നിർമാണം നേരിൽ കണ്ടു; മനം നിറഞ്ഞ് മടങ്ങി

കൽപ്പറ്റ ജീവനോപാധി നഷ്‌ടമായവർക്ക് സർക്കാർ പ്രതിദിനം നൽകുന്ന 300 രൂപയ്‌ക്കായി സത്യവാങ്മൂലം നൽകാൻ വന്നതായിരുന്നു സുൽഫത്തും കുടുംബവും. സത്യവാങ്മൂലം നൽകി കഴിഞ്ഞപ്പോൾ ബന്ധുവായ ഐഷ മോൾക്ക് എൽസ്റ്റണിൽ ഒരുങ്ങുന്ന ടൗൺഷിപ്പ് കാണാൻ മോഹം. മകൻ ആഷിക്കിനെയും ഐഷയുടെ കുഞ്ഞനിയൻ ആമിഷിനെയും കൂട്ടി മാതൃകാ വീടിനടുത്തെത്തിയപ്പോൾ പ്രവൃത്തി പരിശോധിക്കാനെത്തിയ മന്ത്രി ഒ ആർ കേളു മുന്നിൽ. ‘ഞങ്ങൾക്ക് ഒരുങ്ങുന്ന വീടിന്റെ തറകണ്ടു. ബഹുനില കെട്ടിടത്തിനാണോ ഫൗണ്ടേഷൻ ഒരുക്കുന്നതെന്ന സംശയത്തിൽ അതിശയിച്ചുപോയി. ഉറച്ച മണ്ണിലും കരുത്തുള്ള ഫൗണ്ടേഷനാണ്. പുനരധിവാസത്തിൽ 100 ശതമാനം നീതി പുലർത്തുകയാണ് സർക്കാർ’–- മന്ത്രിയോട് സുൽഫത്തിന്റെ വാക്കുകൾ. ‘വീടും ഉപജീവന മാർഗവുമെല്ലാം നഷ്‌ടപ്പെട്ട് എങ്ങനെ മുന്നോട്ടെന്ന ചിന്തയിൽ പകച്ചപ്പോൾ സർക്കാരിലായിരുന്നു പ്രതീക്ഷ. ആരെയും വഴിയാധാരമാക്കാതെ മുടങ്ങാതെ വാടക നൽകി. ദുരന്തബാധിതരുടെ കൈകളിൽ നഷ്‌ടപരിഹാരം ഓരോന്നായി എത്തിച്ചു. മാസങ്ങൾക്കുള്ളിൽ വീട് ലഭിക്കുമെന്ന് ഇവിടെ വന്നപ്പോൾ ബോധ്യപ്പെട്ടു. വീട് വയ്‌ക്കാൻ യോഗ്യമായ ഭൂമിയല്ല സർക്കാർ ഏറ്റെടുത്തതെന്നുപോലും ദുരന്തബാധിതരെ പലരും തെറ്റിദ്ധരിപ്പിച്ചു. ഇത്ര മനോഹരവും സൗകര്യങ്ങളുമുള്ള സ്ഥലത്തെയാണ് ചിലർ കുറ്റപ്പെടുത്തിയത്’– സുൽഫത്ത് തുടർന്നു. സന്തോഷം എത്ര പങ്കുവച്ചിട്ടും മതിയാകുന്നില്ല. മന്ത്രിക്കും കലക്ടർ ഡി ആർ മേഘശ്രീക്കുമൊപ്പം സെൽഫി എടുത്തു. ഗുണഭോക്താക്കളോടെല്ലാം പ്രവൃത്തികൾ നേരിൽകാണാൻ എത്തണമെന്ന് മന്ത്രി പറഞ്ഞു. സപ്ലൈക്കോയിലെത്തി ദുരന്തബാധിതക്കുള്ള 1000 രൂപ കൂപ്പണിലെ സാധനങ്ങളും വാങ്ങിയാണ് സുൽഫത്തും കുടുംബവും വാടക വീട്ടിലേക്ക് മടങ്ങിയത്.
0 comments