കേരള വിദ്യാഭ്യാസസമിതി ജില്ലാ ഘടകമായി
പ്രതിലോമ ആശയങ്ങൾ അടിച്ചേൽപ്പിക്കാൻ കേന്ദ്ര ശ്രമം: ഡോ. കെ എൻ ഗണേഷ്

സ്വന്തം ലേഖിക
Published on Aug 20, 2025, 12:06 AM | 1 min read
പത്തനംതിട്ട
ഉന്നതവിദ്യാഭ്യാസ മേഖലയിൽ സംസ്ഥാന സർക്കാർ വരുത്തിയ പുരോഗമനപരമായ പ്രവർത്തനങ്ങൾക്ക് തുരങ്കംവയ്‌ക്കാനും പ്രതിലോമ ആശയങ്ങൾ അടിച്ചേൽപ്പിക്കാനുമാണ് കേന്ദ്രസർക്കാർ ശ്രമമെന്ന് കേരള ചരിത്ര ഗവേഷണ കൗൺസിൽ ചെയർമാൻ ഡോ. കെ എൻ ഗണേഷ്. അതിന്റെ തുടക്കമാണ് വിഭജനഭീതി ദിനം ആചരിക്കണമെന്ന ഗവർണറുടെ തീട്ടൂരം.
കേരള വിദ്യാഭ്യാസസമിതി പത്തനംതിട്ട ജില്ലാ സമിതി രൂപീകരണവും കൺവൻഷനും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ദേശീയ വിദ്യാഭ്യാസ നയത്തിന്റെ ഭാഗമാക്കി സർവകലാശാലകളുടെ സ്വയംഭരണാവകാശം തകർക്കുകയാണ് സംഘപരിവാർ ലക്ഷ്യം. അതിനായി കേന്ദ്ര നിർദേശമനുസരിച്ച് പ്രവർത്തിക്കുകയാണ് ഗവർണർ രാജേന്ദ്ര വിശ്വനാഥ് ആർലേക്കർ– അദ്ദേഹം പറഞ്ഞു.
എറണാകുളം മഹാരാജാസ് കോളേജ് സാമ്പത്തിക ശാസ്‌ത്രവിഭാഗം മേധാവി ഡോ. സന്തോഷ് ടി വർഗീസ് മുഖ്യപ്രഭാഷണം നടത്തി. ദേശീയ വിദ്യഭ്യാസനയത്തിലൂടെയും എസ്‌എസ്‌എ ഫണ്ട് തടഞ്ഞും കേരളത്തിന്റെ വികസനത്തിന് കടിഞ്ഞാണിടാനുള്ള ശ്രമമാണ് കേന്ദ്ര സർക്കാരിന്റേതെന്ന് അദ്ദേഹം പറഞ്ഞു. സർവകലാശാലകളിൽ ഇല്ലാത്ത അധികാരം പ്രയോഗിക്കുന്ന ചാൻസലറുടെ ശ്രമങ്ങൾ എതിർക്കപ്പെടണമെന്നും അദ്ദേഹം ഓർമിപ്പിച്ചു.
കേരള ശാസ്‌ത്രസാഹിത്യ പരിഷത്ത് ജില്ലാ പ്രസിഡന്റ് പ്രൊഫ. കെ എസ് ശ്രീകല അധ്യക്ഷയായി. എകെപിസിടിഎ ജില്ലാ സെക്രട്ടറി റെയ്സൺ സാം രാജു, എംജി സർവകലാശാല സിൻഡിക്കറ്റംഗം പി ബി സതീഷ്‌കുമാർ, രാജു ഏബ്രഹാം, ബി നിസാം, പ്രൊഫ. ടി കെ ജി നായർ തുടങ്ങിയവർ പങ്കെടുത്തു.
ജില്ലാ വിദ്യാഭ്യാസ സമിതി ഭാരവാഹികൾ: പ്രൊഫ. കെ എസ് ശ്രീകല (ചെയർപേഴ്സൺ), ബി നിസാം (വൈസ് ചെയർപേഴ്സൺ), റെയ്സൺ സാം രാജു (ജനറൽ കൺവീനർ), അനന്തു മധു (ജോയിന്റ് കൺവീനർ), ദീപ വിശ്വനാഥ് (ട്രഷറർ).









0 comments