Deshabhimani

ഓൺലൈൻ തട്ടിപ്പ്‌

നൈജീരിയക്കാരൻ പിടിയിലായത്‌ 
ട്രാൻസിറ്റ്‌ ഹോമിൽനിന്ന്‌

mathew emekka

മാത്യൂ എമേക്കാ

വെബ് ഡെസ്ക്

Published on Apr 18, 2025, 02:18 AM | 1 min read

 കൊല്ലം

ഓൺലൈൻ തട്ടിപ്പിലൂടെ കൊല്ലം ഉമയനല്ലൂർ സ്വദേശിനിയിൽനിന്ന്‌ അഞ്ചുലക്ഷത്തോളം രൂപ തട്ടിയെടുത്ത വിദേശ പൗരൻ പിടിയിലായത്‌ ട്രാൻസിറ്റ്‌ ഹോമിൽ കഴിയവെ. നൈജീരിയൻ സ്വദേശിയായ മാത്യൂ എമേക്കാ (30)യെ ആണ് കൊട്ടിയം പൊലീസ് അറസ്റ്റ് ചെയ്‌തത്. ഇയാളെ കഴിഞ്ഞ ദിവസം ജില്ലാ ജയിലിൽ റിമാൻഡ്‌ചെയ്‌തു. സമാനകേസിൽ വയനാട്‌ അമ്പലവയൽ പൊലീസ്‌ അറസ്റ്റ്‌ ചെയ്‌ത ഇയാൾക്ക്‌ കോടതിയിൽനിന്നു ജാമ്യം ലഭിച്ചതിനെത്തുടർന്ന്‌ രണ്ടുമാസം മുമ്പാണ്‌ ട്രാൻസിറ്റ്‌ ഹോമിൽ എത്തിയത്‌. 2024 ജൂലൈ, ആഗസ്ത്‌ മാസങ്ങളിലാണ് കേസിനാസ്പദമായ സംഭവം അരങ്ങേറിയത്. യുകെയിൽ ഡോക്ടറാണെന്ന് വിശ്വസിപ്പിച്ച് കൊല്ലം സ്വദേശിനിയുമായി ഇയാൾ ഓൺലൈനിലൂടെ സൗഹൃദം സ്ഥാപിച്ചായിരുന്നു തട്ടിപ്പ്‌. തുടർന്ന് വിലപിടിപ്പുള്ള സമ്മാനങ്ങൾ യുവതിയുടെ പേരിൽ അയച്ചിട്ടുണ്ടെന്നും അത് ഡൽഹിയിൽ കൊറിയർ സർവീസിൽ എത്തിയിട്ടുണ്ടെന്നും കൈപ്പറ്റുന്നതിന് 45,000രൂപ അടയ്‌ക്കണമെന്നും പറഞ്ഞ് വിശ്വസിപ്പിച്ചു. തുടർന്ന് പ്രതി നിർദേശിച്ച അക്കൗണ്ടിലേക്ക് യുവതി പണം കൈമാറി. ഇത്തരത്തിൽ യുവതിയെ പലപ്പോഴായി നുണകൾ പറഞ്ഞ് വിശ്വസിപ്പിച്ചും ഭീഷണിപ്പെടുത്തിയും 4,90,000രൂപയാണ് പ്രതി തട്ടിയെടുത്തത്‌.കൊട്ടിയം പൊലീസ് സ്റ്റേഷനിൽ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ ഓൺലൈനായി തട്ടിപ്പ് നടത്തി പണം കൈക്കലാക്കിയ കുറ്റത്തിന് ഐടി ആക്ട് പ്രകാരം ഇയാൾക്കെതിരെ കേസ് രജിസ്റ്റർ ചെയ്യുകയായിരുന്നു. പണം കൈമാറിയ ബാങ്ക് അക്കൗണ്ടിന്റെ വിവരങ്ങൾ പിന്തുടർന്ന് ഡൽഹിയിലെത്തിയ പൊലീസ് സംഘം നടത്തിയ അന്വേഷണത്തിൽ പ്രതിയെ സമാന കുറ്റത്തിന് ഡൽഹി പൊലീസും വയനാട് അമ്പലവയൽ പൊലീസും അറസ്റ്റ് ചെയ്‌തതാണെന്ന്‌ കണ്ടെത്തി. കോടതിയിൽനിന്നു ജാമ്യം ലഭിച്ച പ്രതിയെ സാമൂഹ്യനീതി വകുപ്പിന്റെ കീഴിൽ കൊട്ടിയത്ത് പ്രവർത്തിക്കുന്ന ട്രാൻസിറ്റ് ഹോമിൽ പാർപ്പിച്ചിരിക്കുകയാണെന്നും കണ്ടെത്തി. തുടർന്ന് ഇയാളെ ട്രാൻസിറ്റ് ഹോമിൽനിന്ന്‌ കൊട്ടിയം പൊലീസ് കസ്റ്റഡിയിൽ എടുക്കുകയായിരുന്നു. ഡൽഹിയിൽ വൻ സുഹൃദ്‌ വലയം ഉണ്ടാക്കിയിട്ടുള്ള ഇയാൾ അവരുടെ വിവിധ അക്കൗണ്ടിലേക്കാണ്‌ തുക അയപ്പിക്കുന്നത്‌. തുടർന്ന്‌ എടിഎം ഉപയോഗിച്ച്‌ പണം സ്വന്തമാക്കും. അതിൽ ഒരു പങ്ക്‌ സുഹൃത്തുക്കൾക്ക്‌ നൽകുന്നതായിരുന്നു പതിവ്‌. കൊട്ടിയം എസ്എച്ച്ഒയുടെ ചാർജ്‌ വഹിക്കുന്ന ചാത്തന്നൂർ ഇൻസ്പെക്ടർ അനൂപിന്റെ നിർദേശപ്രകാരം എസ്ഐമാരായ നിതിൻ നളൻ, പ്രമോദ്, മിനുരാജ് എന്നിവരടങ്ങിയ സംഘമാണ് അന്വേഷണം നടത്തി പ്രതിയെ കണ്ടെത്തിയത്.



deshabhimani section

Related News

View More
0 comments
Sort by

Home