തമിഴ്നാട്ടിൽ കൃഷി കുറഞ്ഞു
നേന്ത്രക്കായ വില കുതിക്കുന്നു

കൊല്ലം ചിന്നക്കടയിലെ പഴക്കട
കൊല്ലം
തമിഴ്നാട്ടിൽ കൃഷി കുറഞ്ഞതോടെ നേന്ത്രക്കായ വില കുതിക്കുന്നു. ഒരാഴ്‌ച മുമ്പ് കിലോയ്‌ക്ക് 30–35 രൂപ മൊത്തവില ഉണ്ടായിരുന്നത് 50–54 രൂപയിലെത്തി. ചില്ലറ വിൽപ്പന വില 60 രൂപ ആയി. കഴിഞ്ഞ മൂന്നുവർഷത്തിനിടയിലെ ഏറ്റവും ഉയർന്ന വിലയായാണിത്. 2023 ജൂലൈ–ആഗസ്‌ത് മാസത്തിലാണു സമാന വില ലഭിച്ചത്. കഴിഞ്ഞ രണ്ടുവർഷം കൂടുതൽ കൃഷി ഇറക്കുകയും മികച്ച വിളവ് ലഭിക്കുകയും ചെയ്‌തിരുന്നു. ആവശ്യത്തിലധികം ഉൽപ്പാദനം ഉണ്ടായതോടെ വില കുത്തനെ ഇടിഞ്ഞു. ആവശ്യക്കാർ ഇല്ലാത്തതിനാൽ കൃഷിയിടത്തിൽത്തന്നെ കുലകൾ പഴുത്തു നശിച്ചിരുന്നു. നഷ്ടം നേരിട്ട കർഷകരിൽ ഭൂരിഭാഗം പേരും ഇക്കുറി കൃഷി ഇറക്കാൻ തയ്യാറായില്ല. അതിനിടെ കർണാടകയിൽ വിളവെടുപ്പു തീർന്നതും പ്രതിസന്ധിയായി. ജില്ലയിലെ കർഷകർ ഓണത്തിനു വിളവെടുപ്പ് ലക്ഷ്യമിട്ട് ഇറക്കിയ കൃഷി മെയ് പകുതിയോടെയുണ്ടായ വേനൽ മഴയിൽ നശിച്ചു. കുലച്ചതും കുലയ്ക്കാറായതുമായ വാഴകളാണു കാറ്റിൽ നിലംപൊത്തിയത്. 29,110 കുലച്ച ഏത്തവാഴയും 22,200കുലയ്‌ക്കാത്ത വാഴകളും നശിച്ചതിൽപ്പെടുന്നു. 88.80 ലക്ഷത്തിന്റെ നഷ്ടമാണ് കണക്കാക്കിയത്. അതിനാൽ ജില്ലയിലും നേന്ത്രക്കായ കുറവാണ് ഇപ്പോൾ. ഇതാണു വില ഉയരുന്നതിന്റെ പ്രധാന കാരണമെന്ന് കര്‍ഷകര്‍ പറയുന്നു.








0 comments