കുഴഞ്ഞുമറിഞ്ഞ് യുഡിഎഫ്
ബിജെപിയെ വെല്ലുവിളിച്ച് ബിഡിജെഎസ്

കോട്ടയം തദ്ദേശഭരണ തെരഞ്ഞെടുപ്പിൽ നാമനിർദേശ പത്രികാ സമർപ്പണം ആരംഭിച്ചിട്ടും യുഡിഎഫിൽ സീറ്റ് വിഭജനം കീറാമുട്ടി. ജില്ലാ പഞ്ചായത്തിലും നഗരസഭകളിലും ബ്ലോക്ക്, ഗ്രാമപഞ്ചായത്തുകളിലും സീറ്റ് വിഭജനം പൂർത്തിയാക്കിയ എൽഡിഎഫ് സ്ഥാനാർഥിനിർണയത്തിലേക്കും പ്രഖ്യാപനത്തിലേക്കും കടന്നിരിക്കുകയാണ്. തെക്കൻ കേരളത്തിൽ കോൺഗ്രസ് ശക്തികേന്ദ്രമെന്ന് അവകാശപ്പെടുന്ന കോട്ടയം നഗരസഭയിൽ നേതാക്കളുടെയും ഘടകകക്ഷികളുടെയും തമ്മിൽതല്ലിൽ സീറ്റ് വിഭജനം നടത്താനാകുന്നില്ല. ജില്ലാ, ബ്ലോക്ക്, ഗ്രാമപഞ്ചായത്തുകളിലും സ്ഥാനാർഥി കുപ്പായവുമായി ഒന്നലധികമാളുകൾ ഇറങ്ങിയതോടെ ആരെ കൊള്ളണം ആരെ തള്ളണം എന്നറിയാതെ കോൺഗ്രസ് നേതാക്കളും ഘടകകക്ഷി നേതാക്കളും തല പുകയ്‌ക്കുകയാണ്. സംസ്ഥാനത്തെ മറ്റിടങ്ങളിലേത് പോലെ കെഎസ്‌യു സീറ്റിനായി പാർടി നേതൃത്വവുമായി പോരടിക്കുന്നുണ്ട്. കൊഴിഞ്ഞുപോക്കിൽ തളർന്ന് കോൺഗ്രസ് ഇതിനിടയിൽ നേതാക്കളുടെയും പ്രവർത്തകരുടെയും കൊഴിഞ്ഞുപോക്ക് കോൺഗ്രസിനെ പരിഭ്രാന്തരാക്കുന്നു. ഏറ്റുമാനൂരിൽ യൂത്ത് കോൺഗ്രസ് നേതാവ് ജിം അലക്‌സ് ഉൾപ്പെടെയുള്ള പ്രമുഖ നേതാക്കളും പ്രവർത്തകരും കഴിഞ്ഞദിവസം കേരള കോൺഗ്രസ് എമ്മിൽ ചേർന്നത് നേതൃത്വത്തെ ഞെട്ടിച്ചു. സ്ഥാനാർഥി നിർണയത്തിൽ പ്രതിഷേധിച്ച് കുറുവിലങ്ങാട് കോൺഗ്രസ്, യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡന്റുമാർ രാജിവച്ചു. ഇരാറ്റപേട്ടയിൽ മതരാഷ്‌ട്രവാദികളായ വെൽഫെയർ പാർടിക്ക് സീറ്റുകൾ നൽകിയിട്ടും ഘടകകക്ഷികളായ തങ്ങളെ അവഗണിക്കുന്നതിൽ ആർഎസ്‌പി, സിഎംപി, മാണി സി കാപ്പൻ, തൃണമൂൽ കോൺഗ്രസ്, കേരള കോൺഗ്രസ് ജേക്കബ് വിഭാഗങ്ങൾ രോഷാകുലരാണ്. കോൺഗ്രസും കേരള കോൺഗ്രസ് ജോസഫ് വിഭാഗവും സീറ്റുകൾ പങ്കിട്ടെടുത്തുവെന്നാണ് ഇവരുടെ പരാതി.









0 comments