നാടാകെ ഒഴുകിയെത്തി

എൽഡിഎഫ് മന്ത്രിസഭയുടെ നാലാം വാർഷികത്തോടനുബന്ധിച്ച് പത്തനംതിട്ടയിൽ നടന്ന ബഹുജന റാലിയിൽ പങ്കെടുക്കാനെത്തിയവർ
പത്തനംതിട്ട നാടിന് കാവലാളായി എന്നുമുണ്ടാകുമെന്ന് ഊട്ടിയുറപ്പിച്ച് പറഞ്ഞ് സംസ്ഥാനത്ത് ഇടതുസർക്കാർ അഞ്ചാം വർഷത്തിലേക്ക്. കേരളത്തിൽ വികസനപ്പെരുമഴ തീർത്ത രണ്ടാം പിണറായി സർക്കാരിന്റെ അവസാന വർഷം മൂന്നാമത് ഭരണം കൂടി ജനം ആവശ്യപ്പെടുന്നതായാണ് വ്യക്തമാകുന്നത്. ഇക്കാലയളവിനുള്ളിൽ ജനത്തിനും നാടിനാകെയും വേണ്ടി ചെയ്‌ത് നൽകിയ കാര്യങ്ങൾ അക്കമിട്ട് നിരത്തുകയാണ് വാർഷികാഘോഷത്തിലൂടെ മുഖ്യമന്ത്രിയും മന്ത്രിമാരും. അല്ലലും ആധിയുമില്ലാത്ത നവകേരള സൃഷ്ടിയുടെ പാതയിലാണ് ഇടതുമുന്നണി. സാമ്പത്തിക അടിയന്തരാവസ്ഥകൊണ്ട് കേന്ദ്രം വരിഞ്ഞുമുറുക്കുമ്പോൾ നാടിനെ കൃഷ്‌ണമണി പോലെ കരുതിയാണ് കേരളം മുന്നേറുന്നത്. വ്യാഴം രാവിലെ പത്തരയ്‌ക്ക് വാര്യാപുരത്തിന് സമീപം തൂക്കുപാലത്ത് പെട്രാസ് കൺവൻഷൻ സെന്ററിൽ നടന്ന വിവിധ മേഖലകളിലുള്ള ക്ഷണിക്കപ്പെട്ട വ്യക്തിത്വങ്ങളുടെ കൂടിച്ചേരൽ. അഞ്ഞൂറിലധികം പേർ പങ്കെടുത്ത യോഗം. പ്രശ്‌നങ്ങളും അഭിപ്രായങ്ങളുമെല്ലാം മുഖ്യമന്ത്രി കേട്ടു. നവോന്മുഖ കേരളത്തിനുതകുന്ന ഇടതുമുന്നണിയുടെ വികസന കാഴ്‌ചപ്പാടുകൾ മുഖ്യമന്ത്രി അവരുടെ മുമ്പാകെ അവതരിപ്പിച്ചു. നടത്തിക്കൊണ്ടിരിക്കുന്ന സർവതല സ്‌പർശിയായ വികസന തുടർച്ചയുടെ ആവശ്യകതയെപ്പറ്റി വിശദീകരിച്ചു. വൈകിട്ട് പത്തനംതിട്ട ബസ്‌സ്‌റ്റാൻഡിൽ നടന്ന പൊതുസമ്മേളനത്തിലും ആയിരങ്ങൾ പങ്കെടുത്തു. സിപിഐ ജില്ലാ സെക്രട്ടറി ടി കെ ശശിധരൻ അധ്യക്ഷനായി. ആരോഗ്യ മന്ത്രി വീണാ ജോർജ്, ഡെപ്യൂട്ടി സ്‌പീക്കർ ചിറ്റയം ഗോപകുമാർ, എംഎൽഎമാരായ മാത്യു ടി തോമസ്, അഡ്വ. കെ യു ജനീഷ് കുമാർ, പ്രമോദ് നാരായൺ, സിപിഐ എം ജില്ലാ സെക്രട്ടറി രാജു ഏബ്രഹാം, സംസ്ഥാന കമ്മിറ്റിയംഗം കെ പി ഉദയഭാനു, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജോർജ് ഏബ്രഹാം, എൽഡിഎഫ് നേതാക്കളായ അഡ്വ. ആർ സനൽകുമാർ, അഡ്വ. ഓമല്ലൂർ ശങ്കരൻ, രതീഷ്‌കുമാർ, ജിജി വട്ടശേരി, അനു ചാക്കോ, പി പി ജോർജ്‌കുട്ടി, ഷാഹുൽ ഹമീദ്, മനു വാസുദേവ്, മനോജ് മാധവശേരിൽ, നിസാർ നൂർമഹൽ, കെ എ ജോസഫ്, ജേക്കബ് എം ഏബ്രഹാം, രാജു നെടുവംപുറം എന്നിവർ പങ്കെടുത്തു. എൽഡിഎഫ് ജില്ലാ കൺവീനർ അലക്‌സ് കണ്ണമല സ്വാഗതവും ആറന്മുള മണ്ഡലം കൺവീനർ എം വി സഞ്‌ജു നന്ദിയും പറഞ്ഞു.
0 comments