99.48 ശതമാനം വിജയം

പത്തനംതിട്ട എസ്‌എസ്‌എൽസി പരീക്ഷയിൽ ജില്ലയിൽ 99.48 ശതമാനം വിജയം. ജില്ലയിൽ പരീക്ഷ എഴുതിയ 9,923 കുട്ടികളിൽ 9,871 പേർ വിജയിച്ചു. 5,081 ആൺകുട്ടികളും 4,790 പെൺകുട്ടികളുമാണ് ജില്ലയിൽ ഉന്നത പഠനത്തിന് യോഗ്യത നേടിയത്. ജില്ലയിൽ 52 കുട്ടികൾ മാത്രമാണ് ഉന്നത പഠനത്തിന് യോഗ്യത നേടാഞ്ഞത്. 1,462 കുട്ടികൾക്ക് എല്ലാ വിഷയങ്ങൾക്കും എ പ്ലസ് ലഭിച്ചു. ഇതിൽ 956 പെൺകുട്ടികളും 506 ആൺകുട്ടികളുമാണ്. തിരുവല്ല വിദ്യാഭ്യാസ ജില്ലയിൽ 391 പേരും പത്തനംതിട്ട വിദ്യാഭ്യാസ ജില്ലയിൽ 1,071 പേരും എല്ലാ വിഷയങ്ങൾക്കും എ പ്ലസ് നേടി. വിജയശതമാനത്തിൽ കഴിഞ്ഞ വർഷത്തേക്കാൾ നേരിയ കുറവുണ്ടെങ്കിലും ജില്ലാ അടിസ്ഥാനത്തിൽ നില മെച്ചപ്പെടുത്തി. സംസ്ഥാനത്ത് ഏറ്റവും കുറവ് വിദ്യാർഥികൾ പരീക്ഷ എഴുതിയ റവന്യു ജില്ല പത്തനംതിട്ടയാണ്. 5,113 ആൺകുട്ടികളും 4,810 പെൺകുട്ടികളും. മാർച്ച് മൂന്ന് മുതൽ 26 വരെയായിരുന്നു പരീക്ഷ. ഇതിൽ 50 ഗവ. സ്‌കൂളുകളും 108 എയ്‌ഡഡ് സ്‌കൂളുകളും ഉൾപ്പെടും. കൂടുതൽ കുട്ടികൾ എയ്‌ഡഡ് മേഖലയിലാണ് പരീക്ഷ എഴുതിയത്. 8,180 പേർ. ഇതിൽ 8141 പേർ വിജയിച്ചു. 134 സ്‌കൂളുകളിൽ പരീക്ഷ എഴുതിയ എല്ലാ വിദ്യാർഥികളും വിജയിച്ചു. പത്തനംതിട്ട വിദ്യാഭ്യാസ ജില്ലയിലെ 85 സ്‌കൂളുകളും തിരുവല്ല വിദ്യാഭ്യാസ ജില്ലയിലെ 49 സ്‌കൂളുകളും നൂറ് ശതമാനം വിജയം നേടി. തിരുവല്ല വിദ്യഭ്യാസ ജില്ലയിൽ 1874 ആൺകുട്ടികൾ പരീക്ഷ എഴുതിയതിൽ 1,860 പേർ വിജയിച്ചു. പെൺകുട്ടികളിൽ 1,709 പേരിൽ വെറും ഏഴ് പേർ മാത്രമാണ് പരാജയമറിഞ്ഞത്. 99.41 ശതമാനമാണ് വിജയശതമാനം. പത്തനംതിട്ട വിദ്യഭ്യാസ ജില്ലയിൽ 3,239 ആൺകുട്ടികളിൽ 3,221 പേർ വിജയിച്ചു. 3,101 പെൺകുട്ടികളിൽ 3,088 പേരും ഉപരിപഠനത്തിന് അർഹരായി. 99. 51 ആണ് വിജയശതമാനം. എസ്‌സി വിഭാഗത്തിൽ ജില്ലയിൽ 1873 വിദ്യാർഥികൾ ഉപരിപഠനത്തിന് യോഗ്യത നേടി. എസ്‌ടി വിഭാഗത്തിൽ 90 പേരും ഒബിസി വിഭാഗത്തിൽ 3,080 പേരും വിജയിച്ചു. ജനറൽ വിഭാഗത്തിൽ 4,002 കുട്ടികളാണ് എസ്‌എസ്‌എൽസി പാസായത്. ഐടിക്കും മലയാളം രണ്ടാം പേപ്പറിനുമാണ് ഏറ്റവും കൂടുതൽ എ പ്ലസ് നേടിയിരിക്കുന്നത്. സയൻസ്, സോഷ്യൽ സയൻസ് വിഷയങ്ങൾക്ക് എ പ്ലസുകാർ താരതമ്യേന കുറവാണ്.
0 comments