ചരിത്രം നിറച്ച കാഴ്‌ച കാണാം...

ചെങ്ങറത്തോട്ടത്തിലെ പുലർകാല ദൃശ്യം
കോന്നി വിനോദസഞ്ചാരികളെ മാടി വിളിക്കുകയാണ് ചെങ്ങറ. കുണ്ടും കുഴിയും നിറഞ്ഞ റോഡുകൾ അപ്രത്യക്ഷമായി. ഉന്നത നിലവാരത്തിലുള്ള അട്ടച്ചാക്കൽ–-കുമ്പളാംപൊയ്ക റോഡിലൂടെയാണ് യാത്രയെങ്കിൽ കാഴ്ചയുടെ കൗതുകം മതിവരുവോളം ആസ്വദിക്കാം. മലയാലപ്പുഴ പുതുക്കുളം മുതൽ ചെങ്ങറ വരെയുള്ള നാലു കിലോമീറ്റർ ദൂരത്തിൽ സഞ്ചാരികളെ ആകർഷിക്കുന്ന കാഴ്ചകൾ നിരവധി. നാലുവർഷം മുമ്പ് ബിഎം ആൻഡ് ബിസി നിലവാരത്തിൽ വികസിപ്പിച്ച റോഡിന്റെ ഇരുവശത്തുമുള്ള ഹാരിസൺ മലയാളം പ്ലാന്റേഷന്റെ തോട്ടമാണ് പ്രധാന ആകർഷണം. അധികം വാഹനങ്ങൾ കടന്നുപോകാത്ത ഈ റോഡിൽ തിരക്കില്ല. എസ്റ്റേറ്റിലെ മലമടക്കുകളിൽ പുലർച്ചെയുള്ള കോടമഞ്ഞും വൈകിട്ടുള്ള സൂര്യാസ്‌തമയവും മനോഹര കാഴ്‌ചകളാണ്. എസ്‌റ്റേറ്റ് ബംഗ്ലാവുകൾ 125 വർഷം മുമ്പ് ബ്രിട്ടീഷുകാർ പണിത മൂന്ന് എസ്റ്റേറ്റ് ബംഗ്ലാവുകൾ ഇവിടെയുണ്ട്. ചെങ്ങന്നൂർ–-വഞ്ചിപ്പുഴ മഠത്തിന്റെ അധീനതയിലായിരുന്ന 1100 ഹെക്ടർ സ്ഥലം 150 വർഷംമുമ്പ് രാജഭരണ കാലത്ത് ലണ്ടൻ ആസ്ഥാനമായി പ്രവർത്തിച്ച ഹാരിസൺ മലയാളം പ്ലാന്റേഷൻസ് (യുകെ) ഹോൾഡിങ് ലിമിറ്റഡ് കമ്പനി തേയിലയും റബറും കൃഷി ചെയ്യാൻ പാട്ടത്തിനെടുത്തതാണ്. ഇവിടെ ഉൽപ്പാദിപ്പിക്കുന്ന തേയില സംസ്‌കരിക്കാൻ നിർമിച്ച വലിയ ഫാക്ടറി പത്ത് വർഷംമുമ്പ് പൊളിച്ചുമാറ്റി. പുതുതായി നട്ട റബറിന് ഇടവിളയായി ഇവിടെയിപ്പോൾ വ്യാപകമായ തോതിൽ കൈതച്ചക്ക കൃഷി ചെയ്യുന്നു. എസ്റ്റേറ്റ് ബംഗ്ലാവിൽ വൈകിട്ട് കത്തിക്കുന്ന വിളക്കിന്റെ നിർമിതി ഹാരിസൺ മലയാളം പ്ലാന്റേഷന്റെ ളാഹ എസ്റ്റേറ്റിലെ ബംഗ്ലാവിലിരുന്ന് കാണത്തക്ക രീതിയിലാണ്. വനമേഖലയിലെ തമിഴ് സംസ്‌കാരം കാണാം തമിഴ്നാട്ടിലെ ക്ഷേത്രത്തിന്റെ മാതൃകയിൽ ഗോപുരങ്ങളോടെ നിർമിച്ച തമിഴ് ക്ഷേത്രങ്ങളും ഇവിടെയുണ്ട്. അഞ്ചു തലമുറയ്‌ക്കുമുമ്പ് തമിഴ്നാട്ടിൽനിന്നും കർണാടകത്തിൽനിന്നും കുടിയേറിയ തോട്ടം തൊഴിലാളികളുടെ പിന്മുറക്കാരാണ് ഇപ്പോൾ ഇവിടെയുള്ളത്. ഇവർ താമസിക്കുന്ന ലയങ്ങളിൽ ചെന്നാൽ തമിഴ്നാട്ടിലെ ഗ്രാമങ്ങളിൽ ചെന്ന പ്രതീതിയാണ് ഇപ്പോഴും. എസ്റ്റേറ്റിന്റെ മൂന്നുവശങ്ങളും ജനവാസ മേഖലകളും ഒരുവശം റാന്നി വനം ഡിവിഷനിലെ വടശ്ശേരിക്കര റേഞ്ചിൽപ്പെട്ട വനവുമാണ്. വനത്തിൽനിന്ന് കല്ലാറ് മുറിച്ചുകടന്ന് എസ്റ്റേറ്റിലേക്ക് പ്രവേശിക്കുന്ന കാട്ടാനക്കൂട്ടങ്ങളെയും പലപ്പോഴും ഇവിടെ കാണാം. എസ്റ്റേറ്റിലെ തമിഴ് വംശജരായ തൊഴിലാളികളുടെ മക്കൾക്ക് പഠിക്കാൻ നിർമിച്ച തമിഴ് സിലബസുള്ള സ്കൂൾ ഇപ്പോൾ പ്രവർത്തിക്കുന്നില്ല. ഈ റോഡിലൂടെ യാത്ര ചെയ്യുമ്പോൾ പീലി വിടർത്തിയാടുന്ന മയിലുകൾ സ്ഥിരം കാഴ്‌ചയാണ്. ഇവിടുത്തെ സന്ദർശനത്തിനുശേഷമോ മുമ്പോ കോന്നി ആനത്താവളം, അടവി കുട്ടവഞ്ചി സവാരികേന്ദ്രം എന്നിവിടങ്ങളിലും വിനോദസഞ്ചാരികൾക്ക് വേഗമെത്താം.
0 comments