സ്‌കൂളുകള്‍ക്ക് മുന്നിലെ റോഡുകളില്‍ സ്പീഡ് ബ്രേക്കർ വയ്‌ക്കാൻ നിർദേശം

കോഴിക്കോട്
ജില്ലയിലെ സ്‌കൂളുകൾക്ക് മുന്നിലൂടെ കടന്നുപോവുന്ന പ്രധാന റോഡുകളിൽ വാഹനങ്ങളുടെ അമിതവേഗം ഒഴിവാക്കാൻ റോഡുകളിൽ സ്പീഡ് ബ്രേക്കർ സ്ഥാപിക്കാൻ ജില്ലാ റോഡ് സുരക്ഷ കൗൺസിൽ നിർദേശം. ഇതിന് മുന്നോടിയായി സ്‌കൂളുകൾക്ക് മുന്നിലൂടെ കടന്നുപോവുന്ന ഏതൊക്കെ റോഡുകളിൽ വേഗനിയന്ത്രണം വേണമെന്ന് കണ്ടെത്താനും പട്ടിക തയ്യാറാക്കാനും അത് ബന്ധപ്പെട്ട അധികൃതർക്ക് നൽകാനും കലക്ടർ സ്‌നേഹിൽ കുമാർ സിങ് നിർദേശം നൽകി. ഡ്രൈവർമാരുടെ ശ്രദ്ധതെറ്റിക്കുന്നതും കാഴ്ച മറയ്ക്കുന്നതുമായ രീതിയിൽ റോഡരികുകളിൽ സ്ഥാപിച്ച ഹോർഡിങ്ങുകളും ബോർഡുകളും മാറ്റാൻ തദ്ദേശ സ്ഥാപനങ്ങൾ നടപടിയെടുക്കണം. മാനാഞ്ചിറ സ്‌പോർട്‌സ് കൗൺസിൽ കെട്ടിടത്തിന് സമീപം സീബ്രാ ക്രോസിങ് സ്ഥാപിക്കുന്നതിന് അടിയന്തര നടപടിയെടുക്കാനും കോർപറേഷനോട് ആവശ്യപ്പെട്ടു. എസ്എം സ്ട്രീറ്റ് വഴി വാഹനങ്ങൾ കടത്തിവിടുന്നത് കാൽനടയാത്രക്കാരുടെ സുരക്ഷ അപകടത്തിലാക്കുന്നതിനാൽ നിലവിലെ സ്ഥിതി തുടരും. റോഡരികുകളിൽ അപകടാവസ്ഥയിലുള്ള മരങ്ങൾ മുറിച്ചുമാറ്റുന്നതിനുള്ള നടപടി കൈക്കൊള്ളണം. കോഴിക്കോട് നഗരത്തിലെ പ്രധാന ജങ്‌ഷനുകളിലുള്ള ട്രാഫിക് സിഗ്നലുകളിൽ പലതും സാങ്കേതിക പ്രശ്‌നം കാരണം ഉപയോഗശൂന്യമായ സാഹചര്യത്തിൽ പകരം സ്മാർട്ട് ട്രാഫിക് സിഗ്നൽ സംവിധാനം ഏർപ്പെടുത്തുന്നതിനുള്ള പ്രൊപ്പോസൽ തയ്യാറാക്കി സമർപ്പിക്കണം. രാമനാട്ടുകര–-ഫറോക്ക് റൂട്ടിലെ പെരുമുഖം ബസ് സ്റ്റോപ്പിന് സമീപം വാഹനങ്ങൾക്കും യാത്രക്കാർക്കും അപകടഭീഷണി ഉയർത്തി സ്ഥിതിചെയ്യുന്ന വൈദ്യുത ട്രാൻസ്‌ഫോർമർ എത്രയുംവേഗം മാറ്റിസ്ഥാപിക്കണം. അരയിടത്തുപാലം മേൽപ്പാലത്തിന്റെ ഇരുവശങ്ങളിലും ഡിവൈഡർ ഇല്ലാത്തതിനാൽ ഇവിടെനിന്ന് വാഹനങ്ങൾ യു- ടേൺ എടുക്കാൻ ശ്രമിക്കുന്നത് അപകടങ്ങൾക്ക് കാരണമാവുന്നുണ്ട്. ഇത് പരിഹരിക്കുന്നത് നടപടിയെടുക്കാൻ ബന്ധപ്പെട്ട വകുപ്പിന് നിർദേശം നൽകി. റോഡ് സുരക്ഷ കൗൺസിൽ യോഗത്തിൽ കോഴിക്കോട് ആർടിഒ സന്തോഷ് കുമാർ, വടകര ആർടിഒ ഇ മോഹൻദാസ്, ഡിവൈഎസ്‌പി (ഡിസിആർബി) എ അഭിലാഷ്, പൊതുമരാമത്ത് വകുപ്പ്, തദ്ദേശ സ്വയംഭരണ സ്ഥാപന വകുപ്പ്, കെഎസ്ഇബി, ജല അതോറിറ്റി, നാഷണൽ ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യ, കെഎസ്ടിപി പ്രതിനിധികൾ എന്നിവർ പങ്കെടുത്തു.
Related News

0 comments