നെൽകൃഷി
3 വര്‍ഷം സർക്കാർ ചെലവഴിച്ചത്


സ്വന്തം ലേഖകൻ
Published on Apr 30, 2025, 02:00 AM | 1 min read
പാലക്കാട്
പാലക്കാടിന്റെ കാർഷികപ്പെരുമ കാക്കാൻ സംസ്ഥാന സർക്കാർ ചെലവഴിച്ചത് കോടികൾ. നെൽകൃഷി, തെങ്ങുകൃഷി, പച്ചക്കറികൃഷി വികസനം, ജൈവകൃഷി എന്നിവയ്‌ക്ക് പ്രോത്സാഹനമായാണ് തുക നൽകിയത്. മൂന്ന് വർഷത്തിനിടെ നെൽകൃഷിക്ക് 51.53 കോടി രൂപയും തെങ്ങുകൃഷിക്ക് 9.28 കോടി രൂപയും ചെലവഴിച്ചു. പച്ചക്കറികൃഷി വികസനത്തിൽ ജില്ലയിലെ വിവിധ ബ്ലോക്ക് പഞ്ചായത്തുകളിൽ 2022-–-23 മുതൽ 2024-–-25 വരെ 14.38 കോടി രൂപയാണ് വിനിയോഗിച്ചത്. സുഗന്ധവിള കൃഷി, പയർ, കിഴങ്ങുവർഗവിള, പഴവർഗ, ഔഷധസസ്യ, പുഷ്പകൃഷി വികസനം, ജൈവകൃഷി രംഗങ്ങളിലും വലിയ മുന്നേറ്റമുണ്ടായി. ജില്ലയിലെ നാല് സ്‌പെഷ്യൽ ഫാമുകൾക്കും അഞ്ച് സംസ്ഥാന വിത്തുൽപ്പാദന ഫാമുകൾക്കുമായി 2022–--23 മുതൽ 2024-–-25 വരെ 5.55 കോടി രൂപ ചെലവഴിച്ചു. കഴിഞ്ഞ വർഷങ്ങളിൽ 54 ഹെക്ടർ തരിശുഭൂമി പച്ചക്കറികൃഷിക്ക് അനുയോജ്യമാക്കി. കൃഷിഭവനുകൾ ഉഷാർ ജില്ലയിലെ നാല് കൃഷിഭവനുകൾ സ്‌മാർട്ടായി. പട്ടാമ്പി, കൊടുമ്പ് കൃഷിഭവനുകൾ സ്‌മാർട്ടാക്കാൻ 44.99 ലക്ഷം രൂപ ചെലവഴിച്ചിട്ടുണ്ട്. പെരുവെമ്പ് കൃഷിഭവനും ആലത്തൂർ കൃഷിഭവനും സ്മാർട്ടാക്കാനുള്ള പ്രവൃത്തി പുരോഗമിക്കുന്നു. അട്ടപ്പാടിക്ക് കരുത്തേകി മില്ലറ്റ് വില്ലേജ് പദ്ധതിയിൽ അട്ടപ്പാടിയിലെ 97 ഊരുകൾ കേന്ദ്രീകരിച്ച് ആദിവാസി കർഷകരെ ഉൾപ്പെടുത്തി. 2017-ൽ തുടങ്ങിയ പദ്ധതിയിൽ 2319 ഹെക്ടർ സ്ഥലത്ത് ചെറുധാന്യ കൃഷിയിറക്കി 1506 മെട്രിക് ടൺ ചെറുധാന്യം ഉൽപ്പാദിപ്പിച്ചു. തുടർ പദ്ധതിയായി 2021 മുതൽ റീ-ബിൽഡ് കേരളയിൽനിന്ന് ധനസഹായം സ്വീകരിച്ച് ഗോത്ര വിഭാഗങ്ങൾക്കുവേണ്ടി അട്ടപ്പാടി സമഗ്ര സുസ്ഥിര കാർഷിക വികസന പദ്ധതി നടപ്പാക്കിവരുന്നു. 7.26 കോടി രൂപയാണ് ഇതിനായി ചെലവഴിച്ചത്. മികവിന് പുരസ്‌കാരത്തിളക്കം 2023ൽ നെൽക്കതിർ അവാർഡ്, കൃഷി വകുപ്പിന്റെ പ്രത്യേക പദ്ധതികൾ മികവോടെ നടപ്പാക്കിയ കൃഷിഭവന് നൽകുന്ന അവാർഡ് (മില്ലറ്റ് വില്ലേജ്), ജൈവ കർഷകൻ, യുവകർഷകൻ, കർഷക ജ്യോതി ശ്രമശക്തി, ഫാം ഓഫീസർ, കൃഷി ഓഫീസർ, കൃഷി അസിസ്റ്റന്റ് എന്നിങ്ങനെ ഒമ്പത് അവാർഡുകൾ ജില്ല കരസ്ഥമാക്കി. മുൻ വർഷങ്ങളിലും കാർഷിക മേഖലയിലെ നിരവധി അവാർഡുകൾ ജില്ലയെ തേടിയെത്തി.
0 comments