പാലക്കാട് ഗവ. മെഡിക്കൽ കോളേജ്
കെട്ടിടം രണ്ടാഴ്‌ചയ്‌ക്കകം കൈമാറണം: മന്ത്രി കേളു

പാലക്കാട് മെഡിക്കൽ കോളേജിൽ മന്ത്രി ഒ ആർ കേളുവിന്റെ നേതൃത്വത്തിൽ നടന്ന അവലോകനയോഗം
പാലക്കാട്
പാലക്കാട് മെഡിക്കൽ കോളേജിലെ ആശുപത്രി കെട്ടിടത്തിന്റെ പണികൾ പൂർത്തിയാക്കി രണ്ടാഴ്ചയ്‌ക്കുള്ളിൽ കൈമാറണമെന്ന് മന്ത്രി ഒ ആർ കേളു പറഞ്ഞു. മെഡിക്കൽ കോളേജ് സന്ദർശിച്ചശേഷം ചേർന്ന ഉദ്യോഗസ്ഥരുടെ യോഗത്തിൽ സംസാരിക്കുകയായിരുന്നു മന്ത്രി. പുരോഗമിക്കുന്ന വിവിധ നിർമാണ പ്രവൃത്തികൾ സമയബന്ധിതമായി പൂർത്തിയാക്കണം. മറ്റ് നിർമാണ പ്രവൃത്തികൾ നിശ്ചയിച്ച സമയത്തും പൂർത്തിയാക്കണം. ആശുപത്രിയിൽ ആരംഭിച്ച കിടത്തിച്ചികിത്സ, മെഡിക്കൽ സർജിക്കൽ ഐസിയു, ഡോക്ടർമാരുടെ സേവനം, ഒപി, കാഷ്വാലിറ്റി എന്നിവയുടെ പ്രവർത്തനങ്ങളെപ്പറ്റി മന്ത്രി ഉദ്യോഗസ്ഥരിൽനിന്ന് ചോദിച്ചറിഞ്ഞു. ദിവസേന ആയിരത്തിഇരുന്നൂറോളം രോഗികൾ സന്ദർശിക്കുന്ന ആശുപത്രിയിലെ ഓപ്പറേഷൻ തിയറ്റർ, അത്യാഹിത വിഭാഗം എന്നിവയുടെ പ്രവർത്തനം രോഗികൾക്ക് പൂർണമായും ഉപയോഗപ്രദമാക്കണമെന്ന് ഡയറക്ടർക്കും സൂപ്രണ്ടിനും നിർദേശം നൽകി. സിടി സ്കാൻ, മറ്റ് അനുബന്ധ ഉപകരണങ്ങൾ എന്നിവ വാങ്ങാൻ പ്രിൻസിപ്പൽ സെക്രട്ടറിയെ ചുമതലപ്പെടുത്തി. ആശുപത്രി മേധാവികളുമായും വിദ്യാർഥികളുമായും ചർച്ച നടത്തി. മെഡിക്കൽ കോളേജിലെ പ്രവർത്തനങ്ങൾ മോണിറ്റർ ചെയ്യാൻ കലക്ടർ, സബ് കലക്ടർ, പട്ടികജാതി വകുപ്പ് ഡയറക്ടർ എന്നിവരെ ചുമതലപ്പെടുത്തി. അഡീ. ചീഫ് സെക്രട്ടറി പുനിത്കുമാർ, കലക്ടർ ജി പ്രിയങ്ക, പട്ടികജാതി വകുപ്പ് ഡയറക്ടർ ധർമലശ്രീ, ഒറ്റപ്പാലം സബ് കലക്ടർ മിഥുൻ പ്രേംരാജ്, മെഡിക്കൽ കോളേജ് ഡയറക്ടർ ഡോ. ഒ കെ മണി എന്നിവർ യോഗത്തിൽ സംസാരിച്ചു.
0 comments