Deshabhimani

റോഡ്‌ എന്തു പിഴച്ചു...

apakadangal

പുനലൂർ – -മൂവാറ്റുപുഴ റോഡിന്റെ റാന്നി മന്ദിരംപടി ഭാഗം

വെബ് ഡെസ്ക്

Published on Apr 23, 2025, 01:52 AM | 1 min read

റാന്നി വാഹനയാത്രക്കാരുടെ അശ്രദ്ധ നിരന്തരം അപകടങ്ങൾക്ക് ഇടയാക്കുമ്പോൾ പഴി കേൾക്കേണ്ടി വരുന്നത് പുനലൂർ -–- മുവാറ്റുപുഴ സംസ്ഥാന പാതയ്ക്കാണ്. റോഡ് നിർമാണത്തിലെ അപാകതയാണ് അപകടങ്ങൾക്ക് കാരണമെന്നും ചിലർ സംശയിക്കുന്നു. ഓരോ അപകടമുണ്ടാകുമ്പോഴും എല്ലാവരുടെയും പഴി കേൾക്കേണ്ടിവരുന്നതും പുനരുദ്ധരിച്ച റോഡുതന്നെ. വീതി കുറഞ്ഞ് അപകടവളവുകൾ നിറഞ്ഞ സംസ്ഥാന പാതയെ സർക്കാർ പുനരുദ്ധരിച്ച്‌ ഇന്നത്തെ നിലയിലാക്കിയിട്ട് അധിക കാലമായില്ല. പതിറ്റാണ്ടുകൾക്ക്‌ മുമ്പാരംഭിച്ച പുനരുദ്ധാരണം ആദ്യം പാതയുടെ മൂവാറ്റുപുഴ മുതൽ പൊൻകുന്നം വരെ എത്തിനിന്നു. ഒന്നാം എൽഡിഎഫ് സർക്കാരിന്റെ നിരന്തര ഇടപെടലാണ് റോഡിന്റെ പുനരുദ്ധാരണമെന്ന സ്വപ്നം യാഥാർഥ്യമാക്കിയത്. പൊൻകുന്നം മുതൽ കോന്നി വരെ ഒരു റീച്ചും കോന്നി മുതൽ പുനലൂർ വരെ മറ്റൊരു റീച്ചുമാക്കി നിർമാണത്തിന് 786 കോടി രൂപയാണ് സർക്കാർ വകയിരുത്തിയത്. പുനലൂരിൽ നിന്നാരംഭിച്ച്‌ പ്രധാന ടൗണുകളായ പത്തനാപുരം, കോന്നി, റാന്നി, മണിമല എന്നിവയുടെ മധ്യത്തിലൂടെയാണ് പൊൻകുന്നത്ത് കോട്ടയം –- കുമളി റോഡിനെ മുറിച്ചുകടന്ന് മറുഭാഗത്തേക്ക് പോകുന്നത്. പുതിയ റോഡ് വികസനം ഈ ടൗണുകളുടെയും അനുബന്ധപ്രദേശങ്ങളുടെയും സമഗ്രവികസനത്തിനാണ് വഴിതെളിച്ചത്. യാത്ര സുഖമാക്കുകയും യാത്രാചെലവ് കുറയ്ക്കുകയും ചെയ്തിട്ടുണ്ട്. എംസി റോഡിലെ തിരക്ക് ഒഴിവാക്കാൻ ദൂരസ്ഥലങ്ങളിലുള്ള ആൾക്കാർ പോലും ദീർഘ യാത്രകൾക്ക് ഇപ്പോൾ ഈ റോഡാണ് ഉപയോഗിക്കുന്നത്. എന്നാൽ, ആധുനിക നിലവാരത്തിലുള്ള റോഡിൽ വാഹനങ്ങളുടെ അമിതവേഗവും ഡ്രൈവർമാരുടെ അശ്രദ്ധയും പലപ്പോഴും അപകടമുണ്ടാക്കുന്നു. ഉറക്കമിളച്ചുള്ള ദീർഘദൂര ഡ്രൈവിങ്ങാണ് പ്രധാന വില്ലൻ. കഴിഞ്ഞദിവസം കീക്കൊഴുർ സ്വദേശിയായ സുവിശേഷകൻ മരിച്ചത് ഇത്തരത്തിലാണ്. രാത്രി ഉറങ്ങാതെ വണ്ടിയോടിച്ച്‌ നെടുമ്പാശ്ശേരിയിൽ എത്തിയാണ് മകനെയും കുടുംബത്തെയും മറ്റൊരു കാറിൽ കൂട്ടി ഇദ്ദേഹം ഒറ്റയ്ക്ക് തിരികെ കാറോടിച്ച് മടങ്ങിയത്. രാത്രി ഉറങ്ങാതെയുള്ള ഡ്രൈവിങ്‌ ശീലമില്ലാത്ത ഇദ്ദേഹം രാവിലെ ഏഴോടെ റാന്നി ചെല്ലക്കാട് എത്തിയപ്പോഴേക്കും ഉറങ്ങിപ്പോയി. നിയന്ത്രണംവിട്ട കാർ എതിരെ വന്ന കെഎസ്ആർടിസി ബസ്സിൽ ഇടിച്ചുകയറുകയായിരുന്നു. ദിവസവും ഇത്തരം നിരവധി അപകടങ്ങളാണ് ഈ റോഡിൽ ഉണ്ടാകുന്നത്. നേരത്തെ ഇതുസംബന്ധിച്ച് പരാതി ഉയർന്നപ്പോൾ റോഡ് സേഫ്റ്റി വിഭാഗം റോഡ് പരിശോധിക്കുകയും അപകടസാധ്യതയുള്ള മേഖലകളിൽ വേണ്ട മുൻകരുതലെടുക്കുകയും ചെയ്‌തിരുന്നു.



deshabhimani section

Related News

View More
0 comments
Sort by

Home