ഇന്ത്യ സഖ്യത്തെ തകർക്കുന്നത് കോൺഗ്രസ്: എം വി ഗോവിന്ദൻ

സീതാറാം യെച്ചൂരി നഗർ (കൊല്ലം): ഇന്ത്യ സഖ്യത്തെ തകർക്കുന്നത് കോൺഗ്രസ് എന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. സിപിഐ എം സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായുള്ള പൊതു സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ബിജെപിയെ നേരിടാനുള്ള കരുത്ത് കോൺഗ്രസിനില്ലെന്നും എം വി ഗോവിന്ദൻ കൂട്ടിച്ചേർത്തു.
‘പാർടിയുടെ മുൻ ജനറൽ സെക്രട്ടറിയായ സീതാറാം യെച്ചൂരി ഉൾപ്പെടെയുള്ള ആളുകളുടെ പ്രവർത്തന ഫലമായാണ് ഇന്ത്യ സഖ്യം രൂപപ്പെട്ടത്. അതിനാലാണ് അദ്ദേഹം അന്തരിച്ച വേളയിൽ ‘സീതാറാം യെച്ചൂരി ഇല്ലായിരുന്നുവെങ്കിൽ ഇന്ത്യ സഖ്യം രൂപപ്പെടില്ലായിരുന്നു’ എന്ന് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി പറഞ്ഞതും. ഇന്ത്യ കൂട്ടായ്‌മയുടെ പ്രവർത്തനങ്ങളുടെ ഫലമായി എൻഡിഎ ചെറിയ ഭൂരിപക്ഷത്തിലാണ് അധികാരത്തിലെത്തയത്. എന്നാൽ പിന്നീട് കോൺഗ്രസിന്റെ ഭാഗത്ത് നിന്നുണ്ടായത് ഇന്ത്യ സഖ്യത്തെ തകർക്കുന്ന നിലപാടാണ്.’– എം വി ഗോവിന്ദൻ പറഞ്ഞു.
‘ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെ നേതൃത്വത്തിലുള്ള ഗവൺമെന്റ് ഇപ്പോൾ അതിവേഗം കുതിച്ച് മുന്നേറിക്കൊണ്ടിരിക്കുകയാണ്. സാമ്പത്തിക പ്രതിരോധത്തിന്റെ ഭാഗമായി കേരളത്തെ ഞെക്കിക്കൊല്ലാനാണ് കേന്ദ്ര ഗവൺമെന്റിന്റെ ശ്രമം. എൽഡിഎഫ് ഇല്ലായിരുന്നവെങ്കിൽ കേരളം ഈ രീതിയിൽ മുന്നോട്ട് പോവില്ല എന്ന് എല്ലാവർക്കുമറിയാം.’ എം വി ഗോവിന്ദൻ കൂട്ടിച്ചേത്തു. എന്താണോ പറയുന്നത് അത് അതേപടി നടപ്പിലാക്കാൻ കഴിയുന്ന ഒരു മുഖ്യമന്ത്രിയും മന്ത്രിസഭയുമാണ് കേരളത്തിലുള്ളതെന്നും അദ്ദേഹം പറഞ്ഞു.
കോൺഗ്രസിന്റേത് മൃദുഹിന്ദുത്വ നിലപാടാണെന്നും എൽഡിഎഫിന് എതിരെ എല്ലാ പിന്തിരിപ്പൻ ശക്തികളും കൈകോർക്കുന്നുവെന്നും പറഞ്ഞ എം വി ഗോവിന്ദൻ ഭൂരിപക്ഷവര്‍ഗീയതയും ന്യൂനപക്ഷ വര്‍ഗീയതയുമെല്ലാം ചേര്‍ന്ന് അവരുടെയെല്ലാം പൊതുശത്രു സിപിഐ എം ആണെന്ന് പ്രഖ്യാപിക്കുകയാണെന്നും കുട്ടിച്ചേർത്തു. ഈ പ്രചരണ കോലാഹലങ്ങളെയാകെ നേരിടുമെന്നും അദ്ദേഹം അറിയിച്ചു.
‘കേരളത്തിലേത് ഏറ്റവും മോശപ്പെട്ട പ്രതിപക്ഷമാണ്. ശശി തരൂർ പ്രതിപക്ഷത്തെ കുറിച്ച് പറഞ്ഞ വാക്കുകളാണ് ശരി. നല്ലത് ചെയ്താൽ നല്ലതെന്ന് പറയാൻ പ്രതിപക്ഷം തയ്യാറാവണം. കേരളത്തിൽ എൽഡിഎഫ് മൂന്നാമതും അധികാരത്തിൽ വരും.’– എം വി ഗോവിന്ദൻ പറഞ്ഞു.
0 comments