ചിറ്റൂർപ്പുഴ ഒഴുകും നറണി പാലം കവിയാതെ

നിർമാണം പുരോഗമിക്കുന്ന നറണി പാലം
ചിറ്റൂർ
മഴയെത്തിയാൽ നറണി, കോരിയാർചള്ള, കല്യാണപ്പേട്ട പ്രദേശവാസികൾക്ക് നെഞ്ചിൽ ഭീതിനിറഞ്ഞ കാലമുണ്ടായിരുന്നു. ചിറ്റൂർപ്പുഴയിലെ വെള്ളം നറണി നിലംപതി പാലം കവിഞ്ഞൊഴുകുംമുമ്പ് വീട്ടിലെത്താൽ ജീവൻ കൈയിൽപ്പിടിച്ച് ഓടിയ കാലം. പുലർച്ചെ പാലം കവിഞ്ഞതറിയാതെ വാഹനമുൾപ്പെടെ ഒഴുക്കിൽപ്പെട്ടവരും നിരവധി. എന്നാൽ ഇനി ആ പേടി വേണ്ട. ചിറ്റൂർപ്പുഴയിൽ വെള്ളം ഉയർന്നാലും നറണി, കോരിയാർചള്ള, കല്യാണപ്പേട്ട നിവാസികൾക്ക് യാത്ര മുടങ്ങില്ല. പുഴയ്ക്കുകുറുകെ 10.39 കോടി രൂപ ചെലവിൽ നിർമിക്കുന്ന പാലം ജൂണിൽ പൂർണ സജ്ജമാകും. 2024 ഫെബ്രുവരിയിലാണ് ആലാംകടവ്–-കല്യാണപ്പേട്ട റോഡിൽ നറണിയിൽ പഴയ പാലം പൊളിച്ച് പുതിയ പാലം നിർമാണം തുടങ്ങിയത്. 18 മാസത്തിനകം 2025 ആഗസ്‌തിൽ പൂർത്തിയാക്കണമെന്നാണ് കരാർ. പഴയപാലം പൊളിച്ചതിനാൽ നറണിയിൽനിന്നുള്ളവർക്ക് ചിറ്റൂരിലെത്താൻ കിലോമീറ്ററുകൾ ചുറ്റി സഞ്ചരിക്കേണ്ട സ്ഥിതിയാണ്. കാലവർഷത്തിൽ ജനങ്ങൾക്കുണ്ടാകുന്ന ബുദ്ധിമുട്ട് ഒഴിവാക്കാനായി മെയ് അവസാനം നിർമാണം പൂർത്തിയാക്കും. യുദ്ധകാലാടിസ്ഥാനത്തിലാണ് ഊരാളുങ്കൽ ലേബർ കോൺട്രാക്ട് സൊസൈറ്റി നിർമാണം നടത്തുന്നത്. 148.50 മീറ്റർ നീളവും 11 മീറ്റർ വീതിയുമുണ്ടാകും പുതിയ പാലത്തിന്. 7.5 മീറ്ററാണ് വാഹനങ്ങൾക്ക് കടന്നുപോകാനുള്ള വീതി. 1.5 മീറ്റർ വീതിയിൽ ഇരുവശത്തും നടപ്പാതയുമുണ്ടാകും. പാലത്തിന്റെ ഇരുകരകളിലായി 115 മീറ്റർ നീളത്തിൽ അപ്രോച്ച് റോഡും നിർമിക്കുന്നുണ്ട്. ക്രാഷ് ബാരിയർ, സുരക്ഷാ മുന്നറിയിപ്പ്, ഡിഎൽപി ബോർഡുകൾ, റോഡ് മാർക്കിങ്, സ്റ്റഡ് പതിക്കൽ, പെയിന്റിങ് എന്നിവയും പദ്ധതിയിൽ ഉൾപ്പെടുന്നു. പേടികൂടാതെ പുഴ കടക്കാമെന്ന ആശ്വാസത്തിൽ പാലം പൂർത്തിയാകുന്നതും കാത്തിരിക്കുകയാണ് നാട്ടുകാർ.
0 comments