Deshabhimani

ഇത്‌ ആശ്വാസത്തിന്റെ അടിത്തറ...

ടൗൺഷിപ്പിന്റെ നിർമാണം
വെബ് ഡെസ്ക്

Published on Apr 21, 2025, 08:34 PM | 1 min read

കൽപ്പറ്റ ‘ഇതൊരു കെട്ടിടത്തിന്റെ അടിത്തറ മാത്രമല്ല. ഒറ്റ രാത്രികൊണ്ട്‌ ഉറ്റവരും സമ്പാദ്യവുമെല്ലാം ഉരുളെടുത്ത മനുഷ്യരുടെ സ്വപ്‌നങ്ങൾക്കാണ്‌ സർക്കാർ ആശ്വാസത്തിന്റെ അടിത്തറയിടുന്നത്‌. ബഹുനില കെട്ടിടത്തിന്‌ സമാനമായ കരുത്തുള്ള ഫൗണ്ടേഷനിൽ ഞങ്ങളുടെ വീട്‌ ഒരുങ്ങുന്നത്‌ കാണുമ്പോൾ പറഞ്ഞറിയിക്കാനാകാത്ത സുരക്ഷിതത്വമുണ്ട്‌'–- എൽസ്റ്റൺ എസ്‌റ്റേറ്റിൽ ടൗൺഷിപ്പിന്റെ നിർമാണം കാണാനെത്തിയ മുണ്ടക്കൈ സ്വദേശി അബ്ദുൾ മനാഫിന്‌ സന്തോഷം അടക്കാനാകുന്നില്ല. ഭൂമി സർക്കാർ ഏറ്റെടുത്ത്‌ അതിവേഗം വീടുകളുടെ നിർമാണം ആരംഭിച്ചതോടെ ദിവസവും ഗുണഭോക്താക്കൾ പ്രവൃത്തി കാണാനെത്തുകയാണ്‌. ‘മുണ്ടക്കൈ മദ്രസയോട്‌ ചേർന്ന്‌ രണ്ടുനിലയുള്ള വലിയ വീടാണ്‌ താമസയോഗ്യമല്ലാതായത്‌. അതിന്റെ നിർമാണത്തിനുപോലും ഇത്രവലിയ ഫൗണ്ടേഷൻ ഇട്ടിട്ടില്ല. 1000 ചതുരശ്ര അടിയിൽ ഒരുങ്ങുന്ന വീടിന്‌ എന്തിനാണിത്ര വലിയ ഫൗണ്ടേഷനെന്ന്‌ ഗുണഭോക്താക്കളായ ഞങ്ങൾ പരസ്‌പരം ചോദിക്കുകയാണ്‌. ഭാവിയിൽ രണ്ടുനിലയിലധികം നിർമിക്കാൻ കഴിയുന്ന അടിത്തറയൊരുക്കുന്നത്‌ ദുരന്തബാധിതരോടുള്ള കരുതലാണ്‌'–- മനാഫ്‌ പറയുന്നു. ഉത്തർപ്രദേശിലെ പഞ്ചസാര പ്ലാന്റിൽ ജോലിചെയ്‌തിരുന്ന മനാഫിന്‌ ദുരന്തത്തിനുശേഷം ജോലിക്ക്‌ പോകാനായിട്ടില്ല. റിപ്പണിലെ സർക്കാർ നൽകിയ വാടക വീട്ടിലാണ്‌ കുടുംബം. അർഹമായ നഷ്‌ടപരിഹാരവും വാടകയുമെല്ലാം കൃത്യമായി ലഭിച്ചുവെന്നും എൽസ്റ്റണിൽ പഴയ നാട്ടുകാരോടൊപ്പം മാസങ്ങൾക്കുള്ളിൽ വീണ്ടും ഒരുമിച്ച്‌ ജീവിക്കാനാകുമെന്ന ആഹ്ലാദത്തിലാണെന്നും മനാഫ്‌ പറഞ്ഞു.



deshabhimani section

Related News

View More
0 comments
Sort by

Home