റെക്കാഡ് വില മറികടക്കാൻ കുരുമുളക്
കാർഷികമേഖലയിൽ ഉണർവ്

കൽപ്പറ്റ റെക്കാഡ് വിലയും കടത്തിവെട്ടാനുള്ള കുതിപ്പിലാണ് കുരുമുളക്. ഇതോടെ ജില്ലയിലെ കുരുമുളക് മേഖല ഉണർന്നു. കുരുമുളക് വിളവെടുപ്പ് സീസൺ അവസാനിക്കാറായതോടെ കറുത്ത പൊന്നിന്റെ വില വീണ്ടും ഉയരുന്നു. 700 രൂപയാണിപ്പോൾ കിലോയ്ക്ക് കർഷകർക്ക് ലഭിക്കുന്നവില. 2012ലാണ് സമീപകാലത്ത് കുരുമുളക് വില എറ്റവുമധികം ഉയർന്നത്. 720 രൂപയായിരുന്നു അന്നത്തെവില. സംസ്ഥാനത്തെ കുരുമുളക് ഉൽപ്പാദനത്തിൽ ഇത്തവണ 40 ശതമാനത്തിന്റെ ഇടിവുണ്ടായിട്ടുണ്ട്. മാർച്ച് ആദ്യവാരത്തോടെ മൂക്കാൽ ഭാഗത്തോളം കുരുമുളക് വിളവെടുപ്പ് പൂർത്തിയായി. കാലാവസ്ഥാ വ്യതിയാനം വിളവെടുപ്പ് വൈകാനും ഇടയാക്കി. വയനാടൻ കുരുമുളകിനാണ് മാർക്കറ്റിൽ പ്രിയം. ആയിരം രൂപയുടെ വർധനവാണ് മറ്റിനം കുരുമുളകുമായി വയനാടനുള്ളത്. ഒരു മാസം മുമ്പ് കിലോയ്ക്ക് 650 രൂപയായിരുന്ന കുരുമുളകിന് വില. 700 രൂപയിലേക്കാണ് ഒറ്റയടിയ്ക്ക് ഉയർന്നത്. വരുംദിവസങ്ങളിൽ വില ഇനിയും മെച്ചപ്പെടുമെന്നാണ് കച്ചവടക്കാർ പറയുന്നത്. വയനാടൻ കുരുമുളകിന് ക്വിന്റലിന് 69,000 രൂപയും ചേട്ടന് 68,000 രൂപയുമാണ് മാർക്കറ്റിൽ ലഭിക്കുന്നത്. ഇന്ത്യൻ കുരുമുളകിന്റെ ഉൽപാദനം ഇടിഞ്ഞതും നേപ്പാൾ അതിർത്തിയിലൂടെ ഇന്ത്യയിലേക്ക് കള്ളക്കടത്തായി വന്നിരുന്ന കുരുമുളകിന്റെ വരവ് കുറഞ്ഞതും ആഭ്യന്തര മാർക്കറ്റിൽ വില ഉയരാൻ ഇടയാക്കി. ഇന്തോനേഷ്യ, ബ്രസീൽ, ശ്രീലങ്ക, വിയറ്റ്നാം എന്നിവിടങ്ങളിൽ കുരുമുളക് ഉൽപാദനം കുറയുമെന്ന സൂചനകളും വില ഉയരാൻ സഹായിച്ചിട്ടുണ്ട്. കാർഷിക മേഖലകളിലെ സ്ഥിതിഗതികൾ വിലയിരുത്തി പരമാവധി വേഗത്തിൽ ചരക്ക് സംഭരണത്തിന് അന്തർസംസ്ഥാന ഇടപാടുകാർ ഇടപെട്ടതിനാലാണ് വില പെട്ടന്ന് ഉയർന്നത്. കാലാവസ്ഥ ചതിച്ചു: ഉൽപാദനം ഇടിഞ്ഞു വിലവർധനവിന്റെ ഗുണം ലഭിക്കാത്ത സാഹചര്യമാണ് ജില്ലയിലെ കുരുമുളക് കർഷകർക്ക്. പുൽപ്പള്ളി, മുള്ളൻകൊല്ലി പ്രദേശങ്ങളിലാണ് വയനാട്ടിൽ ഏറ്റവുമധികം കുരുമുളക് വിളയുന്നത്. മണ്ണിന്റെ ഘടനയിലുണ്ടായമാറ്റവും വരൾച്ചയും ഉൽപാദം നാൽപത് ശതമാനത്തിലധികം കുറച്ചു. ഡക്കാൻ പീഠഭൂമിയിലെ കാലാവസ്ഥ വയനാട്ടിലേക്കും വ്യാപിക്കുന്നതിന്റെ ദോഷം ആദ്യഘട്ടത്തിൽ ബാധിക്കുന്നത് കുരുമുളകിനെയാണെന്ന് കാലാവസ്ഥ നീരീക്ഷകർ പറയുന്നു. കാലാവസ്ഥാ വ്യതിയാനം രൂക്ഷമായതിനാൽ രോഗബാധയും വർധിക്കുന്നുണ്ട്. ഇതും കുരുമുളക് ഉൽപാദനത്തിൽ ഇടിവുണ്ടാക്കുന്നു.
0 comments