നെട്ടറ പാലം ഉദ്‌ഘാടനത്തിലേക്ക്

തിരുനെല്ലി ഉദ്ഘാടനത്തിനൊരുങ്ങി തിരുനെല്ലി പഞ്ചായത്തിലെ നെട്ടറ പാലം. 12.89 കോടി രൂപ വിനിയോഗിച്ച് കാളിന്ദിക്ക് കുറുകെ നിർമിച്ച പാലം സംസ്ഥാന സർക്കാരിന്റെ നാലാം വാർഷികാഘോഷത്തിന്റെ ഭാഗമായി ഉദ്‌ഘാടനംചെയ്യും. 50 മീറ്റർ നീളത്തിലും 11 മീറ്റർ വീതിയിലുമാണ് പാലം നിർമിച്ചത്. സ്ഥലം എംഎൽഎ കൂടിയായ മന്ത്രി ഒ ആർ കേളുവിന്റെ പ്രത്യേക താൽപ്പര്യപ്രകാരമാണ് ഗോത്രമേഖലയിൽ ആധുനിക പാലം യാഥാർഥ്യമായത്. നെട്ടറയിൽ ഉൾപ്പെടെയുള്ള നൂറുകണക്കിന് കുടുംബങ്ങളുടെ മഴക്കാല ദുരിതത്തിനാണ് അറുതിയായത്. നേരത്തെ ഇവിടെ മരപ്പാലമായിരുന്നു. എല്ലാ മഴക്കാലത്തും വെള്ളം കയറി പാലം ഒഴുകിപ്പോകുകയും പ്രദേശം ഒറ്റപ്പെടുകയും ചെയ്യും. ഇവിടെ കോൺക്രീറ്റ് പാലം നിർമിക്കണമെന്നത് പ്രദേശവാസികളുടെ ദീർഘകാലത്തെ ആവശ്യമായിരുന്നു. ഊരാളുങ്കൽ ലേബർ കോൺട്രാക്ട് സൊസൈറ്റിക്കായിരുന്നു പാലത്തിന്റെ നിർമാണച്ചുമതല. പാലത്തിന് 1.5 മീറ്റർ വീതിയിൽ ഫുട്‌പാത്തുമുണ്ട്. ഇരുവശത്തും സമീപറോഡുകളും നിർമിച്ചു. കരിമം, നെട്ടറ, വെള്ളറോടി, ചിന്നടി ഉന്നതികളിലുള്ളവർക്ക് കാളിന്ദിപ്പുഴ മുറിച്ചുകടക്കാൻ ഇനി മഴയെ ഭയക്കേണ്ട. മന്ത്രി ഒ ആർ കേളുവിന്റെ മറ്റൊരു തെരഞ്ഞെടുപ്പ് വാഗ്‌ദാനം കൂടിയാണ് യാഥാർഥ്യമായത്.
0 comments