പന്തളം നഗരസഭ ഭരണം കുത്തഴിയുന്നു

പന്തളം പന്തളം നഗരസഭയിലെ കുത്തഴിഞ്ഞ ഭരണം കാരണം ഇത്തവണത്തെ പദ്ധതികൾ ജില്ലാ പ്ലാനിങ് കമ്മിറ്റി മാറ്റിവെച്ചു. നഗരസഭയിലെ നിരവധി പദ്ധതികളാണ് ഭരണസമിതിയുടെ അനാസ്ഥ കാരണം ഡിപിസി മാറ്റിവെച്ചത്. പഞ്ചായത്ത്‌രാജ് നിയമങ്ങളുടെ നഗ്നമായ ലംഘനവും പ്രതിപക്ഷത്തിന്റെ പരാതിയും കാരണമാണ് പദ്ധതികൾ മാറ്റിവെച്ചത്. 30ന് ഭരണപക്ഷത്തെയും പരാതി നൽകിയ പ്രതിപക്ഷ കൗൺസിലർമാരെയും ഡിപിസി ചർച്ചയ്ക്കായി വിളിച്ചിട്ടുണ്ട്. 2025-–26 ലെ വാർഷിക പദ്ധതി കൗൺസിൽ തീരുമാനം മറികടന്ന് ഈ മാസം ആദ്യം അയച്ചിരുന്നു. എന്നാൽ പ്രതിപക്ഷ കൗൺസിലർമാരുടെ പരാതിയെ തുടർന്ന് നഗരസഭ ഭരണാധികാരികൾ തന്നെ പദ്ധതി തിരിച്ചു വിളിച്ചു. കൗൺസിൽകൂടി തിരുമാനിക്കാതെ, ഭരണസമിതി കൗൺസിലർമാർ തന്നിഷ്ടപ്രകാരം ഏതോ ബിജെപി നേതാവിന്റെ വീട്ടിലിരുന്ന് തയ്യാറാക്കിയ പദ്ധതികളാണ് ഡിപിസിക്ക് സമർപ്പിച്ചതെന്ന് പ്രതിപക്ഷ എൽഡിഎഫ്, യുഡിഎഫ് കൗൺസിലർമാർ ആരോപിക്കുന്നു. ഭരണ നേതൃത്വത്തിലെ മൂന്ന് വനിതാ കൗൺസിലർമാർ മാത്രം അറിഞ്ഞ് ഉദ്യോഗസ്ഥർ വീണ്ടും പദ്ധതി അയച്ചത് ചൊവ്വാഴ്‌ച കൂടിയ കൗൺസിലിൽ ചർച്ചാവിഷയമായി. തുടർന്ന് പദ്ധതി രേഖ കൗൺസിലർമാർ ആവശ്യപ്പെട്ടപ്പോൾ തരാൻ തയ്യാറല്ല എന്നും പാസായതിനുശേഷം വേണേൽ കോപ്പി തരാമെന്നും വൈസ് ചെയർമാൻ ആക്രോശിച്ചത് ആരോപണങ്ങൾക്കും പ്രതിഷേധങ്ങൾക്കും ഇടയാക്കിയിരുന്നു. ഇതിനിടയിലാണ് മുൻ ചെയർപേഴ്സണും പുതിയ ചെയർമാനും തമ്മിൽ കൊമ്പു കോർത്തത്. പ്രതിപക്ഷം സെക്രട്ടറിയുടെ മുറിക്കു മുന്നിൽ കുത്തി ഇരുന്നു പ്രതിഷേധിക്കുകയും ചെയ്തു. തൊട്ടടുത്ത ദിവസം പ്രതിപക്ഷ കൗൺസിലർമാർ പ്ലാനിങ് ഓഫീസിലെത്തി നഗരസഭയിൽ നടന്ന കാര്യങ്ങളിൽ രേഖാമൂലം ഡിപിസിക്ക് പരാതി നൽകി. ഇതേ തുടർന്നാണ് നഗരസഭയുടെ പദ്ധതികൾ മാറ്റിവെച്ചത്. കഴിഞ്ഞ വർഷവും ചില താൽപ്പര്യം മാത്രം നോക്കി സമിതി തയ്യാറാക്കി നൽകിയ പദ്ധതികൾ നിയമവും ചട്ടവും പാലിച്ച് ഏകകണ്ഠമായി നൽകിയതല്ല എന്ന് ബോധ്യപ്പെട്ട ഡിപിസി അന്ന് താക്കീത് നൽകിയിരുന്നു. വ്യാജ രേഖ ഉണ്ടാക്കി പദ്ധതികൾ വ്യക്തി താൽപ്പര്യത്തിന് അധിഷ്ഠിതമായി ഭരണസമിതി അയക്കുന്നതാണ് കാര്യങ്ങൾ കുഴപ്പത്തിലാക്കുന്നതെന്ന് പ്രതിപക്ഷം പറയുന്നു. പുതിയ പന്തളം നഗരസഭ ചെയർമാനെ മുന്നിൽ നിർത്തി ചില കൗൺസിലർമാർ പിന്നാമ്പുറ കളികൾ നടത്തുകയാണ് എന്നാണ് ആക്ഷേപം.
0 comments