വേനൽത്തുമ്പികൾ പറന്നുയരുന്നു

സുൽത്താൻപേട്ട ഗവ.എൽപി സ്കൂളിൽ നടക്കുന്ന ബാലസംഘം പാലക്കാട് ഏരിയ വേനൽത്തുമ്പി ക്യാമ്പിലെ പരിശീലനം
വേനൽത്തുമ്പികൾ പറന്നുയരുന്നു
സ്വന്തം ലേഖകൻ
പാലക്കാട് ജില്ലയിൽ ബാലസംഘം വേനൽത്തുമ്പികൾ പര്യടനത്തിനൊരുങ്ങുന്നു. തൃത്താല, പട്ടാമ്പി, മണ്ണാർക്കാട്, മുണ്ടൂർ, പാലക്കാട്, ചിറ്റൂർ, കൊല്ലങ്കോട് ഏരിയകളിൽ പരിശീലനം തുടങ്ങി. വെള്ളിയാഴ്‌ച ചെർപ്പുളശേരി, ഒറ്റപ്പാലം, ശ്രീകൃഷ്ണപുരം ഏരിയകളിലും ശനിയാഴ്‌ച പുതുശേരി, വടക്കഞ്ചേരി ഏരിയകളിലും ഞായറാഴ്‌ച കുഴൽമന്ദം ഏരിയയിലും തിങ്കളാഴ്‌ച അട്ടപ്പാടിയിലും പരിശീലനം തുടങ്ങും. രാവിലെ എട്ടുമുതൽ രാത്രി എട്ടുവരെയാണ് പരിശീലനം. ആലത്തൂർ, വടക്കഞ്ചേരി ഏരിയകളിൽ ഇതിനോടകം പര്യടനം തുടങ്ങി. അതത് ഏരിയകളിലെ വില്ലേജ് കേന്ദ്രങ്ങളിൽ നടക്കുന്ന പര്യടനം 30ന് സമാപിക്കും. ചലച്ചിത്ര ഗാനരചയിതാവ് ബി കെ ഹരിനാരായണനാണ് അവതരണഗാനം രചിച്ചിരിക്കുന്നത്. ലഘുനാടകം "തല്ലുകളി'യുടെ രചന അമാസ് എസ് ശേഖറാണ്. വേനൽത്തുമ്പികളുടെ സംഗീത സംവിധായകൻ എം ശിവശങ്കരന്റെ സ്മരണാർഥം അവതരിപ്പിക്കുന്ന സംഗീതശിൽപ്പം "ഇരുളിന്റെ കാടിന് തീപിടിച്ചു' പര്യടനത്തിൽ പ്രധാനമാണ്. അദ്ദേഹം ആലപിച്ച ഗാനമാണ് സംഗീതശിൽപ്പമായി അവതരിപ്പിക്കുന്നത്. എം വി മോഹനനാണ് ചിട്ടപ്പെടുത്തിയത്. വിക്ടർ ഹ്യൂഗോയുടെ നാടകം "പാവങ്ങൾ' അവതരിപ്പിക്കും. പ്രവീൺ കാടകവും എ വി രഞ്ജിത്തുമാണ് രചനയും സംവിധാനവും നിർവഹിച്ചിരിക്കുന്നത്. ബാലസംഘം സംസ്ഥാന കമ്മിറ്റിയംഗം വിനായകൻ രചിച്ച ഗാനം മുന്നേറ്റത്തിന്റെ പടവുകളുടെ രംഗാവിഷ്‌കാരമാകും. അന്ധവിശ്വാസങ്ങൾക്കും ലഹരിക്കുമെതിരെ സജീവൻ മൊറയൂരും ജിനേഷ് ആമ്പല്ലൂരും രചിച്ച നാടകം "കെണി' സംവിധാനം ചെയ്തിരിക്കുന്നത് ജിനേഷാണ്. എം ടിയുടെ ഓർമയ്‌ക്കായി എ വി രഞ്ജിത്ത് രചിച്ച "കഥ വിരിയും വഴികളിലൂടെ' സംഗീതശിൽപ്പവുമുണ്ടാകും. സ്മർഫ് കാർട്ടൂണിലെ കഥാപാത്രങ്ങളായി തുമ്പികൾ രംഗാവതരണം നടത്തുന്ന "ബത്തൂട്ടിയാ സച്ചാട്ട'സംവിധാനം ചെയ്തിരിക്കുന്നത് ബിപിൻദാസ് പരപ്പനങ്ങാടിയാണ്. രതീഷ് പല്ലവിയും മിഥുൻ മലയാളവുമാണ് സംഗീതം. കലാമണ്ഡലം ഐശ്വര്യ, അതുൽ രാധാകൃഷ്ണൻ, അതുല്യ എന്നിവരാണ് നൃത്താവിഷ്‌കാരത്തിനുപിന്നിൽ.
0 comments