ദേശീയ പണിമുടക്ക് വിജയിപ്പിക്കുക: സംയുക്ത ട്രേഡ് യൂണിയൻ

സംയുക്ത ട്രേഡ് യൂണിയൻ ജില്ലാ കൺവൻഷൻ സിഐടിയു ജില്ലാ സെക്രട്ടറി എം ഹംസ ഉദ്‌ഘാടനം ചെയ്യുന്നു
പാലക്കാട്
രാജ്യവ്യാപകമായി സംയുക്ത ട്രേഡ് യൂണിയൻ മെയ് 20 ന് ആഹ്വാനം ചെയ്‌ത പണിമുടക്കും അനുബന്ധ പരിപാടികളും വിജയിപ്പിക്കാൻ സംയുക്ത ട്രേഡ് യൂണിയൻ ജില്ലാ കൺവൻഷൻ അഭ്യർഥിച്ചു. സിഐടിയു ജില്ലാ സെക്രട്ടറി എം ഹംസ ഉദ്ഘാടനം ചെയ്തു. എഐടിയുസി ജില്ലാ സെക്രട്ടറി എൻ ജി മുരളീധരൻ നായർ അധ്യക്ഷനായി. സിഐടിയു ജില്ലാ പ്രസിഡന്റ് പി എൻ മോഹനൻ സമരപരിപാടി വിശദീകരിച്ചു. ടി കെ നൗഷാദ്, (സിഐടിയു), കെ സി ജയപാലൻ (എഐടിയുസി), എം രാമചന്ദ്രൻ (എച്ച്‌എംഎസ്), പി ടി ഉണ്ണിക്കൃഷ്ണൻ (എൻഎൽസി), വി സുബ്രഹ്മണ്യൻ (ടിയുസിഐ), മോഹൻ കാട്ടാശേരി (ടിയുസിസി), സിഐടിയു സംസ്ഥാന കമ്മിറ്റി അംഗങ്ങളായ എസ് ബി രാജു, സി അംബിക എന്നിവർ സംസാരിച്ചു. നാല് ലേബർ കോഡുകൾ ഉടൻ പിൻവലിക്കുക, അസംഘടിത മേഖലയിലെ തൊഴിലാളികൾ, കരാർ തൊഴിലാളികൾ, സ്കീം തൊഴിലാളികൾ എന്നിവരുൾപ്പെടെ എല്ലാ തൊഴിലാളികൾക്കും ദേശീയ മിനിമം വേതനം പ്രതിമാസം 26,000 രൂപയാക്കുക, ഔട്ട്‌സോഴ്‌സ്, ഫിക്‌സഡ് ടേം തൊഴിൽ, അപ്രന്റീസുകൾ, ട്രെയിനികൾ തുടങ്ങി പല പേരുകളിൽ തൊഴിലിനെ താൽക്കാലികവൽക്കരിക്കുന്ന സമ്പ്രദായം നിർത്തലാക്കുക, കരാർ തൊഴിലാളികൾക്ക് തുല്യ ജോലിക്ക് തുല്യ വേതനം ഉടൻ നടപ്പാക്കുക, അസംഘടിത തൊഴിലാളികളും കർഷക തൊഴിലാളികളും ഉൾപ്പെടെ എല്ലാ വിഭാഗം തൊഴിലാളികൾക്കും മിനിമം പെൻഷൻ 9,000 രൂപയും സാമൂഹിക സുരക്ഷയും ഉറപ്പാക്കുക. വീട്ടുജോലിക്കാർ, തെരുവ് കച്ചവടക്കാർ, നിർമാണ തൊഴിലാളികൾ, കുടിയേറ്റ തൊഴിലാളികൾ, സ്കീം തൊഴിലാളികൾ, കാർഷിക തൊഴിലാളികൾ, കടകളിലെയും സ്ഥാപനങ്ങളിലെയും തൊഴിലാളികൾ, ലോഡിങ്/അൺലോഡിങ് തൊഴിലാളികൾ, ഗിഗ് തൊഴിലാളികൾ, സാൾട്ട്-പാൻ തൊഴിലാളികൾ, ബീഡി തൊഴിലാളികൾ, ചെത്ത് തൊഴിലാളികൾ, റിക്ഷാ തൊഴിലാളികൾ, ഓട്ടോ/ടാക്സി /ടാക്സി ഡ്രൈവർമാർ, മത്സ്യബന്ധന തൊഴിലാളി സമൂഹം തുടങ്ങിയവരെ രജിസ്റ്റർ ചെയ്യുകയും പെൻഷൻ ഉൾപ്പെടെയുള്ള സമഗ്ര സാമൂഹിക സുരക്ഷാ പദ്ധതി നടപ്പാക്കുകയും ചെയ്യുക, ഗ്രാറ്റുവിറ്റിയുടെ പരിധി വർധിപ്പിക്കുക തുടങ്ങിയ 17 ആവശ്യങ്ങൾ ഉന്നയിച്ചാണ് പണിമുടക്ക്.
0 comments