മണ്ഡല – മകരവിളക്ക്‌ ഉത്സവം

ശബരിമല സുസജ്ജം

SABARI

വൈദ്യുതിവിളക്കുകൾ കൊണ്ട് അലങ്കരിച്ച വെട്ടിപ്രത്തെ ശബരിമല ഇടത്താവളം

avatar
സ്വന്തം ലേഖകൻ

Published on Nov 15, 2025, 12:15 AM | 2 min read

പത്തനംതിട്ട

മണ്ഡല– മകരവിളക്ക്‌ ഉത്സവത്തിന്‌ സജ്ജമായി ശബരിമല. വിവിധ വകുപ്പുകളുടെ നേതൃത്വത്തിലാരംഭിച്ച ഒരുക്കങ്ങളെല്ലാം പൂർത്തിയായി. മരക്കൂട്ടം മുതൽ സന്നിധാനം വരെ ചന്ദ്രാനന്ദൻ റോഡിൽ തീർഥാടകർക്ക്‌ വിശ്രമിക്കാൻ ബെഞ്ചുകൾ സ്ഥാപിച്ചു. വലിയ നടപ്പന്തൽ മുതൽ ശരംകുത്തി വരെ ക്യൂ കോംപ്ലക്‌സിന്റെ ഇരുവശവും 400 മീറ്ററോളം അരമതിൽ നിർമിച്ച് ഇരിപ്പിടമൊരുക്കി. ഇവിടെ കുടിക്കാൻ ചൂടുവെള്ളം കിയോസ്‌കുകള്‍ വഴി നേരിട്ടെത്തിക്കും. പമ്പ മുതൽ സന്നിധാനം വരെ 56 ചുക്കുവെള്ള വിതരണകേന്ദ്രം തുറക്കും. കേരള വാട്ടർ അതോറിറ്റിയുടെ കുടിവെള്ള കിയോസ്‌കുകളും സജ്ജമാക്കിയിട്ടുണ്ട്. വിശുദ്ധി സേനാംഗങ്ങളായ 1,200 പേരും ദേവസ്വം ബോർഡിന്റെ ശുചീകരണ തൊഴിലാളികളും 24 മണിക്കൂറും സേവനത്തിനുണ്ടാകും. സന്നിധാനത്തും പരിസര പ്രദേശങ്ങളിലും ദുർഗന്ധം ഒഴിവാക്കാൻ ഫ്രാഗ്രെൻസ് ഡിസ്‌പെൻസറുകൾ സ്ഥാപിച്ചു. ശുചിമുറികളും മറ്റും വൃത്തിയാക്കാൻ 420 താൽക്കാലിക തൊഴിലാളികളെയും നിയമിച്ചിട്ടുണ്ട്‌. സന്നിധാനത്ത് 1005 ശൗചാലയം ഒരുക്കി. ഇതിൽ 885 എണ്ണം സൗജന്യമായും 120 എണ്ണം വാടക നൽകിയും ഉപയോഗിക്കാം. ശരംകുത്തി പാതയിലെ ക്യൂ കോംപ്ലക്‌സുകളിൽ 164 ശൗചാലയം സജ്ജമാക്കി. പമ്പയിൽ 300 ശുചിമുറി ഒരുക്കിയിട്ടുണ്ട്. ഇതിൽ 70 എണ്ണം സ്‌ത്രീകൾക്കായുള്ളതാണ്. പമ്പയിൽനിന്ന് സന്നിധാനം വരെ പരമ്പരാഗത പാതയിലും സ്വാമി അയ്യപ്പൻ റോഡിലുമായി 58 ബയോ ടോയ്‌ലറ്റ് യൂണിറ്റും തുറന്നു. പമ്പ മുതൽ സന്നിധാനം വരെ മാലിന്യനിർമാർജനത്തിന് ജൈവ അജൈവമാലിന്യം തരംതിരിച്ച് നിക്ഷേപിക്കാൻ പ്രത്യേകം വേസ്‌റ്റ്‌ ബിന്നുകൾ സ്ഥാപിച്ചിട്ടുണ്ട്‌. സന്നിധാനത്തേക്കുള്ള ദൂരം സൂചിപ്പിക്കുന്ന വിവിധ ഭാഷകളിലുള്ള പുതിയ ദിശാസൂചക ബോർഡുകൾ, അടിയന്തര സേവനങ്ങൾക്ക് ബന്ധപ്പെടേണ്ട ഫോൺ നമ്പരുകൾ (ഇഎംസി സെന്റർ, ആംബുലൻസ്‌ സേവനങ്ങൾ) ഉൾപ്പെടുത്തി