Deshabhimani

വേൾഡ്‌ ആർട്ടിൽ ദീപു ‘ക്ലിക്ക്‌ ’

വേൾഡ്‌ ആർട്ട്‌ ദുബായ് കലാമേള

വേൾഡ്‌ ആർട്ട്‌ ദുബായ് കലാമേളയുടെ ഭാഗമായി ദുബൈ വേൾഡ്‌ ട്രേഡ്‌ സെന്ററിൽ ദീപു ലക്ഷ്‌മൺ പകർത്തിയ ചിത്രങ്ങൾ പ്രദർശിപ്പിച്ചിരിക്കുന്നു

വെബ് ഡെസ്ക്

Published on Apr 18, 2025, 03:00 PM | 1 min read

പാലക്കാട്‌

ലോകത്തിലെ വലിയ മേളകളിലൊന്നായ ‘വേൾഡ്‌ ആർട്ട്‌ ദുബായ് –-2025’ ൽ ചിത്രപ്രദർശനം നടത്തി കോട്ടായി സ്വദേശി ദീപു ലക്ഷ്‌മൺ. ജീവിതത്തെയും പ്രകൃതിയെയും പ്രതിഫലിപ്പിക്കുന്ന എട്ട്‌ ചിത്രങ്ങളാണ്‌ ബിനാലെയിൽ ഇടംനേടിയത്‌. മനോഹര ഫ്രെയിമിലൂടെ കാഴ്‌ചയെ ഒപ്പിയെടുത്ത കാമറാ കണ്ണുകൾ മേളയിലെത്തുന്നവരെ അത്ഭുതപ്പെടുത്തുകയാണ്‌. വേൾഡ്‌ ആർട്ട്‌ ദുബായിയിൽ ചിത്രങ്ങൾ പ്രദർശിപ്പിക്കുകയെന്ന ആഗ്രഹം സഫലീകരിച്ചതിന്റെ സന്തോഷത്തിലാണ്‌ ദീപുവും. ദുബായ് വേൾഡ്‌ ട്രേഡ്‌ സെന്ററിൽ ഞായറാഴ്‌ചവരെയാണ്‌ പ്രദർശനം. സ്കൂൾക്കാലംതൊട്ടേ സിനിമയോടും കാമറയോടും താൽപ്പര്യം കാണിച്ചിരുന്നു. അക്കാലത്ത്‌ ചില സിനിമകളിൽ ജൂനിയർ ആർട്ടിസ്റ്റായും അഭിനയിച്ചു. പ്ലസ്‌ടുവിനുശേഷം വിവാഹ ചിത്രങ്ങളെടുക്കാൻ പോയി. പിന്നീട്‌ മുംബൈയിലെ സ്വകാര്യ സ്ഥാപനത്തിൽ ഫോട്ടോഗ്രാഫറായി. ഇതിനിടെ, ഫോട്ടോഗ്രഫിയെക്കുറിച്ച്‌ കൂടുതലറിയാൻ കൊച്ചി വെസ്റ്റ്‌ ഫോഡ്‌ ഇൻസ്റ്റിറ്റ്യൂട്ടിൽ കോഴ്‌സിന്‌ ചേർന്നു. പിന്നീടുള്ള ഉത്തരേന്ത്യൻ യാത്രകളാണ്‌ ദീപുവിലെ കലാകാരന്‌ കൂടുതൽ ഊർജം നൽകിയത്‌. കൊറോണക്കാലത്തിനുശേഷം സുഹൃത്തുക്കൾ വഴിയാണ്‌ ദുബായിലെത്തിയത്‌. വൈകാതെ "ആഡ്‌ഫോർ' പരസ്യ കമ്പനിയും തുറന്നു. നിരവധി പ്രമുഖ കമ്പനികളാണ്‌ ഇപ്പോൾ ആഡ്‌ഫോറുമായി സഹകരിക്കാൻ തയ്യാറായിനിൽക്കുന്നത്‌. സുഹൃത്ത്‌ അൽഫാസിന്റെ സഹായത്തോടെയാണ്‌ വേൾഡ്‌ ആർട്ട്‌ ദുബായിയിലേക്കുള്ള പ്രവേശനം. ഫോട്ടോഗ്രഫിയിൽ മികച്ച നേട്ടങ്ങൾ കൈവരിക്കാനാകുന്നുണ്ടെങ്കിലും ആത്യന്തികമായ ലക്ഷ്യം സിനിമാ സംവിധാനമാണെന്ന്‌ ദീപു പറയുന്നു. സംവിധാനം ചെയ്ത ഹ്രസ്വചിത്രം "പഫ്‌സ്‌' യുട്യൂബിൽ മികച്ച പിന്തുണ നേടിയിരുന്നു. രണ്ട്‌ ഹ്രസ്വചിത്രങ്ങളുടെ പണിപ്പുരയിലാണിപ്പോൾ. തിലോത്തമ, ഉയരെ തുടങ്ങിയ ചിത്രങ്ങളിൽ സ്റ്റിൽ ഫോട്ടോഗ്രാഫറായി. കോട്ടായി തെക്കേക്കരയിലെ ലക്ഷ്‌മണന്റെയും സാവിത്രിയുടെയും മകനാണ്‌. ദിലീപ്‌, ദീപിക, ദീപ്‌തി എന്നിവരാണ്‌ സഹോദരങ്ങൾ.



deshabhimani section

Related News

View More
0 comments
Sort by

Home