ചിറ്റാറൊരുങ്ങുന്നു വികസനോത്സവത്തിനായ്

ചിറ്റാർ വാലേൽപടിയിൽ ജില്ലാ സ്പെഷ്യലൈസ് ആശുപത്രി നിർമിക്കുന്ന സ്ഥലം അഡ്വ. കെ യു ജനീഷ്‌കുമാർ എംഎൽഎ സന്ദർശിക്കുന്നു
ചിറ്റാർ വികസന പാതയിൽ പുതുചരിത്രം രചിക്കാൻ ചിറ്റാർ ഒരുങ്ങുന്നു. ചിറ്റാറിൽ ജില്ലാ സ്പെഷ്യലൈസ് ആശുപത്രിയുടെ നിർമാണോദ്ഘാടനം ‘ചിറ്റാറിന്റെ വികസനോത്സവം’ എന്ന പേരിൽ മെയ് ഒമ്പതിന് വൻ ജനാവലിയുടെ സാന്നിധ്യത്തിൽ നടക്കും. അഡ്വ. കെ യു ജനീഷ്‌കുമാർ എംഎൽഎയുടെ ശ്രമഫലമായി ചിറ്റാർ വാലേൽപടിയിൽ രണ്ട് ഏക്കർ സ്ഥലത്ത് അഞ്ച് നിലകളിൽ 73,000 ചതുരശ്ര അടിയിൽ 32 കോടി രൂപ മുടക്കിയാണ് ആധുനിക സൗകര്യങ്ങളോടെ ആശുപത്രി സമുച്ചയം ഉയരുന്നത്. നാറാണംമൂഴി, പെരുനാട്, സീതത്തോട്, തണ്ണിത്തോട്, ചിറ്റാർ പഞ്ചായത്തുകളിലെ ജനങ്ങൾക്കും ശബരിമല തീർഥാടകർക്കും ഏറെ പ്രയോജനം ലഭിക്കുന്നതാണ് ഉയരാനിരിക്കുന്ന ആശുപത്രി. ഇതിന്റെ ആദ്യ ഘട്ടമായി ഏഴ് കോടി രൂപയുടെ നിർമാണ പ്രവർത്തനമാണ് ഒമ്പതിന് ആരംഭിക്കുന്നത്. മന്ത്രിമാരായ കെ എൻ ബാലഗോപാൽ, വീണാ ജോർജ്, ഒ ആർ കേളു എന്നിവർ ചടങ്ങിൽ പങ്കെടുക്കും. ചിറ്റാർ വാലേൽപടിയിൽ ആശുപത്രി നിർമിക്കുന്ന സ്ഥലം അഡ്വ. കെ യു ജനീഷ്‌കുമാർ എംഎൽഎയും പൊതുമരാമത്ത് കെട്ടിടവിഭാഗം പത്തനംതിട്ട എക്സ്സിക്യൂട്ടീവ് എൻജിനീയറും സംഘവും സന്ദർശിച്ചു. ചിറ്റാർ പഞ്ചായത്ത് പ്രസിഡന്റ് എ ബഷീർ, വികസനോത്സവം സംഘാടക സമിതി കൺവീനർ ടി കെ സജി എന്നിവരും എംഎൽഎയൊടൊപ്പമുണ്ടായിരുന്നു. വികസനോത്സവത്തിന്റെ ഭാഗമായി പഞ്ചായത്തിലെ 13 വാർഡുകളിലും സംഘാടക സമിതികൾ രൂപീകരിച്ച് പ്രവർത്തനം ആരംഭിച്ചു. ഒമ്പതിന് വൈകിട്ട് അഞ്ചിന് നിർദിഷ്ട ആശുപത്രി നിർമാണ സ്ഥലത്തിന് 200 മീറ്റർ അകലെ വ്യത്യസ്‌ത സ്ഥലങ്ങളിൽ കേന്ദ്രീകരിക്കുന്ന വാർഡ് ഘോഷയാത്ര സംഘങ്ങൾ വർണാഭമായി പൊതുസമ്മേളന നഗരിയിലേക്ക് എത്തിച്ചേരും. തുടർന്ന് ആറിന് ഉദ്ഘാടന ചടങ്ങ് നടക്കും. പരിപാടിയോടനുബന്ധിച്ച് പ്രസീത ചാലക്കുടിയും സംഘവും അവതിരിപ്പിക്കുന്ന ഗാനമേളയും ഒരുക്കിയിട്ടുണ്ട്.
0 comments