ബിജെപി അധികാരത്തിലുള്ള ഇടങ്ങളിൽ ന്യൂനപക്ഷങ്ങൾ തുടർച്ചയായ ആക്രമണം നേരിടുന്നു: പ്രകാശ് കാരാട്ട്

സീതാറാം യെച്ചൂരി നഗർ( ആശ്രാമം മൈതാനം, കൊല്ലം) : കേരളത്തിലെ പാർടി ഐക്യത്തിന്റെ ഏറ്റവും ഉയർന്ന രൂപമായി മാറിയിരിക്കുന്നുവെന്ന് സിപിഐ എം പൊളിറ്റ് ബ്യൂറോ കോർഡിനേറ്റർ പ്രകാശ് കാരാട്ട് പറഞ്ഞു. സംഘടനാപരമായും രാഷ്ട്രീയപരമായുമുള്ള ഐക്യമാണത്. ഭാവിയിൽ വരുന്ന മുഴുവൻ വെല്ലുവിളികളേയും നേരിടാൻ പാർടി ഇപ്പോൾ കൂടുതൽ ശക്തി നേടിയെന്നും കാരാട്ട് വ്യക്തമാക്കി. സംസ്ഥാന സമ്മേളനത്തിന്റെ വിജയത്തിനായി അത്യുജ്വലമായ സംഘാടനം നടത്തിയ പാർടിയെ അഭിനന്ദിക്കുന്നതായും കാരാട്ട് പറഞ്ഞു. സിപിഐ എം സംസ്ഥാന സമ്മേളനത്തിന്റെ പൊതു സമ്മേളനം സീതാറാം യെച്ചൂരി നഗറിൽ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ശക്തമായ ഐക്യമാണ് പാർടിയിൽ നിലനിൽക്കുന്നത്. ഈ വേളയിൽ പാർടി ജനറൽ സെക്രട്ടറിയായിരുന്ന സീതാറാം യെച്ചൂരിയേയും സംസ്ഥാന സെക്രട്ടറിയായിരുന്ന കോടിയേരിയേയും ഓർക്കുകയാണ്. കണ്ണൂരിൽ നടന്ന 23ാം പാർടി കോൺഗ്രസിൽ ഈ രണ്ട് സഖാക്കളും നൽകിയ നേതൃത്വപരമായ പിന്തുണകൾ നിസ്തുലമായിരുന്നു. കണ്ണൂരിൽ നടന്ന പാർടി കോൺഗ്രസിന് ശേഷമുള്ള 3 വർഷം പാർടി തുടർച്ചയായ പോരാട്ടങ്ങളിലായിരുന്നു. ഹിന്ദുത്വ കോർപ്പറേറ്റ് ആധിപത്യത്തിനെതിരെയും അതിനെ പ്രതിനിധാനം ചെയ്യുന്ന മോദി സർക്കാരിനെതിരെയും തുടർച്ചയായ സമരങ്ങൾക്ക് നേതൃത്വം നൽകാൻ പാർടിക്ക് കഴിഞ്ഞിട്ടുണ്ട്. തൊഴിലാളിവർഗം, കർഷകത്തൊഴിലാളികൾ, അധ്വാനിക്കുന്ന ഇതര ജനവിഭാഗങ്ങൾ എന്നിവരുടെയെല്ലാം പ്രശ്നങ്ങൾ ഏറ്റെടുക്കാൻ പാർടിക്ക് കഴിഞ്ഞിട്ടുണ്ട്. നവ ഉദാരവൽക്കരണ നയത്തിനും കോർപറേറ്റ് താൽപര്യങ്ങൾക്കുമെതിരെ വിട്ടുവീഴ്ചയില്ലാത്ത പോരാട്ടങ്ങൾക്ക് ഒപ്പം നിൽക്കാനും നാം തയാറായിട്ടുണ്ട്.
