വീണ്ടെടുത്തത് 689.26 കിലോമീറ്റർ നീർച്ചാൽ സി ജെ ഹരികുമാർ

പത്തനംതിട്ട നീരൊഴുക്ക് സുഗമമാക്കി കയർഭൂവസ്‌ത്രം വിരിച്ച് തെളിഞ്ഞൊഴുകുന്ന നീർച്ചാലുകൾ, മാലിന്യങ്ങൾ നീക്കി തെളിനീര് നിറയുന്ന കുളങ്ങൾ. പത്തനംതിട്ട മാറുകയാണ്, ജലസംരക്ഷണ പ്രവർത്തനങ്ങളിൽ പുത്തൻ വാതായനങ്ങൾ തുറന്ന് ഹരിതശോഭയിലേക്ക്. ഹരിതകേരളം മിഷന്റെ ഭാഗമായി ജില്ലയിൽ നടക്കുന്ന ജലസംരക്ഷണ പ്രവർത്തനങ്ങളാണ് ജില്ലയ്‌ക്ക് പുതിയ മേൽവിലാസം നേടിത്തരുന്നത്. ഹരിതകേരളം മിഷന്റെ ജലസംരക്ഷണ ഉപമിഷന്റെ ഭാഗമായി ജില്ലയിൽ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെയും മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പു പദ്ധതിയുടെയും വിവിധ വകുപ്പുകളുടെയും നേതൃത്വത്തിൽ ഹരിതകേരളം മിഷൻ സാങ്കേതിക സമിതിയുടെയും മേൽനോട്ടത്തിലാണ് പ്രവർത്തനങ്ങൾ. വിവിധ മാലിന്യങ്ങൾനിറഞ്ഞ് മലിനമായ നീർച്ചാലുകളാണ് മിഷന്റെ നേതൃത്വത്തിൽ പുനരുജ്ജീവിപ്പിക്കുന്നത്. ഇത്തരത്തിൽ 850 നീർച്ചാലുകളാണ് കഴിഞ്ഞ മൂന്ന് വർഷത്തിനുള്ളിൽ ജില്ലയിൽ പുനരുജ്ജീവിപ്പിച്ചത്. 689.26 കിലോമീറ്റർ നീർച്ചാൽ വീണ്ടെടുത്തു. ഹരിതകേരളം മിഷൻ തയ്യാറാക്കിയ ജലബജറ്റ്, സുരക്ഷിതമാക്കാം പശ്ചിമഘട്ടം മാപ്പത്തോൺ, മഹാത്മാഗാന്ധി ദേശീയ തൊഴിലുറപ്പ് പദ്ധതിയുമായി ചേർന്ന് തയ്യാറാക്കിയ നീരുറവ് പദ്ധതി എന്നിവ അടിസ്ഥാനമാക്കി തദ്ദേശസ്ഥാപനങ്ങൾ നിശ്ചയിച്ചിട്ടുള്ള വാർഷിക പദ്ധതി അനുസരിച്ചാണ് പ്രവൃത്തികൾ നടത്തുന്നത്. ഹരിതകേരളം മിഷനാണ് വിവിധ വകുപ്പുകളുടെയും ഏജൻസികളുടെയും ഏകോപനം നിർവഹിക്കുന്നത്. ജില്ലയിൽ വിവിധ പഞ്ചായത്തുകളിലായി 56 കുളങ്ങൾക്കാണ് പുതുജീവനേകിയത്. പുതുതായി 29 കുളങ്ങൾ നിർമിച്ചു. 92 കിണറുകൾ റീച്ചാർജ് ചെയ്‌തപ്പോൾ പുതുതായി 100 കിണറുകൾ നിർമിച്ചു. ആറ് സ്ഥിരം തടയണകളും 522 താൽക്കാലിക തടയണകളും നിർമിച്ചു. പഞ്ചായത്തുകൾക്ക് കീഴിലെ കുളങ്ങളുടെ നിർമാണവും പുനരുദ്ധാരണവും ഭൂരിഭാഗവും തൊഴിലുറപ്പ് പദ്ധതി മുഖേനയാണ് പൂർത്തിയാക്കിയത്. നീർച്ചാൽ നവീകരണത്തിൽ പ്രധാനമായും മൂന്ന് മേഖലയിലായാണ് പ്രവർത്തനം–-നീർച്ചാലുകൾ വൃത്തിയാക്കി കയർ ഭൂവസ്‌ത്രം വിരിച്ച് ഇവയുടെ വശങ്ങൾ ബലപ്പെടുത്തുക, നീരൊഴുക്ക് കണ്ടെത്തി സ്വാഭാവികരീതിയിൽ നിലനിർത്തുക, പാടശേഖരങ്ങൾ കൃഷിയിലേക്ക് തിരിച്ച് കൊണ്ടുവരാൻ തോടുകളും മറ്റും നവീകരിച്ച് വെള്ളമൊഴുക്ക് ഉറപ്പാക്കുക. നീർച്ചാൽ നവീകരിച്ചാലും ജനങ്ങൾ ഉപയോഗിക്കാത്ത സാഹചര്യവും പ്രതിസന്ധി സൃഷ്‌ടിക്കുന്നുണ്ട്. യുവജന സംഘടനകൾ, ക്ലബുകൾ, ലൈബ്രറികൾ തുടങ്ങിയവയുമായി സഹകരിച്ചും ഹരിതകേരള മിഷൻ ജലസംരക്ഷണ പ്രവർത്തനങ്ങൾ നടത്തുന്നുണ്ട്.
0 comments