അയൽക്കാരന്റെ തലയറുത്ത് പൊലീസിൽ കീഴടങ്ങി അച്ഛനും മകനും

നാസിക് > മഹാരാഷ്‌ട്രയിലെ നാസിക് ജില്ലയിൽ അയൽക്കാരന്റെ തലയറുത്ത് പൊലീസിൽ കീഴടങ്ങി അച്ഛനും മകനും. ദിൻഡോരി താലൂക്കിലെ നനാഷിയിലാണ് അച്ഛനും മകനും ചേർന്ന് ബുധനാഴ്‌ച അയൽക്കാരനെ കൊലപ്പെടുത്തിയത്. കൊലപാതകത്തിന് ശേഷം രണ്ട് പ്രതികളും പൊലീസിൽ പിടി കൊടുത്തതായി പിടിഐ റിപ്പോർട്ട് ചെയ്തു.
40കാരനായ സുരേഷ് ബൊക്കെയും മകനും ചേർന്ന് അയൽക്കാരനായ ഗുലാബ് രാമചന്ദ്ര വാഗ്മരെയെയാണ് കൊലപ്പെടുത്തിയത്. കൊലപാതകത്തിന് ശേഷം വാഗ്മരെയെയുടെ തലയും ആയുധങ്ങളുമായി പ്രതികൾ പൊലീസ് സ്‌റ്റേഷനിൽ കീഴടങ്ങുകയായിരുന്നു. കോടാലിയും അരിവാളും ഉപയോഗിച്ചായിരുന്നു കൊലപാതകം.
പ്രതികളുടെ കുടുംബവും കൊല്ലപ്പെട്ടയാളുടെ കുടുംബവുമായി ദീർഘ കാലമായി തർക്കത്തിലായിരുന്നുവെന്ന് പ്രാഥമിക അന്വേഷണത്തിൽ മനസിലായതായി റിപ്പോർട്ടുകളുണ്ട്. ഡിസംബർ 31ന് പൊലീസ് സ്‌റ്റേഷനിൽ ഇരു കൂട്ടരും പരസ്‌പരം പരാതി നൽകിയതായും, അടുത്ത ദിവസം സുരേഷ് ബൊക്കെയുടെ മകളെ ഒളിച്ചോടാൻ ഗുലാബ് വാഗ്മരെ സഹായിച്ചെന്നാരോപിച്ചായിരുന്നു കൊലപാതകമെന്നും റിപ്പോർട്ടുകളുണ്ട്.
കൊലപാതകത്തിന് ശേഷം പരിഭ്രാന്തരായ നാട്ടുകാർ സുരേഷ് ബൊക്കെയുടെ വീട്ടിലേക്ക് എത്തുകയും അവിടെയുണ്ടായിരുന്ന കാർ അഗ്‌നിക്കിരയാക്കുകയും ചെയ്തു. ഈ സംഭവവികാസങ്ങളെ തുടർന്ന് സംഘർഷം രൂക്ഷമായ സാഹചര്യത്തിൽ ലോക്കൽ പൊലീസും സ്റ്റേറ്റ് റിസർവ് പൊലീസ് ഫോഴ്സും ചേർന്ന് ഗ്രാമത്തിൽ സേനയെ വിന്യസിച്ചിട്ടുണ്ട്.
Tags
Related News

0 comments