Deshabhimani

എലവഞ്ചേരിയുടെ ‘എലാവ്‌’

Elavanchery's 'Elav'

അറുപതാം കുറുവ കൃഷിയിറക്കിയ പാടത്ത്‌ ഷാബുമോൻ

വെബ് ഡെസ്ക്

Published on Apr 26, 2025, 03:00 PM | 2 min read

വേണു കെ ആലത്തൂർ

പാലക്കാട്‌

കൊല്ലങ്കോടിന്റെ പ്രകൃതിഭംഗി ആസ്വദിക്കാൻ എത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കുന്ന പ്രവേശനകവാടമാണ്‌ എലവഞ്ചേരിയിലെ കരിങ്കുളം നടുപ്പാടം പാടശേഖരം. 19 ഏക്കറിൽ പരന്നുകിടക്കുന്ന നെല്ലിയാമ്പതി മല പശ്‌ചാത്തലമായുള്ള നെൽവയലുകൾ മൂന്നാം വിളയ്‌ക്കായ്‌ ഒരുങ്ങുകയാണ്‌. പുഞ്ചകൃഷിയിൽ വിളയുന്നത്‌ അറുപതാം കുറുവ എന്ന അപൂർവ ഇനം നെല്ലാണ്‌. 60 ദിവസം കൊണ്ട്‌ വിളവെടുക്കുന്ന ഈ ഇനം വിപണിയിൽ കിട്ടാനില്ല. എലവഞ്ചേരിയിലെ കർഷകനായ ഷാബുമോനാണ്‌ നടുപ്പാടത്ത്‌ 60 സെന്റിൽ കൃഷിയിറക്കിയത്‌. തഞ്ചാവൂരിൽനിന്ന്‌ വിത്ത്‌ എത്തിച്ചാണ്‌ ഒറ്റഞാറിലുള്ള കൃഷി രീതി. ഏക്കറിൽ ആയിരം കിലോ മാത്രമാണ്‌ ഇതിന്റെ വിളവ്‌. മാർക്കറ്റിൽ കിലോയ്‌ക്ക്‌ 300 രൂപയുള്ള അരി എലവഞ്ചേരിയുടെ സ്വന്തം ബ്രാന്റായ ‘എലാവ്‌’ ലൂടെ വിപണിയിലിറക്കാനാണ്‌ ഇവർ ലക്ഷ്യമിടുന്നത്‌. ഇത്‌ മാത്രമല്ല, ഷാബുമോന്റെ അധ്വാനത്തിൽ വിളഞ്ഞ രക്തശാലി, ഡാബർശാലി, കല്യാണി വയലറ്റ്‌ എന്നിവയും വിളവെടുത്തു. അവയും ‘എലാവി’ലൂടെ വിപണിയിലിറങ്ങുകയാണ്‌. അപൂർവ ഇനം നെല്ല്‌ വിളയിച്ച്‌ പൂർണമായും കൈകൊണ്ട്‌ പാക്ക്‌ ചെയ്‌താണ്‌ നാടൻ ഇനങ്ങൾ തയ്യാറാക്കുന്നത്‌. എലവഞ്ചേരിയിലെ മറ്റ്‌ കർഷകരും അതീവ ഔഷധ ഗുണമുള്ള ഇത്തരം നെൽവിത്തുകൾ കൃഷിചെയ്‌ത്‌ ‘എലാവി’ന്റെ ഭാഗമാകാനുള്ള ഒരുക്കത്തിലാണ്‌. കീടനാശിനികൾ ഉപയോഗിക്കാതെ, പൂർണമായും ജൈവരീതിയിൽ ഉൽപ്പാദിപ്പിക്കുന്ന നെല്ലിൽനിന്ന്‌ അരി, അരിപ്പൊടി, അവിൽ, വിത്ത്‌ എന്നിവ വിപണിയിലിറക്കുന്നുണ്ട്‌. ചില നടപടിക്രമങ്ങൾ കൂടി പൂർത്തിയായാൽ ‘എലാവ്‌’ രംഗത്തുവരും. രണ്ട്‌ കിലോ പായ്‌ക്കറ്റിലാണ്‌ മൂല്യവർധിത ഉൽപ്പന്നങ്ങൾ ലഭിക്കുക. ഇത്തരം നെല്ലിന്റെ വിത്തുകൂടി വിപണിയിൽ ഇറങ്ങുന്നതോടെ അടുത്ത സീസണിൽ കൂടുതൽ പാടശേഖരങ്ങളിൽ കൃഷിയിറക്കാൻ കഴിയും. ‘എലാവ്‌’ അടുത്തുതന്നെ ലോഞ്ചിങ്‌ നടക്കുമെന്ന്‌ കർഷക കൂട്ടായ്‌മ ഭാരവാഹികൾ പറഞ്ഞു. തുമ്പിടി, കരിപ്പായി പാടശേഖരസമിതികൾ ചേർന്നുണ്ടാക്കിയ നിള കൃഷിക്കൂട്ടമാണ്‌ മൂല്യവർധിത ഉൽപ്പന്നങ്ങൾ വിപണിയിലിറക്കുന്നത്‌. സെക്രട്ടറി എ ചെന്താമര, പ്രസിഡന്റ്‌ എസ്‌ ഷാബുമോൻ എന്നിവരാണ്‌ നേതൃത്വം.