ഇതിന്റെ ഭാഗമായി നവ ഉദാരവൽക്കരണം സൃഷ്ടിക്കുന്ന, ശക്തിപ്പെടുത്തുന്ന തൊഴിലില്ലായ്മ, വിലക്കയറ്റം, കാർഷിക പ്രതിസന്ധി, നഗര ഗ്രാമങ്ങളിലെ വിവിധ ജനവിഭാഗങ്ങൾ അനുഭവിക്കുന്ന വിവിധ പ്രശ്നങ്ങൾ എന്നിവയിലെല്ലാമുള്ള പോരാട്ടങ്ങളെ പിന്തുണയ്ക്കാനും അവയ്ക്കായി അണി നിരക്കാനും പാർടി തയാറായിട്ടുണ്ട്. മറുവശത്ത് ഹിന്ദുത്വ വർഗീയ പ്രത്യയ ശാസ്ത്രത്തിനെതിരായി , ആർഎസ്എസ് ബിജെപി നയിക്കുന്ന പ്രത്യയ ശാസ്ത്രത്തിനെതിരായി നിരവധിയായ രാഷ്ട്രീയ ആശയ പ്രചാരവേലയും പാർടി നടത്തിയിട്ടുണ്ട്. പത്തുവർഷം കൊണ്ട് ഹിന്ദുത്വ ശക്തികൾ മോദി സർക്കാരിന്റെ കീഴിൽ എല്ലാ ഭരണകൂട ഉപകരണങ്ങളിലും ഭരണഘടന സംവിധാനങ്ങൾക്കകത്തും ആസൂത്രിതമായി നുഴഞ്ഞുകയറിയിരിക്കുന്നു. ഇന്ത്യയിൽ ഹിന്ദു രാഷ്ട്രം സ്ഥാപിക്കാനും വിഭജനത്തിന്റെ രാഷ്‌ട്രീയാധിപത്യത്തിനുമാണ് ശ്രമിക്കുന്നതിന്. അതിനെതിരെയുള്ള പ്രതിരോധവും നാം നടത്തി.
പാർടി ഈ ഘട്ടത്തിൽ വ്യത്യസ്ത തലങ്ങളിലുള്ള പ്രതിരോധം സംഘടിപ്പിക്കുകയുണ്ടായി. ഒന്ന് ന്യൂനപക്ഷങ്ങൾക്ക് നേരെയുള്ള കടുത്ത ആക്രമണം തീവ്ര വലതുപക്ഷ ശക്തികൾ നടത്തിക്കൊണ്ടിരിക്കുന്നു. ബിജെപി അധികാരത്തിലിരിക്കുന്ന സംസ്ഥാനങ്ങളിൽ ന്യൂനപക്ഷങ്ങൾ തുടർച്ചയായ ആക്രമണം നേരിടുന്നു. ഈ ഘട്ടങ്ങളിലെല്ലാം പ്രതിരോധം തീർക്കാൻ നമ്മൾ ശ്രമിച്ചിട്ടുണ്ട്. ഹിന്ദുത്വ വർഗീയ പ്രത്യയ ശാസ്ത്രത്തിനെതിരായും ആർഎസ്എസ് ബിജെപി നയിക്കുന്ന പ്രത്യയ ശാസ്ത്രത്തിനെതിരായും നിരവധിയായ രാഷ്ട്രീയ ആശയ പ്രചാരവേലയും സിപിഐ എം നടത്തുന്നുവെന്നും പ്രകാശ് കാരാട്ട് പറഞ്ഞു.
മനുവാദമൂല്യങ്ങളെയും അതിനെ അടിസ്ഥാനമാക്കിയ സാമൂഹ്യമായ അടിച്ചമർത്തലുകളും വിവിധ ജനവിഭാഗങ്ങൾക്ക് നേരെ നടക്കുന്നുണ്ട്. സ്ത്രീകൾക്കു നേരെയുള്ള കടന്നാക്രമണം അതിന്റെ ഭാഗമാണ്. ഇതിനെ നമ്മൾ പ്രതിരോധിക്കുന്നു. ഒപ്പം തന്നെ സ്ത്രീകൾക്ക് സാമൂഹ്യ ജീവിതത്തിൽ തുല്യപങ്കാളിത്തം വേണമെന്ന നിലപാട് നമ്മൾ ഈ ഘട്ടങ്ങളിലെല്ലാം ഉയർത്തിപ്പിടിച്ചിട്ടുണ്ട്. ദളിത് ആദിവാസി വിഭാഗങ്ങൾ, സാമൂഹികമായ അടിച്ചമർത്തലിന് ബിജെപി സർക്കാരിന്റെ കീഴിൽ കൂടുതൽ വിധേയമായിക്കൊണ്ടിരിക്കുന്നു. ഹിന്ദുത്വ ക്രമത്തിന്റെ ഭാഗമായിട്ടുള്ള