ഒരു വർഷം നീണ്ടുനിൽക്കുന്ന സാംസ്‌കാരിക പരിപാടി നടത്താൻ ആലോചന: മന്ത്രി വീണാ ജോർജ്

കോഴഞ്ചേരി സി കേശവൻ സംസാരിച്ചത് ഒരു പ്രത്യേക വിഭാഗത്തിണ് വേണ്ടിയല്ല. അധികാര വർഗത്തിന്റെ തെറ്റ് ചൂണ്ടിക്കാണിച്ചതിന് സി കേശവനെ തുറങ്കലിൽ അടച്ചു. തൊഴിലുകളുടെ കാര്യത്തിൽ, അവകാശങ്ങൾക്ക് വേണ്ടി സംസാരിക്കുന്നതിന് ഒരാളെയും ഭയപ്പെടേണ്ടതില്ല എന്ന് കേരളത്തെ പഠിപ്പിച്ച വ്യക്തിയാണ് സി കേശവൻ എന്ന് ആരോഗ്യ മന്ത്രി വീണാ ജോർജ് പറഞ്ഞു. മുൻ തിരുകൊച്ചി മുഖ്യമന്ത്രിയും എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറിയുമായിരുന്ന സി കേശവൻ 1935 മെയ് 13ന് കോഴഞ്ചേരിയിൽ നടത്തിയ ചരിത്ര പ്രസിദ്ധമായ പ്രസംഗത്തിന്റെ സ്മരണക്കായി നിർമിച്ച കോഴഞ്ചേരി സെൻട്രൽ ജങ്‌ഷനിലെ നവീകരിച്ച സി കേശവന്റെ വെങ്കല പ്രതിമയും സ്ക്വയറും ഉദ്‌ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. സി കേശവന്റെ വ്യാഖ്യാതമായ കോഴഞ്ചേരി പ്രസംഗത്തിന്റെ തൊണ്ണൂറാം വാർഷികത്തിൽ ഒരു വർഷം നീണ്ടുനിൽക്കുന്ന ഒരു സാംസ്‌കാരിക പരിപാടി നടത്താൻ ആലോചിക്കുന്നതായും മന്ത്രി പറഞ്ഞു. ഇലന്തൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജെ ഇന്ദിര ദേവി അധ്യക്ഷയായി. എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ മുഖ്യാതിഥിയായി. മുൻ എംഎൽഎ കെ സി രാജഗോപാലൻ, കോഴഞ്ചേരി പഞ്ചായത്ത് മുൻ പ്രസിഡന്റ് വിക്ടർ ടി തോമസ്, കോഴഞ്ചേരി പഞ്ചായത്ത് അംഗം ബിജിലി പി ഈശോ, മല്ലപ്പുഴശേരി പഞ്ചായത്ത് അംഗം ടി പ്രദീപ് കുമാർ, കോഴഞ്ചേരി എസ്എൻഡിപി യൂണിയൻ പ്രസിഡന്റ് മോഹൻ ബാബു, എസ്എൻഡിപി യൂണിയൻ വൈസ് പ്രസിഡന്റ് വിജയൻ കാക്കനാടൻ, എസ്എൻഡിപി യോഗം ഡയറക്ടർ ബോർഡ് അംഗം രാകേഷ്, എൽഎസ്‌ജിഡി എക്സിക്യൂട്ടീവ് എൻജിനീയർ എസ് അനിത എന്നിവർ സംസാരിച്ചു. അസി. എൻജിനീയർ ജി വിജയകൃഷ്ണൻ റിപ്പോർട്ട് അവതരിപ്പിച്ചു.
0 comments