തങ്കരാജിനെയും കുടുംബത്തെയും ചേർത്തുപിടിച്ച് ജമാഅത്ത് കമ്മിറ്റി

കടക്കെണിയിലായ തങ്കരാജിന്റെ ബാധ്യത ഏറ്റെടുത്തതിന്റെ ധാരണ പത്രം ജമാഅത്ത് പ്രസിഡന്റ് ടി പി മുത്തലിബ് കൈമാറുന്നു
തൃക്കരിപ്പൂർ
ജീവനോപാധിയായ ജെസിബിയും വീടും നഷ്ടപ്പെട്ട് പ്രതിസന്ധിയിലായ തങ്കരാജനെയും കുടുംബത്തെയും ചേർത്ത് പിടിച്ച് മഹല്ല് ജമാഅത്ത് കമ്മിറ്റി. തമിഴ്നാട് സ്വദേശിയും കൈതക്കാട് താമസക്കാരനുമായ തങ്കരാജനും കുടുംബത്തിനുമാണ് പടന്ന കാലിക്കടവ് നുസ്രത്തുൽ ഇസ്ലാം ജമാഅത്ത് കമ്മിറ്റി തണലായത്. രണ്ട് വർഷം മുമ്പ് കാലിക്കടവ് പള്ളിയോട് ചേർന്നുള്ള ഖബർസ്ഥാനിന്റെ ചുറ്റുമതിൽ മഴക്കാലത്ത് തകർന്നിരുന്നു. ഇത് നിരപ്പാക്കുന്നതിന് തങ്കരാജിന്റെ ജെസിബി വാടകയ്ക്ക് വിളിച്ചിരുന്നു. ഈ ഭൂമി തണ്ണീർത്തട സംരക്ഷണ നിയമത്തിന്റെ പരിധിയിൽ വരുന്നതാണെന്ന് ചൂണ്ടിക്കാട്ടി ചന്തേര പൊലീസ് കേസ് രജിസ്റ്റർചെയ്തു. ജെസിബി പിടിച്ചെടുക്കുകയും വിട്ടുകിട്ടണമെങ്കിൽ ജെസിബി വിലയുടെ മൂന്നിരിട്ടിയായ 44,85,000 രൂപ കലക്ടർ പിഴ ചുമത്തുകയുംചെയ്തു. ഉള്ളതെല്ലാം വിറ്റ് പെറുക്കിയാണ് ജെസിബി വാങ്ങിയത്. 10 ലക്ഷം തുടക്കത്തിൽ നൽകി. മാസം 57,000 രൂപ തോതിൽ 40 മാസം തവണകളായും അടക്കണം. വാഹനം പൊലീസ് പിടിച്ചെടുത്തതോടെ അടവ് മുടങ്ങി. ഇതിനിടയിൽ നാല് സെന്റ് ഭൂമിയും പുരയിടവും ബാങ്കിൽ ഈടായി നൽകി. അഞ്ച് ലക്ഷം തിരിച്ചടച്ചു. ഈ വായ്പയും തിരിച്ചടവ് മുടങ്ങിയതോടെ തങ്കരാജൻ വൻ പ്രതിസന്ധിയിലായി. ഭൂമി വില്ലേജിലോ, കൃഷി വകുപ്പിന്റെ രേഖയിലോ ഡാറ്റാ ബാങ്കിൽ ഉൾപ്പെട്ടിട്ടില്ലന്ന് കാണിച്ച് പിഴ ഒഴിവാക്കിത്തരണമെന്ന് കാണിച്ച് കലക്ടറെ സമീപിച്ചെങ്കിലും ഈ സർവേ നമ്പർ ഉണ്ടെന്ന് കാണിച്ച് അപേക്ഷ നിരസിച്ചു. ഇപ്പോൾ ഹൈക്കോടതിയുടെ പരിഗണനയിലാണ്. ഭീമമായ തുക പിഴയടച്ച് ജെസിബി പുറത്തിറക്കാൻ കഴിയാതെ വന്നതോടെയാണ് തങ്കരാജൻ ജമാഅത്ത് കമ്മിറ്റിയെ സമീപിച്ചത്. പടന്ന പഞ്ചായത്ത് പ്രസിഡന്റ് പി വി മുഹമ്മദ് അസ്ലമിന്റെ നേതൃത്വത്തിൽ മഹല്ല് കമ്മിറ്റിയുമായി ചർച്ച നടത്തി. വായ്പ ഇനത്തിൽ തിരിച്ചടക്കാനുള്ള 20 ലക്ഷത്തിലേറെ രൂപ മഹല്ല് നിവാസികൾ ചേർന്ന് അടക്കാൻ തീരുമാനമെടുത്തു. അടവ് തെറ്റിയ 172000 രൂപ ഇതിനകം ജമാഅത്ത് അടച്ചു. മാസം 57000 രൂപ തോതിൽ ഇനിയുള്ള 30 മാസവും ജമാഅത്ത് കമ്മിറ്റി മഹല്ല് നിവാസികളുടെ സഹകരണത്തോടെ അടക്കും. വാഹനം വിട്ടുകിട്ടുന്ന വേളയിൽ ഗതാഗത യോഗ്യമാക്കുന്ന ചിലവും ജമാഅത്ത് കമ്മിറ്റി വഹിക്കും. കടക്കെണിയിലായി ആത്മഹത്യാ ഭീഷണി മുഴക്കി തങ്കരാജ് വാർത്താസമ്മേളനം നടത്തിയത് വിവാദമായിരുന്നു.
0 comments