തരിശല്ല, വയലേലകൾ

തരിശുകിടന്ന കരിക്കണ്ടം പാടശേഖരം കൃഷിയോഗ്യമാക്കിയപ്പോൾ
ചങ്ങനാശേരി ‘‘കാർഷികമേഖലയ്‌ക്ക് പുത്തൻ ഉണർവായി. തരിശുപാടങ്ങളെ കൃഷിയോഗ്യമാക്കിയത് എടുത്തുപറയേണ്ടത് തന്നെ.’’ വികസനമെന്താണെന്ന് പഞ്ചായത്ത് കാണിച്ചുതന്നെന്ന് സാക്ഷ്യപ്പെടുത്തുകയാണ് ഇത്തിത്താനം പ്രണവം കൊച്ചുപറമ്പിൽ വി ആർ പ്രസന്നകുമാർ. സമസ്തമേഖലയിലും വികസനമെത്തിച്ച കുറിച്ചി പഞ്ചായത്തിന്റെ മികച്ചനേട്ടങ്ങളിലൊന്നാണ് സമ്പൂർണ തരിശുരഹിത പഞ്ചായത്തെന്ന ലക്ഷ്യം കൈവരിക്കാനായത്. 35 വർഷമായി തരിശുകിടന്ന കരിക്കണ്ടം, നങ്ങ്യാകരി, ചാലടി പാടശേഖരങ്ങൾ കൃഷിയോഗ്യമാക്കിയതിലൂടെ കാർഷിക സ്വയംപര്യാപ്തതയിലേക്ക് പഞ്ചായത്തിനെ എത്തിക്കാനും എൽഡിഎഫ് ഭരണസമിതിക്കായി. പഞ്ചായത്തിലെ 90 ശതമാനം തരിശുഭൂമികളെയും കൃഷിയോഗ്യമാക്കി. ആരോഗ്യം പ്രധാനം സചിവോത്തമപുരം സാമൂഹികാരോഗ്യ കേന്ദ്രത്തിൽ കിഫ്ബി സഹായത്തോടെ നിർമിച്ച പുതിയ കെട്ടിടത്തിൽ കിടത്തിച്ചികിത്സ ആരംഭിക്കാനായി. എൻഎച്ച്എം ഫണ്ട് പ്രയോജനപ്പെടുത്തി ബഹുനില കെട്ടിട നിർമാണത്തിന് അനുമതിയായി. എൻഎച്ച്എം ഫണ്ട് ഉപയോഗിച്ച് ചാലച്ചിറയിലുള്ള സബ് സെന്ററിന് പുതിയകെട്ടിടം നിർമാണം ആരംഭിച്ചു. ഹോമിയോ മെഡിക്കൽ കോളേജ് ഹോസ്പിറ്റലിൽ ന്യൂറോപ്പതി, ഡെർമറ്റോളജി ഡിപ്പാർട്ട്മെന്റുകളും ആധുനിക സംവിധാനങ്ങളുള്ള ഫിസിയോതെറാപ്പി യൂണിറ്റും ആരംഭിച്ചു. സമഗ്രവികസനം കായികവകുപ്പിന്റെയും എംഎൽഎയുടെയും സഹായത്തോടെ ഒരുകോടിരൂപ മുടക്കി ടർഫ് സ്റ്റേഡിയം നിർമാണം ഔട്ട്പോസ്റ്റിൽ ആരംഭിച്ചു. കോയിപ്പുറം -ചാലച്ചിറ റോഡ് ബിഎംബിസി നിലവാരത്തിൽ പുനർനിർമിച്ചു. മാത്തൻകുന്നിൽ 158–--ാം നമ്പർ അങ്കണവാടിക്ക് പുതിയ കെട്ടിടം നിർമിച്ചു. പൊടിപ്പാറ, എണ്ണക്കാച്ചിറ, ചെറുപാറക്കാവ് അമ്പലത്തിനടി പ്രദേശങ്ങളിൽ കുടിവെള്ള പദ്ധതികൾ ആരംഭിച്ചു. വനിതാ സ്വയംസഹായ സംഘങ്ങൾക്ക് കുടുംബശ്രീ സഹായത്തോടെ വ്യവസായ യൂണിറ്റുകളും സ്വയംതൊഴിൽ സംരംഭങ്ങളും ആരംഭിച്ചു. കുറിച്ചി ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ കിഫ്ബി സഹായത്തോടെ പുതിയ ബ്ലോക്ക് നിർമിച്ചു. ഭൂമിയുള്ള ഭവനരഹിതരായിരുന്ന ലൈഫ് പദ്ധതി അപേക്ഷകർക്ക് ഈ വർഷത്തോടെ വീടുകൾ നൽകാനും പദ്ധതിയായി. പാടശേഖരങ്ങളുടെ പുറംബണ്ട് ബലപ്പെടുത്താനുള്ള പ്രവർത്തനങ്ങൾ ഊർജിതമായി നടക്കുന്നതായും പഞ്ചായത്ത് പ്രസിഡന്റ് സുജാത സുശീലൻ പറഞ്ഞു.
0 comments