മുത്തിൽ കൊരുത്ത ജീവിതം

പി ആർ ഗോപാലനും ഭാര്യ എം ഐ ലീലയും എന്റെ കേരളം പ്രദർശനത്തിൽ
കോട്ടയം മുത്തുകൊണ്ട് ജീവിക്കാനാകുമോയെന്ന സംശയമുള്ളവർ ഉണ്ടാവാം. എന്നാൽ അതിനാകുമെന്ന് തങ്ങളുടെ ജീവിതം കൊണ്ട് തെളിയിക്കുകയാണ് പാലാ കൊച്ചുപറമ്പിൽ പി ആർ ഗോപാലനും ഭാര്യ എം ഐ ലീലയും. 25 വർഷമായി മുത്തുകൾകൊണ്ട് ആഭരണങ്ങൾ ഉണ്ടാക്കി വിറ്റാണ് ഇവർ കഴിയുന്നത്. ബംഗളുരുവിൽനിന്നും ഹൈദരാബാദിൽനിന്നും എത്തിക്കുന്ന വിവിധയിനം മുത്തുകൾ കൊണ്ട് മായാജാലം തന്നെ തീർക്കുകയാണ് ഇരുവരും. പേൾ, മാർബിൾ, ക്രിസ്‌റ്റൽ, സാൻഡ് സ്‌റ്റോൺ, ടൈഗർ സ്‌റ്റോൺ, നാച്ചുറൽ സ്‌റ്റോൺ എന്നിവയിൽ ഇവർ ഒരുക്കുന്നത് അതിമനോഹരമായ ആഭരണങ്ങൾ. മാല, വള, കമ്മൽ, ചെയിൻ, പാദസരം എന്നിവയാണ് മുത്തുകളിൽ നിർമിക്കുന്നത്. വർഷങ്ങൾക്ക് മുമ്പ് പനനാരിൽ കെട്ടിത്തുടങ്ങിയ ആഭരണങ്ങൾ ഇന്ന് മൂന്നും നാലും വർഷംവരെ അതേ രൂപത്തിൽ നിൽക്കുന്ന നൈലോൺ നൂലിലാണ് തീർക്കുന്നത്. പാലാ നഗരസഭയിലെ ദയ കുടുംബശ്രീ അംഗമായ ലീല വീടിനോട് അനുബന്ധിച്ചുള്ള അരുൺജിത്ത് ഹാൻഡ്‌ക്രാഫ്‌റ്റ്‌സിലൂടെയാണ് വിൽപന നടത്തുന്നത്. ഹാൻഡ്‌ക്രാഫ്‌റ്റ് ബോർഡിൽ അംഗങ്ങളായ ഇവർക്ക് വ്യവസായ വകുപ്പിന്റെയും കുടുംബശ്രീയുടെയുമെല്ലാം സഹകരണവും ലഭിക്കുന്നുണ്ട്. 50 രൂപമുതൽ 1500 വരെയുള്ള ഉൽപ്പന്നങ്ങളാണ് മുത്തുകൾ ഉപയോഗിച്ച് നിർമിക്കുന്നത്. ചെങ്ങന്നൂരിൽ നടന്ന സരസ് മേളയിൽ ഒന്നരലക്ഷം രൂപയുടെ കച്ചവടം ലഭിച്ചതായി ഇവർ പറയുന്നു. കോട്ടയത്ത് എന്റെ കേരളം മേളയിലെ കുടുംബശ്രീ സ്‌റ്റാളിൽ ഇവരുടെ ഉൽപ്പന്നങ്ങൾ ലഭിക്കും. ആവശ്യപ്പെടുന്നതനുസരിച്ച് ലൈവായും ആഭരണങ്ങൾ നിർമിക്കുന്നുണ്ട്.
0 comments