ഈ കുളത്തിന് പുതുജീവൻ നൽകുമോ

ചെറുവത്തൂർ റെയിൽവേ സ്‌റ്റേഷന് സമീപമുള്ള റെയിൽവെ കുളം പായൽ മൂടിയ നിലയിൽ
ചെറുവത്തൂർ
രാജ്യത്തെ ജലശ്രോതസുകൾ സംരക്ഷിക്കാൻ റെയിൽവെ ഓരോ ജില്ലകളിലും പുതുതായി കുളങ്ങൾ നിർമിക്കാനൊരുങ്ങുമ്പോൾ ചെറുവത്തൂരിലെ റെയിൽവേയുടെ സ്വന്തം കുളം നാശത്തിന്റെ വക്കിൽ. പുതുതായി കുളങ്ങൾ നിർമിക്കുമ്പോൾ ചെറുവത്തൂരിലുള്ള ഈ കുളം കൂടി നവീകരിച്ച് ഉപയോഗ യോഗ്യമാക്കുമോ എന്നാണിപ്പോൾ ഏവരും ഉറ്റുനോക്കുന്നത്. ഒരു നൂറ്റാണ്ടിലധികം പഴക്കമുള്ള ചെറുവത്തൂർ റെയിൽവേ കുളം ഉപയോഗിക്കാതെയായിട്ട് വർഷങ്ങളായി. കുളം നാശത്തിന്റെ വക്കിലാണ്. ഒരേക്കറോളം വിസ്‌തൃതിയിലുള്ള കുളം വേനൽക്കാലത്തും ജല സമൃദ്ധമാണ്. മംഗളൂരുവിലേക്കുള്ള റെയിൽവേ പാളത്തിന്റെ പ്രവൃത്തി നടക്കുന്നതിന്റെ ആവശ്യത്തിനായി ഓടിയിരുന്ന കൽക്കരി ഗുഡ്‌സ് ട്രെയിനുകളുടെ ആവശ്യത്തിനായാണ് ഇവിടെ കുളം നിർമിച്ചത്. ചെറുവത്തൂർ റെയിൽവെ സ്‌റ്റേഷന് വാട്ടർ സ്‌റ്റേഷൻ എന്നാണ് അറിയപ്പെട്ടിരുന്നത്. ദീർഘ ദൂരത്തേക്ക് പോകുന്ന നിരവധി കൽക്കരി ട്രെയിനുകളിൽ ആവശ്യത്തിന് വെള്ളം നിറച്ചിരുന്നതും ഭൂതകാലത്തിന്റെ ഓർമയാണ്. കൈകൊണ്ട് പ്രവർത്തിപ്പിച്ചിരുന്ന യന്ത്രത്തിന്റെ സഹായത്തോടെയാണ് ആദ്യകാലത്ത് വെള്ളം നിറച്ചിരുന്നത്. പിന്നീട് ഇതുവഴി നിരവധി യാത്രാ ട്രെയിനുകൾ ഓടാൻ ആരംഭിച്ചപ്പോഴാണ് പമ്പ് ഹൗസും കൂറ്റൺ ജല സംഭരണിയും ഒരുക്കിയത്. ഡീസൽ ഉപയോഗിച്ചുള്ള എൻജിനുള്ള ട്രെയിനുകൾ ഓടിത്തുടങ്ങിയതോടെ അത്യാവശ്യത്തിന് മാത്രം വെള്ളം ശേഖരിച്ചു. പിന്നീട് ഇവ പൂർണമായും നിലച്ചു. പിന്നീട് റെയിൽവേ വികസനത്തിന്റെ ഭാഗമായി പാളത്തിന് സമീപത്തുണ്ടായിരുന്ന ജലസംഭരണി പൊളിച്ചുമാറ്റി. വെള്ളം സംഭരണവും ശേഖരണവും നിലച്ചതോടെ തൊട്ടടുത്തുണ്ടായിരുന്ന പമ്പ് ഹൗസും മോട്ടോറും നശിച്ചു. ചെറുവത്തൂരിൽ നിന്നും വെള്ളം ശേഖരിക്കാതായതിനെ തുടർന്ന് മംഗളൂരു, കണ്ണൂർ എന്നിവിടങ്ങളിൽ നിന്നും ജല അതോറിറ്റിയുടെ വെള്ളമാണ് ശേഖരിച്ചിരുന്നത്. കുളം ഉപയോഗ ശൂന്യമായതോടെ പായലും പുല്ലും നിറഞ്ഞ് നശിച്ചു. കുളം നവീകരിച്ച് ഉപയോഗ പ്രദമാക്കണമെന്ന് പഞ്ചായത്തും ജനപ്രതിനിധികളും റെയിൽവേ വികസന സമിതിയുമെല്ലാം നിരന്തരം ആവശ്യപ്പെട്ടെങ്കിലും ഇതിനും വഴി തുറന്നില്ല. എല്ലാ ജില്ലകളിലും പുതുതായി കുളം നിർമിക്കാൻ റെയിൽവെ ഒരുങ്ങുമ്പോൾ ചെറുവത്തൂർ കുളവും നവീകരിച്ച് ഉപയോഗ പ്രദമാക്കണമെന്നാണ് ആവശ്യം.
0 comments