പിറവം സുരക്ഷിതം; എഐ കാമറകൾ മിഴിതുറന്നു

പിറവം
പിറവം നഗരസഭ സുരക്ഷിത പിറവം പദ്ധതിയുടെ ഭാഗമായി സ്ഥാപിച്ച എച്ച്‌ഡി നിലവാരത്തിലുള്ള സോളാർ എഐ കാമറകൾ മിഴിതുറന്നു. കേരള ഗ്രാമീൺ ബാങ്ക് പിറവം ശാഖയുടെ സഹകരണത്തോടെയാണ് പദ്ധതി. 16 കാമറകളാണ് സ്ഥാപിച്ചത്. മാലിന്യം തള്ളുന്നതും കുറ്റകൃത്യങ്ങൾ തടയുകയുമാണ് ലക്ഷ്യം. കാമറ മോണിറ്റർ നഗരസഭയിൽ സ്ഥാപിച്ചു. സിഗ്നലുകൾ സ്റ്റേഷൻ ഇൻസ്പെക്ടർ, എസ്ഐ എന്നിവരുടെ മൊബൈൽ ഫോണിലേക്കും എത്തും.
പിറവം ആശുപത്രിക്കവല, ഫാത്തിമമാത സ്കൂൾ കവല, ഐബി കവല, പഴയ പഞ്ചായത്ത് കവല, കാരാവട്ടെ കുരിശ്, പൊതുമാർക്കറ്റ്, ബസ് സ്‌റ്റാൻഡിനു മുന്നിലും ഉള്ളിലും, ത്രീ റോഡ് ജങ്‌ഷൻ, പള്ളിക്കവല, പോസ്റ്റ് ഓഫീസ് ജങ്‌ഷൻ എന്നിവിടങ്ങളിലാണ് കാമറ സ്ഥാപിച്ചിട്ടുള്ളത്.
നഗരസഭാ അധ്യക്ഷ ജൂലി സാബു ഉദ്ഘാടനം ചെയ്തു. ഉപാധ്യക്ഷൻ കെ പി സലീം അധ്യക്ഷനായി. കേരള ഗ്രാമീൺ ബാങ്ക് റീജണൽ മാനേജർ എ ജി രമ്യ സ്വിച്ച് ഓൺ നിർവഹിച്ചു. ഡിവൈഎസ്‌പി വി ടി ഷാജൻ, ഏലിയാമ്മ ഫിലിപ്പ്, ബിമൽ ചന്ദ്രൻ, പി ഗിരീഷ് കുമാർ, ജോജിമോൻ ചാരുപ്ലാവിൽ, രമ വിജയൻ, സ്റ്റേഷൻ ഇൻസ്‌പെക്ടർ ഡി എസ് ഇന്ദ്രരാജ്, എക്സൈസ് ഇൻസ്പെക്ടർ എ എസ് ജയൻ എന്നിവർ സംസാരിച്ചു.
0 comments