പണിമുടക്ക് തള്ളി അധ്യാപകരും ജീവനക്കാരും

പണിമുടക്ക് തള്ളിയ ജീവനക്കാർക്ക് അഭിവാദ്യമർപ്പിച്ച് എഫ്‌എസ്‌ഇടിഒ നടത്തിയ പ്രകടനം എൻജിഒ യൂണിയൻ സംസ്ഥാന സെക്രട്ടറിയറ്റ് അംഗം ഹംസ കണ്ണാട്ടിൽ ഉദ്ഘാടനം ചെയ്യുന്നു
കോഴിക്കോട് സങ്കുചിത രാഷ്‌ട്രീയ താൽപ്പര്യത്തിൽ ഒരുവിഭാഗം സർവീസ് സംഘടനകൾ പ്രഖ്യാപിച്ച പണിമുടക്ക് തള്ളി ജീവനക്കാരും അധ്യാപകരും. ജില്ലയിൽ മുഴുവൻ സർക്കാർ സ്ഥാപനങ്ങളും സ്‌കൂളുകളും സാധാരണനിലയിൽ പ്രവർത്തിച്ചു. ഭൂരിഭാഗം ജീവനക്കാരും ജോലിക്കെത്തി. തദ്ദേശസ്വയംഭരണ വകുപ്പ് ജെഡി ഓഫീസിൽ 73 ജീവനക്കാരിൽ രണ്ടുപേരും ജില്ലാ മെഡിക്കൽ ഓഫീസിൽ 90ൽ മൂന്നും ആർടിഒ ഓഫീസിൽ 54ൽ മൂന്നും ജീവനക്കാരാണ് പണിമുടക്കിയത്. ലോട്ടറി, താലൂക്ക് സ്റ്റാറ്റിസ്റ്റിക്കൽ ഓഫീസ്, പിഡബ്ല്യുഡി റോഡ്സ് തുടങ്ങി മറ്റു ഓഫീസുകളിൽ ഒരാൾ പോലും പണിമുടക്കിയില്ല. നടക്കാവ് സ്കൂൾ, മീഞ്ചന്ത സ്കൂൾ, ക്യാമ്പസ് സ്കൂൾ തുടങ്ങി പ്രധാന സ്കൂളുകളിൽ വിരലിലെണ്ണാവുന്ന അധ്യാപകർ മാത്രമാണ് പണിമുടക്കിയത്. പന്ത്രണ്ടാം ശമ്പള പരിഷ്കരണം, ക്ഷാമബത്ത കുടിശ്ശിക, പെൻഷൻ എന്നിവ സംബന്ധിച്ചും മുഖ്യമന്ത്രിയും ധനമന്ത്രിയും ജീവനക്കാർക്ക് അനുകൂലമായ നിലപാട് വ്യക്തമാക്കിയിട്ടും കണക്കിലെടുക്കാതെയാണ് ഒരു വിഭാഗം പണിമുടക്കിനിറങ്ങിയത്. ചില സ്ഥാപനമേധാവികൾ പണിമുടക്ക് വിജയിപ്പിക്കാൻ വഴിവിട്ട ശ്രമം നടത്തിയതായും ആരോപണമുണ്ട്. പണിമുടക്ക് തള്ളിയ ജീവനക്കാരും അധ്യാപകരും ജില്ല, താലൂക്ക് കേന്ദ്രങ്ങളിൽ പ്രകടനം നടത്തി.
Related News

0 comments