കടന്നാക്രമണങ്ങളാണ് ഈ വിഭാഗങ്ങൾക്ക് നേരെ വരുന്നത്. അതിനെയും പ്രതിരോധിക്കാൻ നാം ശ്രമിച്ചിട്ടുണ്ട്. ഇതിൽ പാർടി കോൺഗ്രസ് ചേരുന്ന ഈ ഘട്ടത്തിൽ എന്തെല്ലാം നിലപാടുകളാണ് നാം സ്വീകരിക്കേണ്ടത് എന്ന് ചർച്ച ചെയ്യുന്നത്. ഈ കാലഘട്ടത്തിൽ മതനിരപേക്ഷ ജനാധിപത്യ ശക്തികളുടെ ഐക്യം വിപുലപ്പെടുത്താൻ കഴിഞ്ഞു. ഐക്യത്തിന്റേതായ പ്രതിഫലനം ലോക്സഭ തെരഞ്ഞെടുപ്പിൽ തെളിഞ്ഞുകണ്ടു. ലോക്സഭ തെരഞ്ഞെടുപ്പിനു മുന്നോടിയായി ഈ ഐക്യത്തിന്റെ ഭാഗമായി ഇന്ത്യ ബ്ലോക്ക് രൂപീകരിക്കുന്നതിൽ നാം നിർണായക പങ്കുവഹിച്ചു. അതിന്റെ ഭാഗമായി ബിജെപിക്ക് ലോക്സഭയിൽ ഒറ്റയ്ക്ക് ഭൂരിപക്ഷം നേടാനാകാത്ത സാഹചര്യം സൃഷ്ടിച്ചു. മറ്റ് സഖ്യകക്ഷികളെ ആശ്രയിച്ച് സർക്കാരുണ്ടാക്കേണ്ട അവസ്ഥയുണ്ടായി. ഭരണഘടനയെ ഭേദഗതി ചെയ്യാനും ഹിന്ദുത്വ രാഷ്ട്രത്തിലേക്ക് മാറ്റാനുമാണ് ബിജെപി ശ്രമിച്ചിരുന്നത്. എന്നാൽ മതനിരപേക്ഷ ജനാധിപത്യ ശക്തികളുടെ ഇടപെടൽ വഴി അതിനെ പരാജയപ്പെടുത്താൻ കഴിഞ്ഞു. എങ്കിലും ഹിന്ദുത്വ അജണ്ട ശക്തിപ്പെടുത്തിയാണ് ബിജെപി മുന്നോട്ട് പോകുന്നത്. ജനാധിപത്യത്തെയും ഫെഡറലിസത്തെയും ദുർബലപ്പെടുത്തുന്ന അമിതാധികാര പ്രവണതകൾ പഴയതിലും തീവ്രമായി മുന്നോട്ട് കൊണ്ടുപോകാനാണ് ശ്രമിക്കുന്നത്. അതുകൊണ്ട് പാർടിയുടെ 24ാം കോൺഗ്രസ് ഈ സാഹചര്യത്തിൽ പുതിയ പ്രതിരോധങ്ങളുടെ ശക്തമായ അജണ്ട തന്നെ നിർണയിക്കേണ്ടതുണ്ട്. നവ ഉദാരവൽക്കരണത്തിനെതിരെയും അതിന്റെ ആക്രമണോത്സുകമായ പ്രയോഗത്തിനെതിരെയും തൊഴിലാളിവർഗത്തിന്റെ വിട്ടുവീഴ്ചയില്ലാത്ത പോരാട്ടങ്ങൾ ശക്തിപ്പെടുത്തുക, ഹിന്ദുത്വ വർഗീയതയുടെ ആക്രമണോത്സുകമായ പ്രത്യയ ശാസ്ത്രത്തിനെതിരെ മതനിരപേക്ഷ ജനാധിപത്യ ശക്തികളുടെ പ്രതിരോധം രൂപപ്പെടുത്തുക, മതനിരപേക്ഷ ജനാധിപത്യ ശക്തികളുടെ പ്രതിരോധം വഴി ഇത്തരത്തിലുള്ള പ്രവണതകൾ ദുർബലപ്പെടുത്തുക, അവയെ മറികടക്കാൻ ശ്രമിക്കുക, അതുവഴി നവ ഫാസിസ്റ്റ് പ്രവണതകൾ ഉള്ള ഈ സംവിധാനത്തെ ഫാസിസത്തിലേക്കുള്ള പ്രയാണത്തിൽ നിന്ന് തടഞ്ഞുനിർത്താൻ ശ്രമിക്കുക എന്നതെല്ലാം ഈ അജണ്ടയുടെ ഭാഗമായി 24ാം പാർടി കോൺഗ്രസ് ആവിഷ്കരിക്കേണ്ടതുണ്ടെന്നും പ്രകാശ് കാരാട്ട് പറഞ്ഞു.
0 comments