എറണാകുളം–ആലപ്പുഴ–കായംകുളം പാത ഇരട്ടിപ്പിക്കൽ
മുഴുവൻ ഭാഗത്തിനും അനുമതിയായി

ആലപ്പുഴ
എറണാകുളം–ആലപ്പുഴ–കായംകുളം പാത ഇരട്ടിപ്പിക്കലിന്റെ മുഴുവൻ ഭാഗത്തിനും അനുമതിയായി. ആലപ്പുഴ–മാരാരിക്കുളം പാത ഇരട്ടിപ്പിക്കലിന് റെയിൽവേ ബോർഡിന്റെ അനുമതിയായതോടെയാണ് ഇത്. രണ്ടു പതിറ്റാണ്ടിലേറെ നീണ്ട നടപടിക്രമങ്ങളാണ് ഇപ്പോൾ പൂർത്തിയായിരിക്കുന്നത്. എറണാകുളം മുതൽ കായംകുളം വരെ തീരദേശ റെയിൽപ്പാത ഇരട്ടിപ്പിക്കലിന് 2004 മുതൽ നടപടി നീങ്ങുന്നുണ്ട്. സംസ്ഥാനം ഇതിനുവേണ്ട ഭൂമി മുഴുവൻ സൗജന്യമായി നൽകിയാലേ പദ്ധതി നടപ്പാക്കാനാവൂ എന്നാണ് അന്ന് കേന്ദ്രം ഭരിച്ചിരുന്ന എൻഡിഎ സർക്കാരിന്റെ നിലപാട്. 2019 വരെ പാത ഇരട്ടിപ്പിക്കലിനുള്ള ഭൂമി ഏറ്റെടുക്കൽ ചെലവ് പൂർണമായും സംസ്ഥാന സർക്കാർ വഹിക്കണമെന്ന കടുംപിടിത്തമായിരുന്നു കേന്ദ്രസർക്കാരിന്. എ എം ആരിഫ് ആലപ്പുഴയിൽനിന്ന് എംപിയായതിന് ശേഷം അദ്ദേഹത്തിന്റെ ശ്രമഫ-ലമായി അന്പലപ്പുഴ മുതൽ എറണാകുളം വരെ റെയിൽവേയുടെ ചെലവിൽ പദ്ധതി നടപ്പാക്കാൻ തീരുമാനിച്ചു. ആദ്യഘട്ടമായി എറണാകുളം–തുറവൂർ (7.71 കിലോമീറ്റർ – 595 കോടി), തുറവൂർ–-കുമ്പളം (15.59 കിലോമീറ്റർ – 803 കോടി) ഭാഗത്തെ പാത ഇരട്ടിപ്പിക്കലിന് നടപടിയായി. അരൂർ–കുന്പളം, വെറ്റില–കുണ്ടന്നൂർ പാതകളുടെ പണി ടെൻഡർ ചെയ്‌ത് ആരംഭിച്ചു. അപ്പോഴും തുറവൂർ-–അമ്പലപ്പുഴ ഭാഗത്തെ പാത ഇരട്ടിപ്പിക്കലിന് നടപടി ആയിരുന്നില്ല. ഇതിനായി എ എം ആരിഫ് റെയിൽവെ മന്ത്രാലയത്തിൽ നിരന്തരം സമ്മർദം ചെലുത്തിയതിനെ തുടർന്നാണ് 1262.14 കോടി രൂപ ചെലവ് അംഗീകരിച്ച്, വിശദമായ പ്രൊജക്ട് റിപ്പോർട്ട് റെയിൽവേ തയ്യാറാക്കിയത്. അനുമതി ലഭിക്കാൻ പിന്നെയും വൈകി. ആലപ്പുഴ–മാരാരിക്കുളം പാത ഇരട്ടിപ്പിക്കലിന് 220.51 കോടി രൂപയുടെ എസ്‌റ്റിമേറ്റിനാണ് അനുമതി നൽകിയത്. എറണാകുളം–ആലപ്പുഴ–കായംകുളം പാതയിൽ നിലവിൽ കായംകുളത്തുനിന്ന് അന്പലപ്പുഴവരെ മാത്രമാണ് ഇരട്ടപ്പാതയുള്ളത്.










0 comments