ഐക്യത്തിന്റെ കരുത്ത്; പ്രതിനിധി സമ്മേളനത്തിന് സമാപനം

കോടിയേരി ബാലകൃഷ്ണൻ നഗർ (കൊല്ലം): സിപിഐ എം 23–ാം പാർടി കോൺഗ്രസിന്റെ മുന്നോടിയായുള്ള കേരള സംസ്ഥാന സമ്മേളനത്തിന്റെ പ്രതിനിധി സമ്മേളനത്തിന് കൊല്ലത്ത് ആവേശോജ്വല സമാപനം. സമ്മേളനം എം വി ഗോവിന്ദനെ സെക്രട്ടറിയായും പുതിയ 89 അംഗ കമ്മിറ്റിയേയും ഐക്യകണ്ഠേന തിരഞ്ഞെടുത്തു.
സമ്മേളനത്തിന്റെ ഭാഗമായുള്ള പൊതുസമ്മേളനം ഞായറാഴ്ച സീതാറാം യെച്ചൂരി നഗറിൽ (ആശ്രാമം മൈതാനം) പൊളിറ്റ് ബ്യൂറോ കോർഡിനേറ്റർ പ്രകാശ് കാരാട്ട് ഉദ്‌ഘാടനം ചെയ്യും. പൊതുസമ്മേളനത്തിന്റെ ഭാഗമായി ചുവപ്പുസേനാമാർച്ചും ബഹുജനറാലിയും ഉണ്ടാകും. വൈകിട്ട് നാലിന് പൊതുസമ്മേളനം ആരംഭിക്കും. പിബി അംഗവും മുഖ്യമന്ത്രിയുമായ പിണറായി വിജയൻ, സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ എന്നിവർ സംസാരിക്കും.
മൂന്നുദശാബ്ദത്തിന് ശേഷം കൊല്ലം ആതിഥ്യമരുളിയ സമ്മേളനത്തിന്റെ മികവുകൾ പ്രകടമാക്കി രണ്ടുലക്ഷത്തോളം ബഹുജനങ്ങൾ സമാപനറാലിയുടെ ഭാഗമാകും. ക്യൂഎസി ജങ്‌ഷൻ, ഹൈസ്‌കൂൾ ജങ്‌ഷൻ എന്നിവിടങ്ങൾ കേന്ദ്രീകരിച്ചാണ് ചുവപ്പുസേനാ മാർച്ച് ആരംഭിക്കുന്നത്.
മാർച്ച് ആറിന് കോടിയേരി ബാലകൃഷ്ണൻ നഗറിൽ (ടൗൺ ഹാൾ) പ്രകാശ് കാരാട്ടാണ് പ്രതിനിധി സമ്മേളനം ഉദ്‌ഘാടനം ചെയ്തത്. 486 പ്രതിനിധികളും 44 നിരീക്ഷകരുമുൾപ്പെടെ 530 പേരാണ് നാല് ദിവസത്തെ പ്രതിനിധി സമ്മേളനത്തിൽ പങ്കെടുത്തത്. ഇതിൽ 75 പേർ വനിതകളാണ്.
സമ്മേളനത്തിൽ സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു. മുഖ്യമന്ത്രി പിണറായി വിജയൻ ‘നവകേരളത്തിനുള്ള പുതുവഴികൾ ’ എന്ന വികസനരേഖയും അവതരിപ്പിച്ചു. രേഖയെക്കുറിച്ച് ശനി രാവിലെ 9.30 മുതൽ നാലുമണിക്കൂർ നീണ്ട ചർച്ചയിൽ ആറ് വനിതകളുൾപ്പെടെ 27 പ്രതിനിധികൾ പങ്കെടുത്തു. ഞായറാഴ്‌ച മുഖ്യമന്ത്രിയുടെ മറുപടിയോടെ രേഖ അംഗീകരിച്ചു. പൊതുരേഖയാകുന്ന നിർദ്ദേശങ്ങൾ എൽഡിഎഫിന്റെ കൂടി അംഗീകാരത്തിനായി സമർപ്പിച്ച ശേഷമാവും നടപ്പാക്കുക.
പ്രവർത്തന റിപ്പോർട്ടിന്മേലുള്ള പൊതുചർച്ച ഏഴര മണിക്കൂറാണ് നീണ്ടത്. 12 വനിതകൾ ഉൾപ്പെടെ 47 പേർ പങ്കെടുത്തു. വർത്തമാനകാല വെല്ലുവിളികൾ നേരിടാനുള്ള ക്രിയാത്മക നിർദ്ദേശങ്ങളും അഭിപ്രായങ്ങളും പ്രതിനിധികൾ പ്രകടിപ്പിച്ചു.
