പുതുപ്പള്ളി പള്ളിയിൽ വെച്ചൂട്ട് പുതുപ്പള്ളി

പുതുപ്പള്ളി സെന്റ് ജോര്‍ജ് ഓര്‍ത്തഡോക്‌സ് പള്ളി പെരുന്നാളിനോടുബന്ധിച്ച് നടന്ന വെച്ചൂട്ടില്‍ പങ്കെടുത്തത് ആയിരങ്ങള്‍. ബുധനാഴ്ച പകൽ 12നാരംഭിച്ച വെച്ചൂട്ടില്‍ 501 പറ അരിയുടെ ചോറാണ് തയ്യാറാക്കിയത്. വിശുദ്ധ ഗീവര്‍ഗീസ് സഹദയുടെ പെരുന്നാളിനോടനുബന്ധിച്ച് കാലങ്ങളായി നടന്നു വരുന്ന ആചാരമാണിത്‌ട്ട്. പള്ളിമുറ്റത്തെ പന്തലില്‍ തയ്യാറാക്കിയ ചോറും മോരും മാങ്ങാക്കറിയും ചമ്മന്തിപ്പൊടിയും ചേര്‍ന്നാണ് വെച്ചൂട്ട് വിളമ്പുന്നത്. ജാതി മത ഭേദമന്യ പള്ളിയുടെ പ്രവേശന കവാടം മുതല്‍ വെച്ചൂട്ടിനെത്തിയവരുടെ നീണ്ട നിരയുണ്ടായിരുന്നു. പൊലീസും വളന്റിയര്‍മാരും ചേര്‍ന്ന് തിരക്ക് നിയന്ത്രിച്ചു. പന്തലില്‍ ഇരുന്ന് ഭക്ഷണം കഴിക്കാൻ സംവിധാനവും ഒരുക്കിയിരുന്നു. രാവിലെ നടന്ന ഒൻപതിൻ മേൽ കുർബാനയ്ക്ക് ബസേലിയോസ് മാർത്തോമ മാത്യൂസ് തൃതീയൻ കാതോലിക്ക ബാവ കാർമികനായി. ചൊവാഴ്‌ചയാണ് പൊന്നിൻ കുരിശ് ത്രോണോസിൽ പ്രതിഷ്ഠിച്ചത്. ഇരവിനല്ലൂരിലേക്ക് പകൽ രണ്ടിന് റാസയ്ക്ക് ശേഷം നടന്ന അപ്പവും കോഴിയിറച്ചി വിളമ്പലിലും നൂറുകണക്കിനാളുകള്‍ പങ്കെടുത്തു.
0 comments