സ്‌കൂൾ കെട്ടിടങ്ങള്‍
ഫിറ്റ്‌നസ് പരിശോധന പുരോഗമിക്കുന്നു


സ്വന്തം ലേഖകന്‍
Published on May 18, 2025, 01:55 AM | 1 min read
കോഴിക്കോട്
അധ്യയനവർഷം ആരംഭിക്കുന്നതിന് മുന്നോടിയായി സ്കൂൾ കെട്ടിടങ്ങളുടെ ഫിറ്റ്‌നസ് പരിശോധന പുരോഗമിക്കുന്നു. ജില്ലയിലെ സർക്കാർ, എയ്ഡഡ്, അൺ എയ്ഡഡ് വിഭാഗങ്ങളിലായി 1298 വിദ്യാലയങ്ങളിലാണ് പരിശോധന നടക്കുന്നത്. ഫിറ്റ്‌നസ് സർട്ടിഫിക്കറ്റ് ഇല്ലാതെ സ്കൂളുകൾ തുറന്ന് പ്രവർത്തിക്കാൻ പാടില്ലെന്നാണ് സര്‍ക്കാര്‍ നിർദേശം.
ഓരോ സ്‌കൂളുകളിലും അതത് തദ്ദേശ സ്ഥാപനത്തിലെ എൻജിനിയറിങ് വിഭാഗം നേരിട്ടെത്തിയാണ് കെട്ടിടപരിശോധന . പഞ്ചായത്ത് പരിധിയിൽ അസി. എൻജിനിയർക്കും നഗരപരിധിയിൽ നഗരസഭ എൻജിനിയറിങ് വിഭാഗത്തിനുമാണ് ചുമതല.
അടിത്തറ മുതൽ *മേൽക്കൂര വരെ
ഓരോ അധ്യയനവർഷവും സ്കൂള്‍ കെട്ടിടങ്ങള്‍ക്ക് ഫിറ്റ്‌നസ് സർട്ടിഫിക്കറ്റ് നേടിയിരിക്കണമെന്നാണ് ചട്ടം. ഫർണിച്ചറുകൾ, ഇലക്ട്രോണിക് ഉപകരണങ്ങൾ, കിണറുകളിലെ സുരക്ഷാഭിത്തി, മുന്നറിയിപ്പ് ബോർഡ് സ്ഥാപിക്കൽ, ടോയ്‌ലെറ്റ്, അടിത്തറ, മേൽക്കൂര, കതക്, ജനൽ, തടിപ്പണികൾ, അഗ്നിസുരക്ഷ ഉൾപ്പെടെ പരിശോധിക്കും. സ്കൂള്‍ വളപ്പിലെ മരത്തിലെ ചില്ലകള്‍ വെട്ടി സുരക്ഷ ഉറപ്പാക്കും. അവധിക്കാലത്താണ് അറ്റകുറ്റപ്പണി നടത്തുക. പരിശോധനകൾ വേഗത്തിൽ പൂർത്തിയായാൽ മാത്രമേ ആവശ്യമുള്ള മാറ്റങ്ങൾ വരുത്താൻ സ്കൂൾ അധികൃതർക്ക് സമയം കിട്ടൂ. ഇതിനുശേഷമാണ് ഫിറ്റ്നസ് സര്‍ട്ടിഫിക്കറ്റ് അനുവദിക്കുക.
വാഹനങ്ങളുടെ *പരിശോധന *വരുംദിവസങ്ങളില്‍
സ്കൂള്‍ വാഹനങ്ങളുടെ ഫിറ്റ്നസ് പരിശോധനയും വരുംദിവസങ്ങളില്‍ നടക്കും. വിവിധ സ്കൂളുകളുടെ അറുന്നൂറിലധികം വാഹനങ്ങളാണ് മോട്ടോര്‍ വാഹനവകുപ്പ് പരിശോധിക്കുക. വാഹനത്തിന്റെ പ്രവര്‍ത്തനക്ഷമത, ജിപിഎസ്, സ്പീഡ് ഗവേണര്‍, രേഖകള്‍, ഡ്രൈവറുടെ ലൈസന്‍സ് തുടങ്ങിയവ പരിശോധിച്ചാണ് ഫിറ്റ്നസ് നല്‍കുക. സ്കൂള്‍ വാഹനത്തിന്റെ ഡ്രൈവര്‍മാര്‍ക്കുള്ള പരിശീലനം കഴിഞ്ഞ ദിവസം നടന്നിരുന്നു.
പരീക്ഷാഫലം വന്ന മെയ് രണ്ടുമുതൽ തന്നെ അതത് തദ്ദേശ സ്ഥാപനങ്ങളിൽ സ്കൂള്‍ അധികൃതര്‍ പരിശോധനക്കായി അപേക്ഷ നല്‍കിയിരുന്നു. 25നകം പരിശോധന പൂര്‍ത്തിയാക്കി ഫിറ്റ്നസ്
സര്‍ട്ടിഫിക്കറ്റ് ഉറപ്പാക്കും
ഡിഡിഇ മനോജ് മണിയൂര്‍
0 comments