കടമ്മനിട്ടയിൽ ഉറഞ്ഞുതുള്ളി കോലങ്ങൾ

കടമ്മനിട്ട വലിയ പടയണിക്കായി ഭൈരവി കാഞ്ഞിരമാല കോലങ്ങൾ ക്ഷേത്രത്തിലേക്ക് എഴുന്നെള്ളുന്നു.
കടമ്മനിട്ട ചൂട്ടുകറ്റയും തപ്പുമേളവും അകമ്പടിയായി, കരക്കാർ ആർത്തുവിളിച്ചു, കടമ്മനിട്ടക്കാവിൽ കോലങ്ങൾ തുള്ളിയാടി. തിങ്കളാഴ്‌ച നടന്ന വലിയപടയണിയോടെ എട്ടുനാൾ നീണ്ട ഉത്സവത്തിന് സമാപനമാകുന്നു. ചൊവ്വാഴ്‌ച പള്ളിയുറക്കവും ബുധനാഴ്‌ച പകൽ പടയണിയോടെയും ഉത്സവം സമാപിക്കും. കടമ്മനിട്ട ജങ്‌ഷനിൽനിന്ന് രാത്രി 11ഓടെയാണ് കോലങ്ങളെ വരവേറ്റത്. കുട്ടികളും പ്രായമായവരുമെല്ലാം അടങ്ങുന്ന ഗ്രാമവാസികൾ റോഡിന്റെ വശങ്ങളിൽ ചൂട്ടുകറ്റകൾ കത്തിച്ച് കോലങ്ങളെ വരവേറ്റു. കറ്റയുടെ വെളിച്ചത്തിൽ ഭൈരവിക്കോലങ്ങൾ തുള്ളിയുറഞ്ഞു. വാദ്യമേളങ്ങളും ആർപ്പുവിളിയും അകമ്പടിയായി. ക്ഷേത്രത്തിലെത്തിയാൽ വലിയ കാപ്പൊലിയോടെ കോലങ്ങൾ ഓരോന്നായി തുള്ളിത്തുടങ്ങും. എല്ലാ കോലങ്ങളും കളത്തിലെത്തുന്ന പ്രത്യേകതയാണ് വലിയ പടയണിക്കുള്ളത്. കളത്തിലെത്തുന്ന കുറത്തിയാണ് ഒരു പ്രത്യേകത. ഗണപതി, മറുത, കാലൻ, യക്ഷി, മാടൻ, പക്ഷി, കുതിര, നായ്, പുലി, ഭൈരവി തുടങ്ങിയവയെല്ലാം ഓരോന്നായി തുള്ളിയൊഴിയും. പുലർച്ചെ കിഴക്ക് വെള്ള തെളിയുമ്പോൾ ഭൈരവിക്കോലങ്ങൾ തുള്ളുന്നതോടെയാണ് കോലംതുള്ളലിന് സമാപനം. തുടർന്ന് പൂപ്പട തുള്ളി കരവഞ്ചിയിറക്കി തട്ടിന്മേൽ കളിയോടെ പടയണി പൂർത്തിയാകും. ചൊവ്വാഴ്‌ച പള്ളിയുറക്കമായതിനാൽ ക്ഷേത്രത്തിൽ മറ്റ് ചടങ്ങുകളില്ല. ബുധനാഴ്‌ച പകൽ പടയണിയും നടത്തി ഭഗവതിയെ ക്ഷേത്രത്തിലേക്കാനയിക്കുന്നതോടെ ഇക്കൊല്ലത്തെ പടയണിക്കാലത്തിന് സമാപനമാകും.
0 comments