കെ വി കുഞ്ഞിരാമൻ, വി കെ രാജൻ, എം സുമതി (കാസർകോട്), എം പ്രകാശൻ, കെ അനുശ്രീ, പി ഹരീന്ദ്രൻ, നിധീഷ് നാരായണൻ, വി കെ സനോജ് (കണ്ണൂർ), കെ റഫീഖ് (വയനാട്), ടി വിശ്വനാഥൻ, ഒ കെ ദിനേശൻ, വി വസീഫ് (കോഴിക്കോട്), പി കെ ഖലിമുദ്ദീൻ, വി ടി സോഫിയ (മലപ്പുറം), എം ആർ മുരളി, കെ ശാന്തകുമാരി, കെ പ്രേംകുമാർ (പാലക്കാട്), കെ വി അബ്ദുൾ ഖാദർ, ആർ ബിന്ദു, യു പി ജോസഫ്, ടി കെ വാസു (തൃശ്ശൂർ), സി ബി ദേവദർശനൻ, ടി സി ഷിബു, എൻ സി ഉഷാകുമാരി, ആർ അനിൽ കുമാർ (എറണാകുളം), ഷൈലജ സുരേന്ദ്രൻ, കെ വി ശശി (ഇടുക്കി), റെജി സക്കറിയ, കെ ശെൽവരാജ്, ഷീജ അനിൽ (കോട്ടയം), പി പി ചിത്തരഞ്ജൻ, പുഷ്പലത മധു, എം ശിവപ്രസാദ് (ആലപ്പുഴ), പി ബി ഹർഷകുമാർ, എ പത്മകുമാർ, കോമളം അനിരുദ്ധൻ (പത്തനംതിട്ട), സബിദ ബീഗം, എസ് ജയമോഹൻ, എസ് ആർ അരുൺബാബു, എക്സ് ഏണസ്റ്റ്, എം നസിർ (കൊല്ലം), ഷിജുഖാൻ, കെ എസ് സുനിൽകുമാർ, ഡി സുരേഷ്‌കുമാർ, എസ് കെ പ്രീജ (തിരുവനന്തപുരം), പി വി ജീജോ (ദേശാഭിമാനി), മുഹമ്മദ് ഷാനി ഖുറേഷി (ലക്ഷദ്വീപ്) എന്നിവരാണ് ചർച്ചയിൽ പങ്കെടുത്തത്. ചർച്ചകൾക്ക് സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ മറുപടി പറഞ്ഞു.
നിരവധി പ്രമേയങ്ങളാണ് സിപിഐ എം സംസ്ഥാന സമ്മേളനത്തിൽ അവതരിപ്പിച്ചത്. മനുഷ്യ ജീവൻ സംരക്ഷിക്കും വിധം കേന്ദ്ര വനം വന്യജീവി സംരക്ഷണ നിയമത്തിൽ ഭേദഗതി വരുത്തണമെന്ന് സി വി വർഗീസ് പ്രമേയം അവതരിപ്പിച്ചു. മയക്കുമരുന്നിനെതിരെ പ്രതിരോധം ഉയർത്തണമെന്ന പ്രമേയം എസ് സതീശും റബർ കൃഷിക്കാരുടെ പ്രശ്നങ്ങൾ പരിഹരിക്കണമെന്ന പ്രമേയം ഓമല്ലൂർ ശങ്കരനും അവതരിപ്പിച്ചു.
കേരളത്തിലെ റെയിൽവേ വികസനത്തിനുള്ള അവഗണന അവസാനിപ്പിക്കണമെന്ന് സതീദേവിയും കണ്ണൂർ അന്താരാഷ്ട്ര വിമാനത്താവളത്തിന് പോയിന്റ് ഓഫ് കോൾ പദവി അനുവദിക്കണമെന്ന പ്രമേയം പ്രകാശൻ മാസ്റ്റർ അവതരിപ്പിച്ചു. ആരോഗ്യ മേഖലയിലെ കേന്ദ്ര അവഗണന അവസാനിപ്പിക്കണമെന്ന് കെ കെ ശൈലജയും ആവശ്യപ്പെട്ടു.
പരമ്പരാഗത വ്യവസായ മേഖലയെ സംരക്ഷിക്കണമെന്ന പ്രമേയം ചന്ദ്രബാബുവും മത്സ്യമേഖലയെ തകർക്കുന്ന കേന്ദ്രസർക്കാർ നയത്തിനെതിരായി സജി ചെറിയാനും പട്ടിക ജാതി വിഭാഗങ്ങൾക്കെതിരായ കേന്ദ്ര അവഗണനയ്ക്കെതിരായി കെ രാധാകൃഷ്ണനും സ്‌ത്രീ സുരക്ഷയെ സംബന്ധിച്ച പ്രമേയം സി എസ് സുജാതയും അവതരിപ്പിച്ചു.
വികസന രംഗത്ത് മാഹിയോടുള്ള കടുത്ത അവഗണന, മുണ്ടക്കൈ ചൂരൽമല ദുരന്തത്തിൽ സഹായം നിഷേധിക്കുന്ന കേന്ദ്ര സമീപനം, കേരളത്തിലെ ഭൂപ്രശ്‌നം, രാജ്യത്തെ ഫെഡറൽ സംവിധാനങ്ങൾ തകർക്കുന്ന കേന്ദ്ര നയം, സഹകരണ മേഖലയെ തകർക്കാനുള്ള കേന്ദ്ര സർക്കാർ ശ്രമം എന്നീ വിഷയങ്ങൾ സംബന്ധിച്ച പ്രമേയങ്ങളുമ സംസ്ഥാന സമ്മേളനത്തിൽ അവതരിപ്പിച്ചു.
0 comments