Deshabhimani

ചായക്കടയിലെ അടുപ്പിൽ പൊട്ടിത്തെറി ശബ്ദം: കടയുടമയ്‌ക്കെതിരെ കേസ്

spodaka sabdam

വയറൻമരുതിയിലെ ചായക്കടയിലുണ്ടായ പൊട്ടിത്തെറിയിൽ തകർന്ന അടുക്കള

വെബ് ഡെസ്ക്

Published on May 01, 2025, 01:28 AM | 1 min read

പെരുനാട് ജിതിൻ ഷാജി കൊലക്കേസിലെ ഒന്നാം പ്രതി പെരുനാട് വയറൻമരുതി പുത്തൻപറമ്പിൽ നിഖിലേഷിന്റെ വീടിനോട് ചേർന്ന ചായക്കടയിൽനിന്ന് ബുധനാഴ്ച വൻ സ്‌ഫോടക ശബ്‌ദം. സംഭവത്തിൽ നിഖിലേഷിന്റെ പിതാവ് ശിവൻകുട്ടിക്കെതിരെ പൊലീസ് കേസ് എടുത്തു. വയറൻമരുതി ശ്രീമുരുക സ്വാമി ക്ഷേത്രത്തിനടുത്തുള്ള ഇവരുടെ ഹോട്ടലിലെ അടുപ്പിൽനിന്നാണ്‌ രാവിലെ പൊട്ടിത്തെറി ശബ്ദം കേട്ടത്. തുടർന്ന്‌ റാന്നി ഡിവൈഎസ്‌പി ആർ ജയരാജിന്റെ നേതൃത്വത്തിൽ പൊലീസ് സംഘം ഉടൻ സ്ഥലത്തെത്തി അന്വേഷണം നടത്തി. വയറൻമരുതി പുത്തൻപറമ്പിൽ ശിവൻ കുട്ടി(65) യുടേതാണ് ഹോട്ടൽ. ഇയാൾ ഹോട്ടലിലെ ചപ്പുചവറുകൾ തൂത്തുവാരി അടുപ്പിലിട്ടപ്പോൾ അബദ്ധത്തിൽ ഇവയുടെ കൂട്ടത്തിൽ ലൈറ്റർ വീണതായി സംശയമുണ്ടെന്നും അതാവാം പൊട്ടിത്തെറിച്ച് ഉഗ്രശബ്ദത്തിന്‌ കാരണമായതെന്നും പൊലീസ് സംശയിക്കുന്നു. ആർക്കും ആളപായമില്ല. വിശദമായ ചോദ്യം ചെയ്യലിൽ ഇയാൾ അശ്രദ്ധമായി കൈകാര്യം ചെയ്തതുമൂലമുള്ള അപകടമാണെന്ന് വ്യക്തമായി. തുടർന്ന് ഇയാളെ കസ്റ്റഡിയിലെടുത്ത് വൈദ്യപരിശോധനയ്ക്ക് ശേഷം സ്റ്റേഷനിൽ എത്തിച്ചു. ശാസ്ത്രീയ പരിശോധനയിൽ സ്ഫോടകവസ്തുവിന്റെ സാന്നിധ്യം കണ്ടെത്തിയില്ല. പെരുനാട് എസ്എച്ച്ഒ വിഷ്ണുവിന്റെ നേതൃത്വത്തിൽ പൊലീസ് തുടർനടപടി സ്വീകരിച്ചു. ബോംബ് സ്‌ക്വാഡ്, ഫോറൻസിക് സംഘം എന്നിവർ പരിശോധനയിൽ പങ്കെടുത്തു. സംഭവത്തിൽ വിശദ അന്വേഷണം നടത്തുമെന്ന് പൊലീസ് അറിയിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Home