പുതുചരിത്രം ; ചരിത്രമുഹൂർത്തങ്ങൾക്ക് സാക്ഷിയായ ആശ്രാമം മൈതാനം


ജയൻ ഇടയ്‌ക്കാട്
Published on Mar 09, 2025, 06:15 PM | 1 min read
കൊല്ലം : എണ്ണമറ്റ ചരിത്രമുഹൂർത്തങ്ങൾക്ക് സാക്ഷിയായ കൊല്ലത്തിന്റെ സ്വന്തം ആശ്രാമം മൈതാനം നവകേരളവഴിയിൽ പുതുചരിത്രമെഴുതി. സിപിഐ എം സംസ്ഥാന സമ്മേളനത്തിന്റെ സമാപനംകുറിച്ച് ജനലക്ഷങ്ങൾ അണിചേർന്ന റാലിക്കും ചുവപ്പുസേനാ പരേഡിനും ആശ്രാമത്തെ സീതാറാം യെച്ചൂരി നഗർ സാക്ഷിയായി.
തിരുവിതാംകൂറിൽ ആദ്യമായി വിമാനമിറങ്ങിയ മൈതാനം എന്ന പെരുമയിൽ തുടങ്ങുന്നതാണ് ആശ്രാമത്തിന്റെ ചരിത്രം. ഡോ. എസ് രാധാകൃഷ്‌ണൻ മുതൽ പ്രതിഭാപാട്ടീൽ വരെ രാഷ്ട്രപതിമാരും ജ വാഹർലാൽ നെഹ്‌റു മുതൽ നരേന്ദ്രമോദിവരെ പ്രധാനമന്ത്രിമാരും ഹെലികോപ്‌റ്ററിൽ വന്നിറങ്ങിയിട്ടുണ്ട് ഇവിടെ. പ്രധാനമന്ത്രിയായും കോൺഗ്രസ് പ്രസിഡന്റായും ഇന്ദിരാഗാന്ധി മൂന്നുതവണ ആശ്രാമം മൈതാനത്തിറങ്ങി.
നിരവധി സമ്മേളനങ്ങൾക്കും ആശ്രാമം വേദിയായി. 1995 ഫെബ്രുവരി 25മുതൽ 28വരെ കൊല്ലത്തുനടന്ന സിപിഐ എം സംസ്ഥാന സമ്മേളനത്തിന്റെ സമാപനറാലി ആശ്രാമത്തുനിന്നാണ് ആരംഭിച്ചത്. സിപിഐ 23–-ാം പാർടി കോൺഗ്രസ് 2018 ഏപ്രിൽ 25മുതൽ 28വരെ കൊല്ലത്താണ് ചേർന്നത്. 28നു റാലിയും പൊതുസമ്മേളനവും ആശ്രാമത്തായിരുന്നു. കൊല്ലം പൂരവും ഇവിടെത്തന്നെ. 72ഏക്കറാണ് മൈതാനത്തിന്റെ വിസ്തൃതി.
തിരുവിതാംകൂറിലെ ആദ്യ ബ്രിട്ടീഷ് ദിവാനായിരുന്ന (റസിഡന്റ്) മൺറോ പ്രഭു മുൻകൈയെടുത്താണ് 1810ൽ ആശ്രാമത്ത് 100 ഏക്കർ നിരപ്പാക്കി ബംഗ്ലാവും (ഇന്നത്തെ ഗസ്റ്റ്‌ഹൗസ്) മൈതാനവും നിർമിച്ചത്. 1932ൽ മൈതാനത്ത് വിമാനത്താവളവും (ക്വയിലോൺ എയ്‌റോഡ്രോം) ഒരുങ്ങി. 1936ൽ ആദ്യ വിമാനമിറങ്ങി. വിമാനം കാണാനായി തിരുവിതാംകൂറിന്റെ നാനാഭാഗങ്ങളിൽനിന്ന് ആളുകൾ കൂട്ടത്തോടെ എത്തിയതായും അഞ്ചുരൂപ ടിക്കറ്റിൽ വിമാനയാത്ര നടത്തിയതായും രേഖപ്പെടുത്തിയിട്ടുണ്ട്. എച്ച് ആൻഡ് സി സായിപ്പന്മാരാണ് വിമാനം കൊണ്ടുവന്നത്. ഹെലിപാഡ് ഇന്നും അവശേഷിക്കുന്നു.
0 comments