Deshabhimani

എൻ എം വിജയന്റെയും മകന്റെയും മരണം

പൊലീസ്‌ കസ്‌റ്റഡിയിലുരുകി ഡിസിസി പ്രസിഡന്റ്‌

എൻ എം വിജയന്റെയും മകന്റെയും മരണം
വെബ് ഡെസ്ക്

Published on Jan 22, 2025, 12:15 AM | 1 min read

കൽപ്പറ്റ സ്വന്തം പാർടിയിലെ നേതാവിന്റെ മരണത്തിൽ പ്രതിയായി മണിക്കൂറുകൾ പൊലീസ്‌ കസ്റ്റഡിയിൽ ചോദ്യമുനയിൽ ഡിസിസി പ്രസിഡന്റ്‌. മുൻനേതാവിന്റെ വീട്ടിൽ റെയ്‌ഡ്‌. ചോദ്യം ചെയ്യലിന്‌ ഊഴം കാത്ത്‌ എംഎൽഎ. ചരിത്രത്തിൽ ഇതുവരെ ഇല്ലാത്ത പ്രതിസന്ധിയിലാണ്‌ ജില്ലയിൽ കോൺഗ്രസ്‌. ഡിസിസി ട്രഷറുടെയും മകന്റെയും മരണത്തിൽ പ്രതികളായ ഡിസിസി പ്രസിഡന്റ്‌ എൻ ഡി അപ്പച്ചനെയും മുൻ നേതാവ്‌ കെ കെ ഗോപിനാഥനെയും തിങ്കളാഴ്‌ച പൊലീസ്‌ മണിക്കൂറുകൾ കസ്‌റ്റഡിയിലെടുത്ത്‌ ചോദ്യംചെയ്‌തു. വരും ദിവസങ്ങളിലും കസ്‌റ്റഡി തുടരും. ഐ സി ബാലകൃഷ്‌ണൻ എംഎൽഎ വ്യാഴംമുതൽ മൂന്നുദിനം കസ്‌റ്റഡിയിൽ പോകണം. പദവി രാജിവയ്‌ക്കാതെയും കോൺഗ്രസ്‌ നടപടിയെടുക്കാതെയുമാണ്‌ എൻ ഡി അപ്പച്ചൻ ചോദ്യംചെയ്യലിന്‌ വിധേയമാകുന്നത്‌. രാഷ്‌ട്രീയ ധാർമികത തരിമ്പില്ലെന്ന്‌ ഡിസിസി പ്രസിഡന്റും പാർടിയും അടിവരയിടുകയാണ്‌. ആത്മഹത്യാ പ്രേരണാക്കേസിൽ എംഎൽഎ ഒന്നും ഡിസിസി പ്രസിഡന്റ്‌ രണ്ടും പ്രതികളായതോടെ ജില്ലയിൽ കോൺഗ്രസിന്റെ മുഖച്ഛായ പൂർണമായും നഷ്ടപ്പെട്ടു. പാർടിയിൽ പ്രവർത്തകർക്കും ജനങ്ങൾക്കുമുള്ള വിശ്വാസം തകർന്നു. പ്രതിരോധമൊന്നുമില്ലാതെ നേതൃത്വം പ്രതിസന്ധിയുടെ പടുകുഴിയിലായി. ഒരു രാഷ്‌ട്രീയ പാർടിയുടെ ജില്ലാ പ്രസിഡന്റും എംഎൽഎയും ആത്മഹത്യാ പ്രേരണാക്കേസിൽ പ്രതികളാകുന്നത്‌ ജില്ലയിൽ ആദ്യമാണ്‌. ഇരുവരും രാജിവച്ചൊഴിയണമെന്ന കോൺഗ്രസ്‌ പ്രവർത്തകരുടെ വികാരം മാനിക്കാതെ പദവികളിൽ കടിച്ചുതൂങ്ങുകയാണ്‌. വർഷങ്ങളായി കോൺഗ്രസ്‌ ജില്ലയിൽ നടത്തുന്ന നിയമനക്കോഴയുടെ ഇരകളായാണ്‌ മുതിർന്ന നേതാവ്‌ എൻ എം വിജയനും മകനും ജീവനൊടുക്കേണ്ടിവന്നത്‌. വളർത്തി വലുതാക്കിയ മകന്റെ വായിലേക്ക്‌ വിഷം ഒഴിച്ചുകൊടുത്ത്‌ എൻ എം വിജയന്‌ ജീവനൊടുക്കേണ്ടിവന്ന ദുരവസ്ഥയ്‌ക്ക്‌ കാരണക്കാരായവർക്ക്‌ കടുത്തശിക്ഷ നൽകണമെന്നതാണ്‌ കോൺഗ്രസ്‌ പ്രവർത്തകരുടെ വികാരം. ജില്ലയിലെ ഏറ്റവും മുതിർന്ന നേതാക്കളിൽ ഒരാളായിരുന്നു വിജയൻ. അഞ്ച്‌ പതിറ്റാണ്ട്‌ കോൺഗ്രസിനായി പ്രവർത്തിച്ചു. ഡിസിസി പ്രസിഡന്റും എംഎൽഎയും ചോദ്യമുനയിൽ നിൽക്കുമ്പോഴും മരണത്തിന്‌ കാരണമായ നിയമനക്കോഴയിലെ പരാതികൾ ഒതുക്കാനുള്ള നെട്ടോട്ടത്തിലാണ്‌ പല നേതാക്കളും. എത്ര ശ്രമിച്ചിട്ടും വിജയന്റെ കുടുംബത്തെ സ്വാധീനിച്ചിട്ടും കോൺഗ്രസിന്‌ രക്ഷപ്പെടാനായില്ല. കോഴയിൽ ഐ സി ബാലകൃഷ്‌ണൻ എംഎൽഎയുടെ ഓഫീസിന്റെ പങ്ക്‌ ഉൾപ്പെടെ പുറത്തുവന്നു.



deshabhimani section

Related News

0 comments
Sort by

Home