നെൽക്കർഷകർ ആശങ്കയിൽ

വലിയ കൊല്ലായിൽ കൊയ്യുന്നതിനിടെ കൊയ്‌ത്ത് മെതിയന്ത്രം പാടത്ത് പുതഞ്ഞ നിലയിൽ
പന്തളം പാടശേഖരങ്ങളിൽ നെല്ല് വിളവെടുപ്പിന് കാലമായതിന് പിന്നാലെ വില്ലനായി വേനൽ മഴയെത്തിയത് കർഷകരെ കണ്ണീരിലാഴ്‌ത്തുന്നു. പന്തളം നഗരസഭയിലെ ഭൂരിഭാഗം പാടങ്ങളിലും കൊയ്‌ത്ത് കാലം ആരംഭിച്ചതിന് പിന്നാലെയാണ് മഴയെത്തിയത്. പലയിടങ്ങളിലും കൊയ്യാൻ ആകാതെ കൊയ്‌ത്തുമെതി യന്ത്രം പാടത്ത് പുതയുന്ന സ്ഥിതിയുണ്ട്. ചിലയിടങ്ങളിൽ കൊയ്‌ത് കരയ്ക്കെത്തിച്ച നെല്ല് ഉണങ്ങാനിട്ടപ്പോഴാണ് മഴയെത്തിയത്. നെല്ലുണങ്ങാതെ കർഷകരിൽനിന്ന് എടുക്കാൻ കഴിയില്ലെ ന്ന നിലപാടാണ് കുട്ടനാട് ഭാഗങ്ങളിലെ പല കമ്പനികളും സ്വീകരിക്കുന്നത്. കരിങ്ങാലി പാടത്തിന്റെ ഭാഗമായ മേലെമുപ്പത്തി ഇടയിലെ കൊല്ലാ പാടശേഖരത്ത് കൊയ്‌ത് കരയ്ക്കെത്തിച്ച നെല്ല് പൂർണമായി ഉണങ്ങാത്തതിനാൽ കമ്പനികൾ നെല്ലെടുക്കുന്നതിൽനിന്ന് പിന്മാറി. വലിയ കൊല്ലായിൽ കൊയ്‌ത നെല്ലുകൾ 90 ശതമാനവും ഉണങ്ങിയതിനാൽ നെല്ലെടുക്കാൻ ചില കമ്പനികൾ രംഗത്ത് വന്നിട്ടുണ്ട്. എന്നാൽ പാടത്ത് വെള്ളം കെട്ടിനിൽക്കുന്നതിനാൽ യന്ത്രം പാടത്ത് പുതയുന്ന സ്ഥിതിയാണ്. ചിറ്റില പാടത്തും കരിങ്ങാലിയുടെ പല പാടശേഖരങ്ങളിലും കൊയ്‌ത്തും നെല്ല് സംഭരണവും പ്രതിസന്ധിയിലാണ്. നൂറോളം കർഷകർ കൊയ്‌ത നെല്ല് നനയാതെ സംഭരിക്കാൻ ബുദ്ധിമുട്ടുകയാണ്. കരിങ്ങാലി പാടശേഖരത്തിന്റെ ഭാഗമായ ചിറ്റിലപ്പാടത്ത് വിളഞ്ഞ് കിടക്കുന്ന നെല്ല് കൊയ്യാൻ സമയമായെങ്കിലും കൊയ്യുന്ന നെല്ല് കരയിലെത്തിച്ച് സൂക്ഷിക്കാനും ഉണങ്ങാനുള്ള കളവും നെല്ലും കാർഷികോപകരണങ്ങളും സൂക്ഷിക്കാനുള്ള ഷെഡ്ഡും ഒരുങ്ങിയില്ല. ഇവ ഒരുക്കി കൊടുക്കേണ്ടത് പന്തളം നഗരസഭയാണ്. പാടത്തോട് ചേർന്നുള്ള നാദനടി കളത്തിലാണ് ചിറ്റിലപ്പാടത്തെ മുഴുവൻ കർഷകരും കളം കയറുന്നത്. സമീപത്തുള്ള ചില പറമ്പുകൾ വാടകയ്ക്കും എടുക്കുന്നുണ്ട്. ഇവിടെ നെല്ലുണക്കി വൃത്തിയാക്കിയ ശേഷമാണ് സപ്ലൈകോ സംഭരണം നടത്തുന്നത്. കളം കയറേണ്ട സ്ഥലത്ത് പുല്ല് വളർന്ന് നിൽക്കുന്നത് വെട്ടി വൃത്തിയാക്കേണ്ടത് നഗരസഭയാണ്. എന്നാൽ പന്തളം നഗരസഭയ്ക്ക് നെൽകൃഷിയും കർഷകരെയും കണ്ട മട്ടില്ല. കൊയ്ത്തുതുടങ്ങാനിരിക്കെ ഇതുവരെ ഇവിടം വൃത്തിയാക്കിയിട്ടില്ല. മഴയായതിനാൽ ഷെഡ്ഡ് കെട്ടാതെ കൊയ്‌ത്ത് നടത്താനുമാവില്ല. പ്ലാസ്റ്റിക് ഷീറ്റുപയോഗിച്ച് താൽക്കാലിക ഷെഡ്ഡ് കെട്ടിയാണ് കർഷകർ കൊയ്‌ത്തിന് തയ്യാറെടുക്കുന്നത്. കൊയ്‌ത് കരയ്ക്കെത്തിച്ച നെല്ല് ഉണങ്ങാത്തതിനാൽ കമ്പനികൾ നെല്ല് വാങ്ങാൻ വിമുഖത കാണിക്കുന്നതും കർഷകരെ ആശങ്കപ്പെടുത്തുകയാണ്.
0 comments