നഗരമൊരുങ്ങി, മഹായോഗത്തിന്

കോട്ടയം എൽഡിഎഫ് സർക്കാരിന്റെ നാലാം വാർഷികത്തോടനുബന്ധിച്ച് ചൊവ്വാഴ്‌ച സംഘടിപ്പിക്കുന്ന മഹായോഗത്തിനൊരുങ്ങി അക്ഷരനഗരി. വികസനത്തിന്റെ അതുല്യമാതൃക തീർത്ത സർക്കാരിന്റെ നേട്ടങ്ങൾ രാജ്യത്ത് എത്രമാത്രം പ്രാധാന്യമർഹിക്കുന്നതാണെന്ന് പൊതുജനങ്ങൾക്ക് മുമ്പിൽ അവതരിപ്പിക്കാനാണ് മഹായോഗം വഴി ഉദ്ദേശിക്കുന്നതെന്ന് എൽഡിഎഫ് നേതാക്കൾ വാർത്താസമ്മേളനത്തിൽ പറഞ്ഞു. ജില്ലയിലെ എല്ലായിടത്തുനിന്നുമായി കുറഞ്ഞത് 50,000 പേർ വൈകിട്ട് നാലിന് നാഗമ്പടം നെഹ്രുസ്‌റ്റേഡിയത്തിൽ നടക്കുന്ന മഹായോഗത്തിനെത്തും. പൊതുപ്രകടനം ഒഴിവാക്കിയിട്ടുണ്ട്. യോഗത്തിനുമുമ്പായി, പകൽ മൂന്നുമുതൽ പ്രസീത ചാലക്കുടിയുടെ നാടൻപാട്ട് അവതരണം നടക്കും. യോഗം മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. മന്ത്രി വി എൻ വാസവൻ, ജോസ് കെ മാണി എംപി, മന്ത്രിമാരായ റോഷി അഗസ്റ്റിൻ, ജി ആർ അനിൽ, എ കെ ശശീന്ദ്രൻ, എൽഎഡിഎഫ് നേതാക്കളായ ജേക്കബ് ഉമ്മൻ, അഡ്വ. ടി വി വർഗീസ്, സണ്ണി തോമസ്, പ്രശാന്ത് നന്ദകുമാർ, പി സി ജോസഫ്, കാസിം ഇരിക്കൂർ, ബിനോയ് ജോസഫ്, ജില്ലയിൽനിന്നുള്ള എൽഡിഎഫ് നേതാക്കൾ, എംഎൽഎമാർ എന്നിവർ പങ്കെടുക്കും. നടപ്പാക്കിയത് സമാനതകളില്ലാത്ത വികസനം ഒമ്പത് വർഷത്തിനിടെ ജില്ലയിൽ സമാനതകളില്ലാത്ത വികസന- ക്ഷേമ പ്രവർത്തനങ്ങളാണ് സർക്കാർ നടത്തിയിട്ടുള്ളതെന്ന് എൽഡിഎഫ് നേതാക്കൾ പറഞ്ഞു. പ്രളയക്കെടുതി അനുഭവിച്ച കൂട്ടിക്കലിൽ പുനരധിവാസത്തിന് സർക്കാർ മികവാർന്ന പ്രവർത്തനങ്ങൾ നടത്തി. കേന്ദ്രസർക്കാർ വിൽക്കാൻവച്ച എച്ച്എൻഎൽ ഏറ്റെടുത്ത് കെപിപിഎൽ എന്ന പൊതുമേഖലാസ്ഥാപനത്തിന് രൂപംനൽകി. പതിറ്റാണ്ടുകളായി പട്ടയത്തിനു കാത്തിരുന്നവർക്ക് പട്ടയം നൽകി. മെഡിക്കൽ കോളേജ് അടക്കമുള്ള ആരോഗ്യസ്ഥാപനങ്ങൾ അത്യാധുനിക നിലവാരത്തിലാക്കി. എല്ലാ നിയോജകമണ്ഡലങ്ങളിലും മികച്ച വികസനപ്രവർത്തനങ്ങൾ നടത്താനായ അഭിമാനകരമായ കാലയളവിലാണ് സർക്കാരിന്റെ നാലാം വാർഷികം സംഘടിപ്പിക്കുന്നതെന്നും എൽഡിഎഫ് നേതാക്കൾ പറഞ്ഞു. എൽഡിഎഫ് ജില്ലാ കൺവീനർ പ്രൊഫ. ലോപ്പസ് മാത്യു, സിപിഐ എം ജില്ലാ സെക്രട്ടറി ടി ആർ രഘുനാഥൻ, സിപിഐ ജില്ലാ സെക്രട്ടറി അഡ്വ. വി ബി ബിനു, രാജീവ് നെല്ലിക്കുന്നേൽ, ബെന്നി മൈലാടൂർ, അഡ്വ. ഫ്രാൻസിസ് തോമസ് എന്നിവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു. മുഖാമുഖം ആൻസ് കൺവൻഷൻ സെന്ററിൽ ജില്ലയിലെ വിവിധ മേഖലകളിൽനിന്നുള്ളവരുമായുള്ള മുഖ്യമന്ത്രി പിണറായി വിജയന്റെ മുഖാമുഖം ചൊവ്വ രാവിലെ 10.30 മുതൽ 12.30 വരെ കോട്ടയം ഈരയിൽക്കടവ് ആൻസ് കൺവൻഷൻ സെന്ററിൽ നടക്കും. സർക്കാർ സേവനങ്ങളുടെ ഗുണഭോക്താക്കളുടെ പ്രതിനിധികൾ, ട്രേഡ് യൂണിയൻ- തൊഴിലാളി പ്രതിനിധികൾ, യുവജനങ്ങൾ, വിദ്യാർഥികൾ, സാംസ്‌കാരിക-കായിക രംഗത്തെ പ്രതിഭകൾ, പ്രൊഫഷണലുകൾ, ഡോക്ടർമാർ, എൻജിനിയർമാർ, അഭിഭാഷകർ, അധ്യാപകർ, വ്യവസായികൾ, പ്രവാസികൾ, പ്രശസ്ത വ്യക്തികൾ, സാമുദായിക നേതാക്കൾ, കർഷകത്തൊഴിലാളികൾ, കർഷകർ തുടങ്ങി വിവിധ മേഖലയിൽനിന്നുള്ള അഞ്ഞൂറിലധികം പേർ മുഖാമുഖത്തിൽ പങ്കെടുക്കും.
0 comments