കുടുംബശ്രീ പദ്ധതി ഉദ്ഘാടനം ഇന്ന്
കുടുംബശ്രീ പദ്ധതി ഉദ്ഘാടനം ഇന്ന് സംരംഭം കുതിക്കും ഇ–സൈക്കിളിൽ

കുടുംബശ്രീ വനിതാ സംരംഭകർക്ക് വിതരണത്തിനെത്തിച്ച ഇ–- സൈക്കിളുകൾ
സംരംഭം കുതിക്കും ഇ–സൈക്കിളിൽ
ടി എസ് അഖിൽ
പാലക്കാട്
സ്വന്തമായി സംരംഭം തുടങ്ങിയിട്ട് വിൽപ്പനയ്‌ക്കും മറ്റുമായി വാഹനമില്ലാതെ കഷ്ടപ്പെടുന്ന കുടുംബശ്രീ പ്രവർത്തകയാണോ നിങ്ങൾ. എങ്കിൽ ഇനി യാത്രാക്കാര്യത്തിൽ പേടിക്കേണ്ട. ജില്ലയിലെ കുടുംബശ്രീ വനിതാ സംരംഭകർക്ക് ഇ–- സൈക്കിളിൽ കുതിക്കാം. തദ്ദേശ സ്വയംഭരണ,- ഊർജ വകുപ്പുകളും കേന്ദ്ര ഗ്രാമവികസന മന്ത്രാലയവും ചേർന്ന് നടപ്പാക്കുന്ന ഇലക്‌ട്രിക് സൈക്കിൾ വിതരണം വെള്ളിയാഴ്ച ആരംഭിക്കും. സംസ്ഥാനത്ത് പാലക്കാട്, കണ്ണൂർ ജില്ലകളിലാണ് പദ്ധതി നടപ്പാക്കുന്നത്. ആദ്യഘട്ടം പാലക്കാട്ടിലെ 250 കുടുംബശ്രീ സംരംഭകർക്ക് ഇ–-സൈക്കിൾ വിതരണംചെയ്യും. രണ്ടാംഘട്ടം കണ്ണൂരിൽ 350 സംരംഭകർക്കും സൈക്കിൾ നൽകും. ആലത്തൂർ യുപ്ലസ് ഓഡിറ്റോറിയത്തിൽ പകൽ 11.30ന് മന്ത്രി എം ബി രാജേഷ് ഉദ്ഘാടനംചെയ്യും. മന്ത്രി കെ കൃഷ്ണൻകുട്ടി അധ്യക്ഷനാകും. വില 32,000 നൽകേണ്ടത് 3,000 വിപണിയിൽ 32,000 രൂപ വിലയുള്ള ഇ–-സൈക്കിൾ 3,000 രൂപയ്ക്കാണ് അംഗങ്ങൾക്ക് നൽകുന്നത്. ബാക്കി തുക കേന്ദ്ര–-സംസ്ഥാന സർക്കാരുകൾ വഹിക്കും. കുടുംബശ്രീ അംഗവും സംരംഭകയുമാകുക, പ്രായം 40ൽ താഴെയായിരിക്കുക എന്നിവയാണ് ഗുണഭോക്താവിനുള്ള പ്രാഥമിക മാനദണ്ഡം. ഒപ്പം സൈക്കിൾ ഓടിക്കാനുള്ള അറിവും പരിഗണിക്കും. ഇതനുസരിച്ച് കുടുംബശ്രീ തയ്യാറാക്കിയ പട്ടിക കേന്ദ്ര സർക്കാരിന് കൈമാറി. കേന്ദ്രസർക്കാർ നിയോഗിച്ച മുംബൈ ഐഐടിയിൽനിന്നുള്ള വിദഗ്ധസംഘം പട്ടികയിലുള്ള ഓരോ വ്യക്തിയുമായും സംസാരിച്ചു. സംരംഭത്തിന്റെ വിവരങ്ങളും വാഹനത്തിന്റെ ആവശ്യകതയും വിലയിരുത്തിയാണ് അന്തിമ പട്ടിക തയ്യാറാക്കിയത്. സൈക്കിൾ നൽകുന്നവർക്കായി സംസ്ഥാന സർക്കാരിന്റെ എനർജി മാനേജ്‌മെന്റ് സെന്റർ (ഇഎംസി) പരിശീലന ക്ലാസ് നൽകും. ഇ–-സൈക്കിൾ ഉപയോഗിക്കുന്നുണ്ടോ എന്നതടക്കമുള്ള കാര്യങ്ങളും ജില്ലാതലത്തിൽ പരിശോധിക്കും. ലക്ഷ്യം പലത് യാത്രാസൗകര്യക്കുറവും ഉയർന്ന ഇന്ധനവിലയുംമൂലം വലയുന്ന കുടുംബശ്രീ സംരംഭകർക്ക് താങ്ങാകുക എന്നതാണ് ആദ്യ ലക്ഷ്യം. ഇ–-സൈക്കിൾ ഇവരുടെ യാത്രാച്ചെലവിന്റെ 80 ശതമാനം കുറയ്ക്കുമെന്നാണ് കണക്കുകൂട്ടുന്നത്. ചെലവ് കുറയുന്നതോടെ സംരംഭകരുടെ വരുമാനവും ഉയരും. സൈക്കിൾ ഒരുവട്ടം ചാർജ് ചെയ്‌താൽ 40 കിലോമീറ്റർ സഞ്ചരിക്കും. ചാർജ് തീർന്നാൽ ചവിട്ടി സഞ്ചരിക്കാനുമാകും. കേരളം 2050ൽ കാർബൺ ന്യൂട്രലാകാനുള്ള ശ്രമങ്ങൾക്ക് ശക്തിപകരുകയാണ് രണ്ടാമത്തെ ലക്ഷ്യം.
0 comments