ശബരിമല സ്‌പെഷ്യൽ സർവീസ് ഏഴ് കോടിയിലധികം വരുമാനം നേടി കെഎസ്‌ആർടിസി

കോട്ടയം റെയിൽവേ സ്റ്റേഷനിൽനിന്ന് പമ്പയിലേക്ക് സ്പെഷ്യൽ സർവീസ് നടത്തുന്ന കെഎസ്ആർടിസി
കോട്ടയം ശബരിമല മണ്ഡല–-മകരവിളക്ക് തീർഥാടനത്തോടനുബന്ധിച്ച് ജില്ലയിൽനിന്ന് നടത്തിയ സ്‌പെഷ്യൽ സർവീസുകളിൽ മികച്ച വരുമാനം നേടി കെഎസ്‌ആർടിസി. മുൻ വർഷങ്ങളേക്കാൾ വരുമാനത്തിൽ വർധനയുണ്ടാക്കാനും സാധിച്ചു. 7,40,43,511 രൂപയുടെ വരുമാനമാണ് ഇത്തവണ ഉണ്ടായത്. കഴിഞ്ഞ വർഷത്തേക്കാൾ 56 ലക്ഷത്തിലധികം രൂപയുടെ അധിക വരുമാനം ഇക്കുറി ഉണ്ടായി. ജില്ലയിൽ പ്രധാനമായും കോട്ടയം, എരുമേലി ഡിപ്പോകൾ കേന്ദ്രീകരിച്ചാണ് സർവീസ് നടത്തിയത്. കോട്ടയത്ത് 4,81,50,121 രൂപയും എരുമേലിയിൽ 2,58,93,390 രൂപയുമാണ് വരുമാനം ലഭിച്ചത്. കോട്ടയത്തുനിന്ന് 44 ബസുകളും എരുമേലിയിൽനിന്ന് 18 ബസുകളുമാണ് സർവീസ് നടത്തിയത്. സംസ്ഥാനത്തെ വിവിധ ഡിപ്പോകളിൽനിന്ന് സർവീസിനായി ബസുകൾ എത്തിച്ചിരുന്നു. ഇതര സംസ്ഥാന തീർഥാടകർ വൻ തോതിൽ ആശ്രയിക്കുന്നത് കോട്ടയം റെയിൽവേ സ്‌റ്റേഷനെയാണ്. ഇവിടെനിന്ന് പമ്പയിലേക്കും എരുമേലിയിലേക്കുമാണ് സർവീസ് നടത്തിയത്. തിരക്ക് ഉണ്ടാവുന്നതനുസരിച്ച് ബസുകൾ ക്രമീകരിച്ചിരുന്നു. റെയിൽവേ സ്‌റ്റേഷനിലും ബസ്‌സ്‌റ്റാൻഡിലുമായി 24 മണിക്കൂറും പ്രത്യേക കൗണ്ടറുകളും പ്രവർത്തിച്ചിരുന്നു. എരുമേലി ഡിപ്പോയിൽനിന്ന് പമ്പ, സത്രം, കാളകെട്ടി, കുമളി എന്നിവിടങ്ങളിലേക്കാണ് സർവീസ് നടത്തിയത്. 689 ഷെഡ്യൂളുകളിലായി ആറായിരത്തിലധികം ട്രിപ്പുകളാണ് എരുമേലിയിൽനിന്ന് നടത്തിയത്. പരാതികൾ ഉണ്ടാകാതെയാണ് ഇത്തവണ സർവീസുകൾ മുഴുവൻ നടത്തിയത്. ബസുകളുടെ കുറവുണ്ടായപ്പോൾ താൽകാലികമായി മറ്റ് ബസുകൾ ഉപയോഗിച്ച് സർവീസ് നടത്തി. ഇത്തരത്തിൽ പിഴവറ്റ ക്രമീകരണങ്ങളിലൂടെ തീർഥാടകർക്ക് ബുദ്ധിമുട്ടുണ്ടാവാതെ യാത്രാസൗകര്യം ഒരുക്കാൻ കെഎസ്‌ആർടിസിക്കായി. ഇതിനുപുറമേ ചാർട്ടേഡ് ട്രിപ്പുകളിൽ നിന്നും ഇത്തവണ മികച്ച വരുമാനം ഉണ്ടായിട്ടുണ്ട്.
Related News

0 comments