സർക്കാർ സഹായം വേണ്ടുവോളം

കൃഷിയുമായി ബന്ധപ്പെട്ട എന്ത്‌ സംശയവും ചോദിച്ചാൽ ആ നിമിഷം പരിഹാരവുമായി എത്തുന്ന കൃഷി അസിസ്‌റ്റന്റ്‌, കർഷകർക്ക്‌ ഒപ്പം നിൽക്കുന്ന സർക്കാരും ജനപ്രതിനിധികളും. ഇതൊക്കെയാണ്‌ മികച്ച വിളവുണ്ടാക്കുന്നതിന്‌ കർഷകർക്ക്‌ തുണയാകുന്നതെന്ന്‌ എസ്‌ ഷാബുമോൻ പറഞ്ഞു. 2016–-17 ൽ മികച്ച കൃഷി അസിസ്‌റ്റന്റിനുള്ള സംസ്ഥനതലത്തിൽ രണ്ടാം സ്ഥാനം നേടിയ വി എം സജലയാണ്‌ കൃഷി അസിസ്‌റ്റന്റ്‌. പത്ത്‌ വർഷം മുമ്പ്‌ ഒരു വിളപോലും എടുക്കാൻ കഴിയാത്ത വരൾച്ച ബാധിത പ്രദേശമായിരുന്നു എലവഞ്ചേരി. ഇന്ന്‌ മൂന്ന്‌ പൂവൽ കൃഷിക്ക്‌ വേണ്ടുവോളം വെള്ളം ലഭിക്കുന്നു. പറമ്പിക്കുളം–- ആളിയാർ പദ്ധതിയിൽനിന്ന്‌ കൃത്യമായി വെള്ളം ചോദിച്ചുവാങ്ങുന്നതിനാൽ ജല ക്ഷാമമില്ല. പലകപ്പാണ്ടി പദ്ധതി യാഥാർഥ്യമായതോടെ മീങ്കര അണക്കെട്ടും നിറഞ്ഞുനിൽക്കുന്നു. ഇറിഗേഷൻ പദ്ധതി കാര്യക്ഷമമായതോടെ വരൾച്ചയില്ലാതെ കൃഷി വിളയിച്ചെടുക്കാൻ ബുദ്ധിമുട്ടില്ലെന്നും ഷാബുമോൻ പറഞ്ഞു.



deshabhimani section

Related News

View More
0 comments
Sort by

Home