15–ാം നാൾ തിരുവോണം
കളരിയും കഥകളിയും കുപ്പായത്തിൽ

സ്വന്തം ലേഖിക
Published on Aug 21, 2025, 12:04 AM | 1 min read
പത്തനംതിട്ട
തിരുവോണത്തിന് 14 ദിവസം മാത്രം ശേഷിക്കെ തിരക്കിലമർന്ന് നാട്. അടുത്തയാഴ്ചയോടെ സ്കൂളുകളിലും കോളേജുകളിലും സർക്കാർ, സ്വകാര്യ സ്ഥാപനങ്ങളിലും ഓണാഘോഷം പൊടിപൊടിക്കും. വസ്‌ത്രവിപണിയിൽ ആഘോഷ ഒരുക്കം സജീവമായി.
ഇത്തവണയും വ്യത്യസ്തമായ ഓണക്കോടികൾ കടകളിലെത്തി. മാവേലിയും വാമനനും കഥകളിയും കളരിയും വള്ളംകളിയും തൃക്കാക്കരയപ്പനും അടക്കമുള്ളവയെല്ലാം ചിത്രീകരിച്ച ഷർട്ടും സാരിയും വിപണിയിലുണ്ട്. പ്രായഭേദമന്യേ പുത്തൻ "ട്രെൻഡ്' പിടിക്കാൻ എല്ലാവരും മുന്നിലുണ്ട്. ഇത്തവണ സ്‌ത്രീകളുടെ ഇഷ്‌ടവസ്‌ത്രം ദാവണിയാണ്. കസവ് പാവാടയും അതിന് ചേരുന്ന ബ്ലൗസും ഷാളുമടങ്ങിയ ദാവണി സ്‌കൂൾ കുട്ടികൾക്കും ജോലിക്കാർക്കും ഒരേപോലെ പ്രിയം. പത്തനംതിട്ട നഗരത്തിലെ വസ്‌ത്രശാലകളിലെല്ലാം ദാവണി ധരിച്ച ബൊമ്മകളും നിരന്നു. 1000 രൂപ മുതൽ 2000 രൂപ വരെയാണ് വില. പ്രിന്റഡ് ഷർട്ടുകൾക്ക് വില 1000 രൂപയിൽ താഴെമാത്രം. ഒരേ മാതൃകയിലുള്ള ഷർട്ടുകൾക്കും സാരിയ്ക്കും ഓർഡർ ലഭിക്കുന്നുണ്ടെന്ന് കച്ചവടക്കാരും പറയുന്നു.
ഓണത്തിനായി കസവ് വസ്ത്രങ്ങളുടെ വലിയ ശേഖരമാണ് വ്യാപാര സ്ഥാപനങ്ങൾ ഒരുക്കിയിരിക്കുന്നത്. സാരി, സെറ്റും മുണ്ടും, ചുരിദാർ, മുണ്ട്, പട്ടുപാവാടകൾ എന്നിവയും സുലഭം. ഓണത്തിന് ഇനിയും രണ്ടാഴ്ചയുണ്ടെങ്കിലും നഗരത്തിൽ തിരക്ക് ദൃശ്യമാണ്. വസ്‌ത്രശാലകളിൽ ഇതിനകം ഓണം പ്രത്യേക സ്‌റ്റോക്കുകളും എത്തിക്കഴിഞ്ഞു.









0 comments