ജയിലിൽ കയറാം, തൂക്കുകയറും കാണാം

നാഗമ്പടത്ത് ആരംഭിച്ച എന്റെ കേരളം പ്രദർശന വിപണന മേള ഉദ്ഘാടനംചെയ്ത ശേഷം പൊലീസിന്റെ സ്റ്റാളിൽ ഒരുക്കിയ മാതൃകാ ലോക്കപ്പ് സന്ദർശിക്കുന്ന മന്ത്രി വി എൻ വാസവൻ, കലക്ടർ ജോൺ വി സാമുവേൽ, ജില്ലാ പൊലീസ് മേധാവി ഷാഹുൽ ഹമീദ് എന്നിവർ
കോട്ടയം ലോക്കപ്പിനുള്ളിലും സെൽഫിയോ? അതിശയം തോന്നാമെങ്കിലും അങ്ങനൊരു സെൽഫിയെടുക്കാൻ ആഗ്രഹമുള്ളവർ പോന്നോളൂ നാഗമ്പടത്തെ ‘എന്റെ കേരളം’ പ്രദർശന വിപണനമേളയിലേക്ക്. ജനമൈത്രി പൊലീസ് സ്‌റ്റേഷൻ മുതൽ ജില്ലാ ജയിലിന്റെ മാതൃകവരെ പ്രദർശനത്തിന്റെ ഭാഗമായി ഇവിടെ ഒരുക്കിയിട്ടുണ്ട്. പൊതുജനത്തിന് പൊലീസ് സ്‌റ്റേഷനിലെ സൗകര്യങ്ങളും പ്രവർത്തനരീതികളും നേരിട്ടറിയാനുള്ള അവസരം സ്‌റ്റാളുകളിലുണ്ട്. ജനമൈത്രി പൊലീസ് സ്‌റ്റേഷന്റെ സ്‌റ്റാളിലാണ് സെല്ലും അതിനുള്ളിൽ ഫോട്ടോ എടുക്കാനുള്ള സൗകര്യവും ഒരുക്കിയിരിക്കുന്നത്. വിവിധയിനം തോക്കുകൾ, ബുള്ളറ്റുകൾ, വയർലെസ് സെറ്റുകൾ തുടങ്ങിയവയെല്ലാം ഇവിടെ കാണാം. പൊലീസ് സേവനങ്ങൾ സംബന്ധിച്ച വിവരങ്ങളും ഇവിടെനിന്ന് ലഭ്യമാകും. ജില്ലാ ജയിലിന്റെ സ്‌റ്റാൾ ജയിലിന്റെ കവാടത്തിന്റെ മാതൃകയിൽതന്നെയാണ് സജീകരിച്ചിരിക്കുന്നത്. സെല്ലും തൂക്കുമരത്തിന്റെ മാതൃകയുമുണ്ട്. തിരുവനന്തപുരം സെൻട്രൽ ജയിലിൽ നിന്ന് എത്തിച്ച തൂക്കുകയർ ഇവിടെ കാണാം. 2007ൽ വധശിക്ഷയ്‌ക്ക് വിധിക്കപ്പെട്ട ആൾക്കായി (അപ്പീൽപോയി വധശിക്ഷ ഒഴിവായി) തയ്യാറാക്കിയ കയർ തന്നെയാണ് തൂക്കിലേറ്റുന്ന മാതൃകയിൽ ഉപയോഗിച്ചിരിക്കുന്നത്. പരുത്തികൊണ്ടാണ് കയർ നിർമിച്ചിരിക്കുന്നത്. തൂക്കിലേറ്റപ്പെടുന്നയാളുടെ ഉയരത്തിനും ഭാരത്തിനും അനുസരിച്ചാണ് കയറിന്റെ നിർമാണം. കോട്ടയം ജില്ലാ ജയിൽ, വിയ്യൂർ സെൻട്രൽ ജയിൽ, വിയ്യൂർ വനിതാ ജയിൽ, എറണാകുളം ജില്ലാ ജയിൽ എന്നിവിടങ്ങളിലെ തടവുകാർ തയ്യാറാക്കിയ വിവിധ ഉൽപ്പന്നങ്ങളും കരകൗശല വസ്‌തുക്കളും പ്രദർശനത്തിലുണ്ട്.
0 comments