യൂട്ടിലിറ്റി ബോർഡുകൾ എന്നിവയും സ്ഥാപിച്ചു. അപ്പാച്ചിമേട്ടിലും ചരൽമേട്ടിലും ഉൾപ്പെടെ ആരോഗ്യവകുപ്പിന്റെ നിയന്ത്രണത്തിൽ 15 എമർജൻസി മെഡിക്കൽ സെന്ററുകളും തുറന്നിട്ടുണ്ട്‌. തീർഥാടകർക്ക്‌ ആവശ്യപ്പെടുന്ന അളവിൽ നൽകാൻ സന്നിധാനം തിടപ്പള്ളിയിൽ അരവണ ഉൽപ്പാദനം വർധിപ്പിച്ചു. ദിവസം മൂന്നര ലക്ഷം ടിൻ വരെ അരവണ ലഭ്യമാക്കാൻ കഴിയും. അന്നദാനവും ലഘുഭക്ഷണവും യഥേഷ്‌ടം ലഭ്യമാക്കും. മാളികപ്പുറത്തിന് സമീപമുള്ള അന്നദാന മണ്ഡപത്തിൽ രാവിലെ ആറുമുതൽ ഉപ്പുമാവ്, കടലക്കറി, ചുക്കുകാപ്പി, ഉച്ചയ്‌ക്ക്‌ പുലാവ്, രാത്രിയിൽ കഞ്ഞി എന്നിവ ഉറപ്പാക്കിയിട്ടുണ്ട്‌. തമിഴ്നാട് ദേവസ്വംമന്ത്രി ശേഖർ ബാബുവിന്റെ നേതൃത്വത്തിൽ തീർഥാടകർക്കായി 50 ലക്ഷം കവർ ബിസ്‌കറ്റ്‌ എത്തിക്കും. സന്നിധാനത്ത് താമസിക്കാൻ വിവിധ കെട്ടിടങ്ങളിലായി 546 മുറി സജ്ജമാക്കി. ഇതിൽ ശബരി ഗസ്‌റ്റ്‌ ഹൗസിലെ 56 മുറി പൂർണമായും നവീകരിച്ചതാണ്. ​അപകട ഇന്‍ഷുറന്‍സ് പരിരക്ഷ ​നാല്‌ ജില്ലയിൽ മാത്രമുണ്ടായിരുന്ന കവറേജ് സംസ്ഥാനം മുഴുവനാക്കി. മരിക്കുന്ന തീർഥാടകരുടെ ആശ്രിതർക്ക് അഞ്ചുലക്ഷം രൂപ ഇൻഷുറൻസ്‌ തുക ലഭിക്കും. കൂടാതെ സംസ്ഥാനത്തിന് പുറത്തേക്ക് ഒരുലക്ഷം രൂപ വരെയും സംസ്ഥാനത്തിനകത്ത് 30,000 രൂപ വരെയും ആംബുലൻസിന്‌ നൽകും. ഇൻഷുറൻസ്‌ പദ്ധതി പ്രീമിയം തുക മുഴുവനും ദേവസ്വം ബോർഡാണ്‌ വഹിക്കുന്നത്. ഹൃദയാഘാതം ഉൾപ്പെടെയുള്ള അസുഖം മൂലം മരിക്കുന്നവർക്കായി സഹായനിധി രൂപീകരിച്ചു. മരിക്കുന്നയാളുടെ കുടുംബത്തിന് മൂന്നുലക്ഷം രൂപ ദേവസ്വം ബോർഡ്‌ നൽകും. പാർക്കിങ്ങിന്‌ 
വിപുലമായ സ‍ൗകര്യം ​പമ്പ ഹിൽടോപ്പ്, ചക്കുപാലം എന്നിവിടങ്ങളിൽ ചെറുവാഹനങ്ങൾക്ക് പാർക്കിങ്‌ സ‍ൗകര്യമൊരുക്കി. നിലയ്‌ക്കലില്‍ പുതുതായി രണ്ടായിരത്തിനടുത്ത് വാഹനം പാര്‍ക്ക് ചെയ്യാനുള്ള സൗകര്യവും ഏര്‍പ്പെടുത്തിയിട്ടുണ്ട്‌. ഇതോടെ പതിനായിരത്തിലേറെ വാഹനങ്ങൾക്ക്‌ പാർക്കിങ്‌ സ‍ൗകര്യമായി. നിലയ്‌ക്കലിൽ ദീർഘദൂര ഡ്രൈവർമാർക്ക് വിശ്രമിക്കാൻ പ്രത്യേക സംവിധാനവുമുണ്ട്‌.



deshabhimani section

Related News

View More
0 comments
Sort by

Home