നീലഗിരി ഇ പാസ്
നിയന്ത്രണത്തിൽ ഇളവ് വിനോദസഞ്ചാര മേഖലയിൽ ആശ്വാസവെളിച്ചം

ഗൂഡല്ലൂർ നീലഗിരി ജില്ലയിൽ പ്രവേശിക്കാനുള്ള ഇ പാസ് അഞ്ച് ചെക്ക് പോസ്റ്റിൽമാത്രമാക്കി ചുരുക്കിയതോടെ ഊട്ടി അടക്കമുള്ള വിനോദസഞ്ചാര കേന്ദ്രങ്ങളിൽ പ്രതീക്ഷയുടെ വെളിച്ചം. തീരുമാനം വിനോദസഞ്ചാരത്തിലൂടെ ജീവനോപാധി കണ്ടെത്തുന്നവർക്കും സഞ്ചാരികൾക്കും ഒരുപോലെ ആശ്വാസമായി. 14 ചെക്ക് പോസ്റ്റുകളിലൂടെ പ്രവേശിക്കാൻ ഇ പാസ് വേണമെന്ന നിബന്ധനയ്‌ക്കാണ് ഇളവ്. മേലെ ഗൂഡല്ലൂർ, മസിനഗുഡി, ഗദ്ദ, കുഞ്ചപ്പന, കല്ലാർ എന്നിവിടങ്ങളിൽ മാത്രമാണിനി നിയന്ത്രണവും പരിശോധനയും. കേരളത്തിൽനിന്ന് നീലിഗിരി ജില്ലയിൽ പ്രവേശിക്കാനുള്ള നാടുകാണി, താളൂർ, ചോലാടി, പാട്ടവയൽ, കക്കനഹള്ളി, പൂളക്കുണ്ട്, നമ്പ്യർക്കുന്ന് ചെക്ക് പോസ്റ്റുകളിൽ ഇനി പാസ് ആവശ്യമില്ല. മദ്രാസ് ഹൈക്കോടതി ഉത്തരവ് പ്രകാരം 2024 മെയ് മുതലാണ് ഇ പാസ് നിലവിൽവന്നത്. ഇതര സംസ്ഥാനങ്ങളിൽനിന്നും തമിഴ്‌നാട്ടിലെ മറ്റ് ജില്ലകളിൽനിന്നുമുള്ള വാഹനങ്ങൾ നീലഗിരിയിൽ പ്രവേശിക്കണമെങ്കിൽ ഇ പാസ് എടുക്കണമെന്നായിരുന്നു ഉത്തരവ്. ഒന്നാം തീയതിമുതൽ വാഹനങ്ങളുടെ എണ്ണവും നിയന്ത്രിച്ചു. തിങ്കൾമുതൽ വെള്ളിവരെ ദിവസം ആറായിരം പാസുകളും ശനി, ഞായർ ദിവസങ്ങളിൽ എട്ടായിരംവീതം പാസുകളുമാണ് അനുവദിച്ചിരുന്നത്. ഊട്ടി ഉൾപ്പെടെയുള്ള വിനോദസഞ്ചാര കേന്ദ്രങ്ങളിലെ വാഹനങ്ങളുടെ ബാഹുല്യവും പരിസ്ഥിതി മലിനീകരണവും കുറയ്‌ക്കുന്നതിന് എന്ന പേരിലാണ് നിയന്ത്രണം ഏർപ്പെടുത്തിയത്. എന്നാൽ, ഇതിനെതിരെ പ്രതിഷേധം ശക്തമായി. വിനോദസഞ്ചാര മേഖലയെ ഗുരുതരമായി ബാധിക്കുന്ന, മേഖലയെ ആശ്രയിച്ച് ജീവിക്കുന്നവർക്ക് തിരിച്ചടിയുണ്ടാകുന്ന തീരുമാനം പിൻവലിക്കണമെന്നാവശ്യപ്പെട്ട് സമരം ശക്തമായി. ടാക്‌സികളും ഹോട്ട ലുകളും ഉൾപ്പെടെയുള്ള തദ്ദേശീയരുടെ വരുമാനത്തിന് ഭീഷണിയായതോടെ സിപിഐ എം ഉൾപ്പെടെയുള്ള സംഘടനകളും വ്യാപാരികളും ഇ പാസ് റദ്ദാക്കണമെന്ന് നിരന്തരം ആവശ്യപ്പെട്ടിരുന്നു.
0 comments