രാജ്യത്തിന്റെ ദ്രോണാചാര്യർ, ഉഴവൂരിന്റെയും

ദ്രോണാചാര്യ സണ്ണി തോമസിന്റെ മൃതദേഹം ഉഴവൂർ സെന്റ് സ്റ്റീഫൻസ് കോളജിൽ പൊതുദർശനത്തിനുവച്ചപ്പോൾ ദ്രോണാചാര്യ കെ പി തോമസ് മാഷ് അന്ത്യോപചാരം അർപ്പിക്കുന്നു
പാലാ ഉഴവൂരിന്റെ കാർഷിക മണ്ണിൽനിന്ന് ഉയർന്ന് വന്ന് ഇന്ത്യയുടെ കായിക ഭൂപടത്തിൽ കോട്ടയത്തിന്റെ പേര് എഴുതിച്ചേർത്ത ഷൂട്ടിങ് റേഞ്ചിലെ ആചാര്യനായിരുന്നു പ്രൊഫ. സണ്ണി തോമസ്. രണ്ട് പതിറ്റാണ്ടോളം ഇന്ത്യയിലെ ഷൂട്ടർമാരെ അദ്ദേഹം ലക്ഷ്യം തെറ്റാതെ നയിച്ചു. 2012ൽ വിരമിച്ച ശേഷം വിശ്രമകാലം അദ്ദേഹം ചെലവഴിച്ചത് റബർ തെറ്റാലിയിൽ കല്ല് ഉന്നംവച്ച് തുടങ്ങിയ ഉഴവുരിലായിരുന്നു. ബുധൻ രാവിലെ അദ്ദേഹത്തിന്റെ മരണം അറിഞ്ഞത് മുതൽ നൂറുകണക്കിന് പേരാണ് ഉഴവൂരിലെ മേക്കാട്ട് വീട്ടിലേക്ക് ഒഴുക്കിയെത്തിയത്. കായികരംഗത്ത് ഉള്ളവർ മാത്രമായിരുന്നില്ല, കലാലയത്തിൽ അറിവ് പകർന്ന് നൽകിയ നിരവധി ശിഷ്യരും അവസാനമായി പ്രിയ അധ്യാപനെ കാണാൻ ഉഴവൂരിലെത്തി. ദീർഘകാലം തന്റെ പ്രവർത്തന മേഖലയായിരുന്ന ഉഴവൂർ സെന്റ് സ്റ്റീഫൻസ് കോളേജിൽ ബുധൻ പകൽ മൂന്ന് മുതൽ ഏഴ് വരെ പൊതുദർശനത്തിന് വച്ചു. സഹ അധ്യാപകരുൾപ്പെടെയുള്ളവർ ഇവിടെയെത്തി അന്തിമോപചാരം അർപ്പിച്ചു.
0 comments